'കുത്താൻ' തീയതിയായി ; മൊത്തം ഏഴ് ഘട്ടം, ഇവിടെ ഒന്ന്; കാത്തിരിപ്പ് നീളും!
ജനാധിപത്യത്തിന് പലതുകൊണ്ടും നിർണായകമായതും, പല നിയമങ്ങളും മറ്റുള്ളവരുടെ മേലിൽ ചെലുത്തുന്ന സ്വാധീനത്തിന്റെയും നിർണായക നിലനിൽപ്പ് തീരുമാനിക്കുന്ന 18-ാം ലോക്സഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. ഏഴ് ഘട്ടങ്ങളിലായി ജൂണ്‍ നാല് വരെ മൂന്നര മാസത്തോളം നീണ്ടു നില്‍ക്കുന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ. ജൂൺ നാലിന് പെട്ടി പൊട്ടിക്കും. ശനിയാഴ്ച മുതല്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. കേരളത്തില്‍ ഏപ്രില്‍ 26 നാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് മാര്‍ച്ച് 28 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ഏപ്രില്‍ നാല് മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഏപ്രില്‍ എട്ട് വരെ നാമനിര്‍ദേശപത്രിക പിന്‍വലിക്കാം.
ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിൽ മേയ് 13നും അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിൽ ഏപ്രിൽ 19നുമാണ് വോട്ടെടുപ്പ്. ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങളിലായി 26 നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പും നടക്കും. ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.
മാര്‍ച്ച് 28-നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങുക. കേരളത്തില്‍ ഏപ്രില്‍ നാലാണ് നാമനിര്‍ദേശ പത്രികാ സമര്‍പ്പിക്കാനുള്ള അവസാന തീയതി. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. ഏപ്രില്‍ എട്ടിനാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ഇതിനു ശേഷം 18-ാം ദിവസം കേരളം വിധിയെഴുതും. പിന്നീട് നീണ്ട വിജയികളെ അറിയാനുള്ള നീണ്ട കാത്തിരിപ്പാണ്, ഏകദേശം 39 ദിവസം, തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം കേരളം ഉൾപ്പെടുന്ന സംസ്ഥാനങ്ങളിൽ വോട്ടെടുപ്പിലേക്കും 40 ദിവസത്തെ കാത്തിരിപ്പുണ്ട്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറാണ് തിരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷണർമാരായി ചുതലയേറ്റ ഗ്യാനേഷ് കുമാർ, ഡോ. എസ്.എസ്. സന്ധു എന്നിവരും ഒപ്പമുണ്ടായിരുന്നു.
2019 ൽ മാർച്ച് പത്തിനാണു തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നത്. ഏപ്രിൽ 11 മുതൽ മേയ് 19 വരെ 7 ഘട്ടങ്ങളായിട്ടായിരുന്നു വോട്ടെടുപ്പ്. മൂന്നാം ഘട്ടമായ ഏപ്രിൽ 23നായിരുന്നു കേരളത്തിലെ വോട്ടെടുപ്പ്.കൃത്യം ഒരു മാസത്തിനു ശേഷം മേയ് 23-നായിരുന്നു വോട്ടെണ്ണലും ഫലപ്രഖ്യാപനവും. ഇക്കുറി അതിലേറെ ദിനങ്ങളുടെ കാത്തിരുപ്പാണ്. നിലവിലെ ലോക്സഭയുടെ കാലാവധി ജൂൺ 16ന് അവസാനിക്കും. അതിനുമുൻപ് പുതിയ സർക്കാർ ചുമതലയേൽക്കണം.
മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഘട്ടങ്ങൾ
ഒറ്റ ഘട്ടം-17 സംസ്ഥാനങ്ങള്‍, 5 കേന്ദ്രഭരണ പ്രദേശങ്ങള്‍ (കേരളം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്നാട്, അരുണാചല്‍ പ്രദേശ്, ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകള്‍, ചണ്ഡിഗഡ്, ദാദ്രനഗര്‍ ഹവേലി, ഡല്‍ഹി, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ലഡാക്ക്, മണിപ്പൂര്‍, മിസോറാം, മേഘാലയ, നാലാലാന്‍ഡ്, സിക്കിം, പഞ്ചാബ്, തെലങ്കാന, ഉത്തരാഖണ്ഡ്)
രണ്ട് ഘട്ടം-നാല് സംസ്ഥാനങ്ങള്‍ (കര്‍ണാടക, രാജസ്ഥാന്, ത്രിപുര, മണിപ്പൂര്‍)
മൂന്ന് ഘട്ടം-രണ്ട് സംസ്ഥാനങ്ങള്‍ (ഛത്തീസ്ഗഡ്, അസം)
നാല് ഘട്ടം-മൂന്ന് സംസ്ഥാനങ്ങള്‍ (ഒഡിഷ, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്)
അഞ്ച് ഘട്ടം-രണ്ട് സംസ്ഥാനങ്ങള്‍ (മഹാരാഷ്ട്ര, ജമ്മു കശ്മീര്‍)
ഏഴ് ഘട്ടം-മെൂന്ന് സംസ്ഥാനങ്ങള്‍ (ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍)
മറ്റു വിവരങ്ങൾ
മൊത്തം 97 കോടി വോട്ടര്‍മാരാണ് ഇത്തവണ പട്ടികയിലുള്ളത്. 555 ലക്ഷം വോട്ടിങ് മെഷീനുകള്‍ വോട്ടിങ്ങിനായി തയ്യാറാക്കി. എല്ലാ വോട്ടര്‍മാരും തിരഞ്ഞെടുപ്പില്‍ പങ്കാളികളാകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍.ഒന്നരക്കോടി പോളിങ് ഉദ്യോഗസ്ഥരും , അഞ്ച് ലക്ഷം പോളിങ് സ്റ്റേഷനുകളും ഉള്‍പ്പെടെ വിപുലമായ സംവിധാനം.
കന്നി വോട്ടര്‍മാര്‍ 1.82 കോടി. 47.1 കോടി സ്ത്രീ വോട്ടര്‍മാര്‍. 49.7 കോടി പുരുഷ വോട്ടര്‍മാര്‍. യുവ വോട്ടര്‍മാര്‍ 19.74 കോടി. 48,000 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍.വനിതാ വോട്ടര്‍മാര്‍ വര്‍ധിച്ചു. 12 സംസംസ്ഥാനങ്ങളില്‍ സ്ത്രീ വോട്ടര്‍മാര്‍ പുരുഷ വോട്ടര്‍മാര്‍ കുടുതല്‍.
85 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വീട്ടില്‍ നിന്നു വോട്ട് ചെയ്യാനുള്ള 'വോട്ട് ഫ്രം ഹോം' സൗകര്യം ഏര്‍പ്പെടുത്തും. 40 ശതമാനത്തിലേറെ ശാരീരിക വൈകല്യമുള്ളവര്‍ക്കും വോട്ട് ഫ്രം ഹോം സൗകര്യം ഉപയോഗിക്കാം. ബൂത്തുകളില്‍ കുടിവെള്ളവും ശൗചാലയവും ഉറപ്പാക്കും. വീല്‍ചെയറും ഏര്‍പ്പെടുത്തും. ഗര്‍ഭിണികള്‍ക്കും പ്രത്യേത പരിഗണന.
വെല്ലുവിളി എവിടുന്ന് വരുന്നു?
തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ നാല് 'എം' വെല്ലുവിളികള്‍. മസില് പവര്‍, മണി പവര്‍,മിസ് ഇന്‍ഫര്‍മേഷന്‍, എംസിസി ലംഘനം എന്നിവയാണ് പ്രധാനപ്പെട്ട 'എം' വെല്ലുവിളികളെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്. അക്രമങ്ങള്‍ തടയാന്‍ കേന്ദ്രസേനയെ നിയോഗിക്കും. എല്ലാ ജില്ലകളിലും കണ്ട്രോള് റൂമുകള്‍ തുടങ്ങും. വോട്ടര്‍ ഹെല്പ് ലൈന്‍ നമ്പര്‍ 1950.പ്രശ്ന ബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങ് നടത്തും. സിആര്‍പിഎഫിന്റെ നേതൃത്വത്തില്‍ സുരക്ഷ ഉറപ്പാക്കും.
സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ അറിയാന്‍ 'നോ യുവര്‍ കാന്‍ഡിഡേറ്റ് (know your candidate app). തിരഞ്ഞെടുപ്പ് ചട്ട ലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനായി ഇത്തവണയും സി വിജില്‍ ആപ്പ് സജ്ജം. വിഎച്ച്എ ആപ്പിലൂടെ പോളിങ് ബൂത്തുകളുടെ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.
2024 ജൂൺ 16 വരെയാണ് നിലവിലെ ലോക്സഭയുടെ കാലാവധി. ആകെയുള്ള 543 ലോക്സഭാ സീറ്റിൽ 412 ജനറൽ സീറ്റുകളും 84 പട്ടികജാതി സംവരണ സീറ്റുകളും 47 പട്ടികവർഗ്ഗ സംവരണ സീറ്റുകളുമാണുള്ളത്.
വോട്ടിന് പകരം മദ്യവും പണവും നൽകുന്നത് തടയുമെന്നും ഓൺലൈൻ പണമിടപാട് നിരീക്ഷിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. വ്യാജവാർത്തകൾക്കെതിരെ കർശന നടപടിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വിമർശനമാകാം പക്ഷെ വ്യാജവാർത്തകൾ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തതവരുത്തി. സാമൂഹ്യമാധ്യമങ്ങൾ നിരീക്ഷിക്കുമെന്നും കമ്മീഷൻ അറിയിച്ചു. കുട്ടികളെ പ്രചാരണത്തിന് ഉപയോഗിക്കരുത്.