യുവനടനെതിരെ ഉന്നയിച്ച ഗുരുതര ആരോപണത്തിൽ വ്യക്തത വരുത്തി നടി സോണിയ മൽഹാർ. ആരോപണം ഉന്നയിച്ച നടൻ ജയസൂര്യ അല്ലെന്ന് സോണിയ പറഞ്ഞു. സംഭവം തുറന്ന് പറഞ്ഞതിന് പിന്നാലെ സോണിയ പറഞ്ഞ വ്യക്തി ജയസൂര്യയാണെന്ന തരത്തിൽ വ്യാപക പ്രചരണങ്ങളുണ്ടായിരുന്നു. പ്രമുഖരുടെ മുഖംമൂടി അഴിക്കാനാണ് വെളിപ്പെടുത്തൽ നടത്തിയതെന്നും നിയമപരമായ നടപടികൾ ഈ വിഷയത്തിൽ ഇനി വരികയാണെങ്കിൽ അന്വേഷണ സംഘത്തിനു മുന്നിൽ ആ പേര് വെളിപ്പെടുത്തുമെന്നും നടി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് നടിയുടെ വെളിപ്പെടുത്തൽ.
'എന്റെ വെളിപ്പെടുത്തൽ കാരണം പല ആർടിസ്റ്റുകളുടെയും സൂപ്പർതാരങ്ങളുടെയും പേരുകൾ സമൂഹ മാധ്യമങ്ങളിലൂടെ ഉയർന്നു കേട്ടു. ലാലേട്ടൻ (മോഹൻലാൽ), ദുൽഖർ സൽമാൻ, ജയസൂര്യ അടക്കം പലരുടെയും പേരുകൾ പറഞ്ഞു. അതൊക്കെ കേൾക്കുമ്പോൾ ഭയങ്കര വിഷമമുണ്ട്. അവരുടെ വീട്ടുകാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിൽ നമുക്കൊന്നും ചെയ്യാനില്ല. പൊതുജനം പല ഊഹാപോഹങ്ങളും സൃഷ്ടിക്കും.' സോണിയ പറഞ്ഞു.
ഞാൻ ആരെയും ഭയക്കുന്നില്ല. എനിക്കൊരു മെൻ്റൽ ട്രോമയിലേക്ക് കടന്നുപോകാൻ ആഗ്രഹമില്ല.. ഞാൻ വിധവയാണ്. എനിക്ക് മക്കളുണ്ട്, ഉത്തരവാദിത്തമുണ്ട്. ഒരു തമിഴ് സിനിമ വരാനുണ്ട്. ഒരാളുടെ പേര് പറഞ്ഞ്, അയാളെ ജനങ്ങൾക്ക് മുന്നിൽ നിർത്താൻ താൽപര്യമില്ല.
ദയവ് ചെയ്ത് ജയസൂര്യയടക്കമുള്ള ആളുകളെ എന്റെ പേരിൽ ബന്ധപ്പെടുത്തി വാർത്ത പ്രചരിപ്പിക്കരുത്. എന്റെ വെളിപ്പെടുത്തലിൽ ഏതെങ്കിലും നടന് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ അവർ പരാതി കൊടുക്കുക. അപ്പോൾ അതിനു മറുപടി ഞാൻ നൽകാം. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ ചോദിച്ചാൽ തീർച്ചയായും എന്നെ ഉപദ്രവിച്ച ആളുകളുടെ പേര് പറയും.
ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ പെണ്ണായി ജീവിച്ചിട്ടു കാര്യമില്ല. അത്രത്തോളം വൃത്തികേടുകളല്ലേ എല്ലാവരും കാണിച്ചു കൂട്ടുന്നത്. ആർക്കെങ്കിലും ഇതുമൂലം ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ സഹിക്കുക. ഒരുപാട് പെൺകുട്ടികളുടെ കണ്ണുനീർ ഈ ഇൻഡസ്ട്രിയിൽ വീണിട്ടുണ്ട്.
പുലിവാൽ പട്ടണം ആണ് ആദ്യ സിനിമ. അതിനുശേഷം മോഹൻലാൽ സാറിനൊപ്പം ഗീതാഞ്ജലി സിനിമ ചെയ്തു. സൂപ്പർസ്റ്റാർ പടങ്ങളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു. പിന്നീട് ആർട് സിനിമകളിൽ നായികയായി. കാറ്റ് പറഞ്ഞ കഥ, വല തുടങ്ങി എട്ട് സിനിമകളിൽ നായികയായി അഭിനയിച്ചു. യൂട്യൂബിൽ സോണിയ മൽഹാർ സിനിമകൾ എന്ന് ടൈപ്പ് ചെയ്താൽ അറിയാം. തിയേറ്റർ റിലീസ് സിനിമകൾ അധികമില്ലാത്തതുകൊണ്ടാണ് ആളുകൾക്ക് എന്നെ അറിയാത്തത്.
എന്റെ പരാതിക്കു സമാനമായ ആരോപണം ഉന്നയിച്ച മിനു എന്ന നടിയെ എനിക്കറിയില്ല. മാത്രമല്ല അവർ ആരോപണം ഉന്നയിച്ച ആളുകളിൽ നിന്നും എനിക്കൊരു മോശമായ അനുഭവവും ഉണ്ടായിട്ടില്ല. അമ്മയിൽ അംഗത്വം വേണമെങ്കിൽ കിടക്ക പങ്കിടണം എന്നതും അറിയില്ല. എനിക്ക് അമ്മയിൽ മെംബർഷിപ്പ് ഇല്ല. മൂന്ന് സിനിമകളിൽ അഭിനയിച്ചാൽ അംഗത്വം കിട്ടു. പക്ഷേ പൈസ പല രീതിയിൽ ചെലവഴിച്ചതുകൊണ്ട് അംഗത്വമെടുക്കാൻ പറ്റിയില്ല. ഇടവേള ബാബുവിൽ നിന്നൊക്കെ നല്ല പിന്തുണ മാത്രമാണ് കിട്ടിയിട്ടുള്ളത്.
എല്ലാ സ്ത്രീകളോടും ഒരുകാര്യം പറയാനുണ്ട്. ഈ അവസരം ദുരുപയോഗം ചെയ്യരുത്. പരസ്പരം ഇഷ്ടപ്പെട്ട് ബന്ധപ്പെട്ട ശേഷം അത് പിന്നീട് ആരോപണമായി ഇവിടേക്കു കൊണ്ടുവരരുത്. നിങ്ങളുടെ അനുവാദമില്ലാതെ ശരീരത്തിൽ കടന്നുപിടിക്കാൻ ശ്രമിച്ചാൽ പരാതി നൽകിയിരിക്കണം. അതല്ലാതെ രാഷ്ട്രീയത്തിന്റെ ഭാഗമായോ പ്രശസ്തിയ്ക്ക് വേണ്ടിയോ ഇതിലേക്ക് ഇറങ്ങരുത്. ചൂഷണത്തിനു ഞാൻ നിന്നുകൊടുക്കാത്തതുകൊണ്ട് എനിക്ക് അവസരം നിഷേധിക്കപ്പെട്ടിട്ടുണ്ട്. കയറിപ്പിടിക്കാൻ വന്നവന് തല്ലും കൊടുത്തിട്ടുണ്ട്'.- സോണിയ മൽഹാറിന്റെ വാക്കുകൾ.