രാഷ്ട്രീയപാർട്ടി(കൾ)ക്ക് പണം വാരാൻ ഉണ്ടാക്കിയ 'ഇ-ബോണ്ട് ' എന്താണ്?
കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ധനകാര്യ ബില്ലായ ഇലക്ടറല്‍ ബോണ്ട് സംവിധാനം ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി. കള്ളപ്പണം ഒഴിവാക്കാനുള്ള ഏക വഴിയല്ല ഇലക്ടറല്‍ ബോണ്ടെന്നും രാജ്യത്തെ ജനങ്ങള്‍ ഭരണഘടന നല്കുന്ന അറിയാനുള്ള അവകാശത്തിന്റെ ലംഘനമാണിതെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നടപടി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര് ഗവായ്, ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് 15/22024 നു വിധി പുറപ്പെടുവിച്ചത്.
രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന നൽകുന്നതിൽ സുതാര്യത കൊണ്ടുവരാൻ എന്ന് അവകാശപ്പെട്ട് കഴിഞ്ഞ 2018ലെ പൊതു ബജറ്റിലാണ് കടപ്പത്ര പദ്ധതി (ഇലക്ടറൽ ബോണ്ട്) കേന്ദ്ര സർക്കാർ കൊണ്ടുവന്നത്.2017 ൽ അരുൺ ജെയ്റ്റ്ലിയാണ് ധന ബില്ലിനൊപ്പം ഇലക്ടറൽ ബോണ്ട് പദ്ധതി അവതരിപ്പിച്ചത്. 2018 ജനുവരി 29ന് സർക്കാർ ഇലക്ടറൽ ബോണ്ട് സ്കീം ചർച്ചയില്ലാതെ പാസാക്കി. ധന ബില്ലാക്കിയായിരുന്നു പദ്ധതി അവതരിപ്പിച്ചത്.ബോണ്ടുകളോ പ്രോമിസറി നോട്ടുകളോ പോലുള്ള മാര്‍ഗങ്ങളിലൂടെ രാഷ്ട്രീയകക്ഷികള്‍ക്ക് പണം സമ്പാദിക്കാം എന്ന് ചുരുക്കം.
വിദേശത്തുനിന്ന് ഉൾപ്പെടെ കോർപറേറ്റ് സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും രാഷ്ട്രീയ പാർട്ടികൾക്ക് നേരിട്ട് സംഭാവന സ്വീകരിക്കാവുന്ന തരത്തിലാണ് നിയമം വിഭാവനം ചെയ്തത്. ഏതൊരു ഇന്ത്യൻ പൗരനും സ്ഥാപനത്തിനും ഇത്തരത്തിൽ സംഭാവനകൾ നൽകാം. അതിനായി സ്റ്റേറ്റ് ഓഫ് ബാങ്ക് ഇന്ത്യയുടെ പ്രത്യേക ശാഖകളിൽനിന്നും നിശ്ചിത തുകയ്ക്കുള്ള ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയാൽ മതി. നേരത്തെ, നിയമപ്രകാരം ഒരു വിദേശ കമ്പനിക്കും രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ കഴിയില്ലായിരുന്നു. അത് ഈ സ്കീം നിലവിൽ വന്നശേഷം ഇല്ലാതായി.
വ്യക്തിവിവരങ്ങള്‍ അംഗീകൃതബാങ്കിന് നല്കി ലഭ്യമാകുന്ന അക്കൗണ്ടി (കെവൈസി) ലൂടെ വ്യക്തിയ്ക്കോ സ്ഥാപനത്തിനോ ബോണ്ടുകള്‍ വാങ്ങി താല്പര്യമുള്ള രാഷ്ട്രീയകക്ഷിയ്ക്ക് സംഭാവനയായി പണം കൈമാറാം.
ആയിരം, പതിനായിരം, ലക്ഷം, പത്ത് ലക്ഷം, ഒരുകോടി എന്നീ തുകകളുടെ മൂല്യത്തിലാണ് ബോണ്ടുകളുള്ളത്. ഇതിന്റെ ഗുണിതങ്ങളായി എത്ര പണം വേണമെങ്കിലും സംഭാവന ചെയ്യാം. കേന്ദ്ര സർക്കാർ അറിയിക്കുന്ന പ്രത്യേക ദിനങ്ങളിലായിരിക്കും ബോണ്ട് വിതരണം. ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളിലെ ഏതെങ്കിലും പത്ത് ദിവസങ്ങളായിരിക്കും ഇത്.
ഇലക്ടറൽ ബോണ്ടിന്റെ കാലാവധി പതിനഞ്ച് ദിവസത്തേക്ക് മാത്രമായിരിക്കും. ഓരോ സാമ്പത്തിക പാദത്തിന്റെയും ആദ്യ പതിനഞ്ച് ദിവസമാകും ഇത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വർഷത്തിൽ 30 ദിവസത്തെ അധിക കാലയളവ് സർക്കാർ നൽകും.
ബോണ്ടുകളിൽ ആരാണ് പങ്ക് നൽകുന്നതെന്നോ ആരാണ് വാങ്ങുന്നതെന്നോ വ്യക്തമാക്കേണ്ടതില്ല. പാർട്ടികൾക്ക് അവരുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകൾ വഴി സംഭാവന ചെയ്യപ്പെട്ട തുക പിൻവലിക്കാം. ന്യൂഡൽഹി, ഗാന്ധിനഗർ, ചണ്ഡിഗഡ്, ബെംഗളുരു, ഭോപാൽ, മുംബൈ, ജയ്പൂർ, ലഖ്നൗ, ചെന്നൈ, കൊൽക്കത്ത, ഗുവാഹതി തുടങ്ങിയ നഗരങ്ങളിലെ 29 എസ്ബിഐ ശാഖകൾ വഴി മാത്രമേ ബോണ്ട് വാങ്ങാൻ കഴിയൂ. രസകരമായ സംഭവം എന്താണെന്ന് വെച്ചാൽ, ഇങ്ങനെ വാരിക്കൂട്ടുന്ന പണത്തിന് 100% നികുതി ഇളവും നൽകിയിരുന്നു.
1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 29 എ വകുപ്പ് അനുസരിച്ച് രജിസ്റ്റർ ചെയ്യപ്പെട്ട പാർട്ടികൾക്ക് മാത്രമേ ഇലക്ടറൽ ബോണ്ടുകൾ സ്വീകരിക്കാൻ കഴിയൂ. അവസാനം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലോ, നിയമസഭാ തിരഞ്ഞെടുപ്പിലോ ഒരു ശതമാനം വോട്ടെങ്കിലും നേടിയിരിക്കണം. സംഭാവന സ്വീകരിക്കുന്ന അക്കൗണ്ട് അതിനായി മാത്രം ഉള്ളതായിരിക്കണം. തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചിരിക്കണമെന്നും നിബന്ധനയുണ്ട്.
സർക്കാർ ഇത്രയും കാലം ന്യായീകരിച്ചത് എന്ത്?
കള്ളപ്പണം തടയലാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. തിരഞ്ഞെടുപ്പ് ഫണ്ടിങ്ങിനായി കള്ളപ്പണം ഉപയോഗിക്കുന്നത് ഇലക്ടറൽ ബോണ്ടുകൾ നിരീക്ഷിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സംഭാവന ചെയ്യുന്നവരുടെ ഐഡന്റിറ്റി സംരക്ഷിക്കുക എന്നൊരു ലക്ഷ്യവും ഇതിനുണ്ട്.
കമ്പനികൾ അവരുടെ വാർഷിക അക്കൗണ്ട് സ്റ്റേറ്റ്മെന്റിൽ അവരുടെ രാഷ്ട്രീയ സംഭാവനകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തേണ്ടതുണ്ട്. ഇലക്ടറൽ ബോണ്ടുകളുടെ കാര്യത്തിൽ കമ്പനികൾക്ക് ഈ വ്യവസ്ഥ ബാധകമാകില്ലെന്ന് ഉറപ്പാക്കാൻ ധനകാര്യ ബില്ലിൽ സർക്കാർ ഭേദഗതി കൊണ്ടുവന്നിരുന്നു. അങ്ങനെ, ഇന്ത്യൻ, വിദേശ, ഷെൽ കമ്പനികൾക്ക് പോലും ഇപ്പോൾ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന ആരെയും അറിയിക്കാതെ തന്നെ സംഭാവന ചെയ്യാമെന്നായി.
ഇത്തരത്തിൽ കോർപ്പറേറ്റ് ഭീമന്മാരിൽനിന്ന് പരിധിയില്ലാതെ പണം സ്വീകരിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് അവസരം ഒരുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. 2018 മുതൽ 2022 വരെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പരിശോധിക്കുമ്പോൾ ഇലക്ടറൽ ബോണ്ട് വഴി രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനയിൽ 57 ശതമാനവും നേടിയത് ബി ജെ പിയാണ്. രണ്ടാമത് കോൺഗ്രസും മൂന്നാമത് തൃണമൂൽ കോൺഗ്രസുമാണ്.
അവതരിപ്പിക്കപ്പെട്ടപ്പോൾ തന്നെ ബോണ്ടുകൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനും രംഗത്തെത്തിയിരിക്കുന്നു. വിവരങ്ങളിലുള്ള സുതാര്യത നഷ്ടപ്പെടുന്നതിലാണ് കമ്മിഷൻ ആശങ്ക അറിയിച്ചത്. പദ്ധതിയോട് എതിർപ്പില്ലെങ്കിലും ലഭിക്കുന്ന സംഭാവനകൾ എത്രയെന്ന് കമ്മിഷന് അറിയാൻ കഴിയാത്തത് അംഗീകരിക്കാൻ സാധിക്കില്ലെന്നായിരുന്നു വിശദീകരണം.
വ്യവഹാര വഴി
സിപിഎമ്മും രണ്ടു എൻജിഒകളുമാണ് ഇലക്ടറൽ ബോണ്ടുകളെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കുന്നത്. ഇലക്ടറൽ ബോണ്ടുകൾക്ക് അന്ത്യം വേണമെന്നുതന്നെയായിരുന്നു അവരുടെ ആവശ്യം. 2023 നവംബർ 2നു കേസ് പരിഗണിച്ച ബെഞ്ച് മൂന്നു ദിവസം നീണ്ട ഹിയറിങ്ങിനു ശേഷം വിധി പറയുന്നത് മാറ്റിവച്ചിരുന്നു. മാത്രമല്ല, വിധി പറയുന്നതിനു മുൻപ് 2023 സെപ്റ്റംബർ 30 വരെ ഇലക്ടറൽ ബോണ്ട് വഴി വ്യത്യസ്ത രാഷ്ട്രീയ പാർട്ടികൾക്കു ലഭിച്ച സംഭാവനകളുടെ വിവരങ്ങൾ ഹാജരാക്കണമെന്നും കോടതി തിരഞ്ഞെടുപ്പ് കമ്മിഷനു നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ ഈ കോടതി നടപടികളൊന്നും ബോണ്ട് വിൽപനയെ ബാധിച്ചില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ജനുവരി രണ്ടുമുതൽ ജനുവരി 11 വരെ ഇലക്ടറൽ ബോണ്ടുകളുടെ ഏറ്റവും പുതിയ ഭാഗം വിറ്റിരുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കുള്ള ഫണ്ടിന്റെ വലിയൊരു ഭാഗവും ഈ ബോണ്ടുകളിൽ നിന്നായിരിക്കാം. ഇത്തരത്തിൽ പണം സമ്പാദിക്കാത്ത ഏക പാർട്ടിയും സിപിഎം ആണ്.