സുല്‍ത്താന്‍ ബത്തേരിയുടെ പേരുമാറ്റം അനിവാര്യമാണെന്ന് ആവർത്തിച്ച് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരി എന്ന പേര്. സുല്‍ത്താന്‍ ബത്തേരിയല്ല, അത് ഗണപതിവട്ടമാണ്. വിഷയം 1984-ല്‍ പ്രമോദ് മഹാജന് ഉണയിച്ചതാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.താമരശ്ശേരിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് നിലപാട് അവര്‍ത്തിച്ചത്.
കഴിഞ്ഞ ദിവസം ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കണമെന്ന് സുരേന്ദ്രൻ ആദ്യം ആവശ്യപ്പെട്ടത്. പരാമര്‍ശം ചര്‍ച്ചയായതിന് പിന്നാലെ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു ബിജെപി അധ്യക്ഷന്‍.ബത്തേരിയുടെ ആദ്യത്തെ പേര് ഗണപതിവട്ടം ആയിരുന്നു. പിന്നീട് ടിപ്പു സുൽത്താന്റെ ആയുധപ്പുരയായതോടെ സുൽത്താൻസ് ബാറ്ററി എന്നാകുകയും പിന്നീട് സുൽത്താൻ ബത്തേരി ആകുകയുമായിരുന്നു ഇതും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ടിപ്പു സുൽത്താൻ എന്താണ് കേരളത്തിനു വേണ്ടി ചെയ്തത് എന്നാണ് കെ സുരേന്ദ്രൻ ചോദിക്കുന്നത്. കുറെ ക്ഷേത്രങ്ങൾ ആക്രമിക്കുകയും, ഹിന്ദുക്കളെ മതം മാറ്റുകയുമല്ലാതെ വേറെന്താണ് ടിപ്പു സുൽത്താൻ ചെയ്തതെന്നും അത്തരമൊരാളുടെ സ്മാരകങ്ങൾ നമ്മൾ നിലനിർത്തേണ്ടതുണ്ടോ എന്നതാണ് സുരേന്ദ്രന്റെ ചോദ്യം. അതുകൊണ്ട് സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കണമെന്നാണ് സുരേന്ദ്രന്റെ അഭിപ്രായം. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ജനങ്ങളെ വിഭജിക്കുന്ന പരാമർശത്തിന് ഇതിനോടകം തന്നെ നിരവധി വിമർശനം വന്നുകഴിഞ്ഞു.
ഒരു സ്ഥലത്തിന്റെ ചരിത്രം പൂർണ്ണമായും മായ്ച്ചുകളയുക എന്ന ലക്ഷ്യമാണ് ഈ നീക്കത്തിലൂടെ ബിജെപിക്കുള്ളതെന്ന് കവി കൽപ്പറ്റ നാരായണൻ പ്രതികരിച്ചു. ചരിത്രം മുഴുവനും വിസ്മരിച്ച് ഒരു മതത്തിന്റെ മാത്രം സ്ഥലമായി അതിനെ മാറ്റാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും കൽപ്പറ്റ നാരായണൻ പറയുന്നു. ആ സ്ഥലത്തിന്റെ വൈവിധ്യങ്ങൾ മുഴുവൻ തമസ്കരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.
കാലങ്ങളായി നിലനിൽക്കുന്ന ഒരു നാമധേയവും തിരുത്താൻ ഒരു ഭരണകൂടത്തിനുമില്ല. ഒരു ഹിതപരിശോധനയും നടത്താതെ ആർക്കും എന്തും ചെയ്യാൻ സാധിക്കുന്ന ഈ അവസ്ഥ അതിദയനീയമാണ്. കൽപ്പറ്റ നാരായണൻ പറയുന്നു. ഉത്തരേന്ത്യയിൽ നടക്കുന്നപോലെ കേരളത്തിലും സ്ഥലനാമങ്ങൾ മാറ്റുമെന്ന കെ സുരേന്ദ്രന്റെ പ്രതികരണത്തിന് നേരെ വ്യത്യസ്ത മേഖലകളിൽ നിന്ന് ശക്തമായ വിമർശനമാണ് ഉയരുന്നത്