ഗാസയിലെ ഇസ്രയേൽ അതിക്രമങ്ങൾക്കെതിരെ ആഗോള തലത്തിൽ വ്യപക വിമർശനം ഉയരുന്ന സാഹചര്യത്തിലും സയണിസ്റ്റ് ഭരണകൂടത്തിന് 2000 കോടി ഡോളറിന്റെ ആയുധങ്ങൾ നൽകാൻ അമേരിക്ക. യുദ്ധവിമാനങ്ങളും സൈനികോപകരണങ്ങളും ഉൾപ്പെടെ ഇസ്രയേലിന് വിൽക്കാനുള്ള കരാറിന് ചൊവ്വാഴ്ചയാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അനുമതി നൽകിയത്. പശ്ചിമേഷ്യയിൽ പുതിയ സംഘർഷസാധ്യതകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഈ തീരുമാനം.
എഫ്-15 ജെറ്റുകൾ ഉൾപ്പെടെയാണ് അമേരിക്ക വിൽക്കാൻ ഒരുങ്ങുന്നത്. അതിൽ യുദ്ധടാങ്കുകൾക്കുള്ള കാട്രിഡ്ജ്, മോർട്ടാർ കാട്രിഡ്ജ് എന്നിവയെല്ലാം ഉൾപ്പെടുന്നു. യുദ്ധവിമാനത്തിന്റെ നിർമാണത്തിന് വർഷങ്ങളെടുക്കും എന്നതിനാൽ 2029-ലേക്കാകും എഫ് 15 ജെറ്റുകൾ കൈമാറുക. എന്നാൽ ബാക്കി സൈനികോപകരണങ്ങൾ 2026- ഓടുകൂടിയോ അതിനുമുൻപോ നൽകുമെന്നും യുഎസ് പ്രതിരോധ മന്ത്രാലയമായ പെന്റഗൺ അറിയിച്ചു.
"ഇസ്രയേലിൻ്റെ സുരക്ഷയ്ക്ക് അമേരിക്ക പ്രതിജ്ഞാബദ്ധമാണ്, ശക്തവും സജ്ജമായതുമായ സ്വയം പ്രതിരോധ ശേഷി വികസിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും ഇസ്രയേലിനെ സഹായിക്കേണ്ടത് യുഎസ് ദേശീയ താൽപ്പര്യങ്ങൾക്ക് അത്യന്താപേക്ഷിതമാണ്" എന്നാണ് തീരുമാനത്തിന് പിന്നാലെ പെൻ്റഗൺ പ്രതികരിച്ചത്. അമേരിക്കയുടെ സഹായത്തിന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റും സമൂഹമാധ്യമായ എക്സിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്.