ലൈംഗികാരോപണം നേരിടുന്ന ചലച്ചിത്ര അക്കാദമി ചെയര്മാന് സംവിധായകന് രഞ്ജിത്തിനെ സംരക്ഷിച്ച് രംഗത്തെത്തിയ മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇടതു അനൂകലികള്‍. പരാതി നല്‍കിയാലെ അന്വേഷിക്കുവെന്ന മന്ത്രിയുടെ നിലപാടിനെ സിപിഐ നേതാവ് ആനി രാജ തള്ളി. മന്ത്രിയുടെ നിലപാട് പാര്‍ട്ടി തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് സംവിധായകന് ആഷിഖ് അബു പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ ഇടതു അനുകൂലികളില്‍നിന്നും രഞ്ജിത്തിനും മന്ത്രി സജി ചെറിയാനുമെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉണ്ടാകുന്നത്.
നടി പരസ്യമായാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ പരാതി ഔദ്യോഗികമായി നല്‍കണമെന്ന നിലപാടാണ് സജീ ചെറിയാന് സ്വീകരിച്ചത്. ഇത്തരമൊരു നിലപാട് ശരിയല്ലെന്നാണ് ആനി രാജ പറഞ്ഞത്. ആരോപണം ഉയര്‍ന്ന പാശ്ചാത്തലത്തില്‍ രഞ്ജിത്ത് ചെയര്മാന് സ്ഥാനത്തുനിന്ന് മാറി നില്‍ക്കണം. ആരോപണം ശരിയല്ലെങ്കില്‍ അദ്ദേഹത്തിന് തിരിച്ചുവരാനും ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നടപടിയെടുക്കാനും സാധിക്കുമെന്നുമായിരുന്നു സിപിഐ നേതാവ് ആനി രാജ പറഞ്ഞത്.
രഞ്ജിത്തിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യവുമായി സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫും ആവശ്യപ്പെട്ടു
കുടുതല്‍ രൂക്ഷമായിട്ടായിരുന്നു സംവിധായകന് ആഷിക്ക് അബുവിന്റെ പ്രതികരണം. മന്ത്രിയുടെത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലപാടാവില്ലെന്നും അത് തിരുത്തുമെന്നും പ്രതീക്ഷിക്കുന്നതായും ആഷിക്ക് വിവിധ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയ്ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം ആവശ്യമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. ആരോപണം ഉന്നയിച്ച നടിയ്ക്ക് എന്ത് സഹായവും ചെയ്യുമെന്നും ആഷിഖ് പറഞ്ഞു
സാംസ്കാരിക മന്ത്രി സജി ചെറിയാനും ചലച്ചിത്ര അക്കാഡമി ചെയര്മാന് രഞ്ജിത്തും സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. രഞ്ജിത്ത് നല്ല സംവിധായകനാണ്, സിനിമക്കാരനാണ എന്ന സജി ചെറിയാന്റെ അഭിപ്രായത്തോട് യോജിക്കുന്നു. കുറെ നല്ല സിനിമകള്‍ കേരളത്തിനായി നല്‍കിയിട്ടുണ്ട്. എന്നാല്‍, അദ്ദേഹത്തിനെതിരായിട്ട് ഒരു ആരോപണം ബംഗാള്‍ നടി ഉന്നയിച്ചിരിക്കുകയാണ്, രഞ്ജിത്ത് എന്റെ സ്നേഹിതന് കൂടിയാണ്. ഇത്തരമൊരു ഘട്ടത്തില്‍ അദ്ദേഹം ചലച്ചിത്ര അക്കാഡമി ചെയര്മാന് സ്ഥാനം ഒഴിയണം. ഒഴിയും എന്നു തന്നെയാണ് കരുതുന്നതെന്നും സതീശന്.
സോളാര്‍ കേസില്‍ സജി ചെറിയാന് ഇപ്പോള്‍ നടത്തിയത് കുറ്റസമ്മതമാണ്. സോളാര്‍ കേസില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ ഒരു കോണ്‍ഗ്രസുകാരനും എതിര്‍പ്പു പറഞ്ഞില്ല. അന്വേഷിച്ച് സത്യം കണ്ടുപിടിക്കട്ടെ എന്നാണ് ഉമ്മന്‍ ചാണ്ടിയും പറഞ്ഞത്. ആദ്യ അന്വേഷിച്ച ഉദ്യോഗസ്ഥന് വിഷയത്തില്‍ ഒരു തെളിവും ഇല്ലെന്നും ഇനിയും അന്വേഷിക്കേണ്ട എന്നാണ് പറഞ്ഞത്. ഇതുപറഞ്ഞ ഉദ്യോഗസ്ഥനെ മാറ്റി മറ്റൊരു ഉദ്യോഗസ്ഥനെ കൊണ്ട് വീണ്ടും പിണറായി സര്‍ക്കാര്‍ അന്വേഷണം തുടര്‍ന്നു. ആ ഉദ്യോഗസ്ഥനും പിന്നീട് നിയമിതനായ മൂന്നാമത്തെ ഉദ്യോഗസ്ഥനും കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. പിണറായി സര്‍ക്കാരിന്റെ കാലത്ത് അന്വേഷിച്ച് എല്ലാ ഉദ്യോഗസ്ഥരും കേസുമായി മുന്നോട്ടു പോകാനാകില്ലെന്നും ഒരു തെളിവും ഇല്ലെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നിട്ടും പിണറായി സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. സജി ചെറിയാന് പറഞ്ഞപോലെ കോടതി അല്ല ഉമ്മന്‍ ചാണ്ടിയെ വെറുതെവിട്ടത്. അന്വേഷണം നടത്തിയ സിബിഐ കോടതിയില്‍ പറഞ്ഞു, ഒരു തെളിവുമില്ല കെട്ടിച്ചമച്ച കേസാണെന്ന്. ആ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുയാണ് ചെയ്തത്. അപ്പോള്‍ അന്ന് ഉമ്മന്‍ ചാണ്ടിയെ പിണറായി സര്‍ക്കാര്‍ വേട്ടയാടുകയായിരുന്നെന്ന് ഇന്ന സജി ചെറിയാന്റെ കുറ്റസമ്മതത്തോടെ വ്യക്തമായെന്നും സതീശന് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇത്രയും കാലം പൂഴ്ത്തിവയ്ക്കുകയും കൃത്രിമം കാട്ടി കൂടുതൽ പേജുകൾ പുറത്തുവിടുന്നത് തടയാന്‍ ശ്രമിക്കുകയും ചെയ്ത ആളാണ് സജി ചെറിയാന്. വേട്ടക്കാരെ ന്യായീകരിക്കുകയും ഇരകളെ തള്ളിപ്പറയുകയും ചെയ്ത ആളാണ് സജി ചെറിയാന്. ഇപ്പോള്‍ നിയമപരമായ തന്റെ അധികാരത്തിലിരുന്ന് കേസെടുക്കില്ല, പരാതി നല്‍കിയാലേ കേസെടുക്കൂ എന്ന് പറയുന്ന സജി ചെറിയാന് മന്ത്രിസ്ഥാനം ഒഴിയുന്നതാണ് നല്ലത്. അദ്ദേഹം ഈ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. അദ്ദേഹം നടത്തിയത് സത്യപ്രതിജ്ഞാലംഘനമാണ്. ഒപ്പം, നിയമപരമായ ബാധ്യതയില്‍ നിന്നും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയും ചെയ്തു. വനിത ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഒരു ടീം ഈ വിഷയം അന്വേഷിക്കണമെന്ന നിലപാടാണ് പ്രതിപക്ഷം ആദ്യംമുതല്‍ സ്വീകരിച്ചുവരുന്നത്. അന്വേഷണം നടത്തിയാലേ എഫ്ഐആര്‍ ഇടണോ വേണ്ടയോ എന്ന് തീരുമാനിക്കാനാകൂ എന്നും സതീശന്. അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടുപിടിക്കാത്ത സര്‍ക്കാര്‍ ഇപ്പോള്‍ സിനിമ ലോകത്തെ എല്ലാവരേയും കുറ്റവാളികളായി കാണാന്‍ പ്രേരിപ്പിക്കുകയാണെന്നും സതീശന് ആരോപിച്ചു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ശക്തമായ നിലപാടുകളെടുത്ത് മുന്നോട്ടുപോകുമെന്ന് മന്ത്രി വീണ ജോർജ്. തെറ്റ് ചെയ്ത ആരെയും സർക്കാർ സംരക്ഷിക്കില്ല. അത് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. ഈ വിഷയത്തിൽ ആരോപണം ഉന്നയിച്ച നടി പരാതി നൽകിയാൽ തുടർനടപടികൾ സ്വീകരിക്കും. നടിക്ക് പരാതിപ്പെടാൻ ആവശ്യമായ എല്ലാ പിന്തുണയും നൽകും. ഹേമ കമ്മറ്റി റിപ്പോർട്ടിന്മേൽ കൂടുതൽ നടപടികൾ ആവശ്യമുണ്ടെങ്കിൽ അത്തരത്തിൽ മുന്നോട്ടു പോകുമെന്നും മന്ത്രി വീണ ജോർജ്.