"അവസാനത്തെ മുഖ്യമന്ത്രിയാവും"
എൽഡിഎഫ് വിട്ടു ; അൻവർ
![]() |
| Courtesy |
മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പിവി അൻവര്‍ എംഎല്‍എ. പരസ്യപ്രസ്താവന പാടില്ലെന്ന പാര്‍ട്ടി നിര്‍ദേശം ലംഘിച്ചുകൊണ്ട് നിലമ്പൂര്‍ ഗസ്റ്റ് ഹൗസിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിവി അൻവര്‍ തുറന്നടിച്ചത്. കേരളത്തിലെ പൊതുസമൂഹത്തിന് മുന്നിൽ ഇങ്ങനെ രണ്ടാമതും പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ച് പൊതുപ്രസ്താവനകള്‍ താത്കാലികമായി അവസാനിപ്പിച്ചതായിരുന്നുവെന്ന് പിവി അൻവര്‍ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷമെ പ്രതികരിക്കുകയുള്ളുവെന്ന് പറഞ്ഞിരുന്നത്. പാര്‍ട്ടിയുടെ അഭ്യര്‍ത്ഥനയിൽ പറഞ്ഞത് ആരോപണങ്ങളിൽ അന്വേഷണം ഉണ്ടാകുമെന്നമാണ് പറഞ്ഞത്. എന്നാല്‍, കേസ് അന്വേഷണം കൃത്യമായല്ല നടക്കുന്നത്.
‘‘എസ്പി ഓഫിസിലെ മരംമുറി കേസിൽ അന്വേഷണം തൃപ്തികരമല്ല. സ്വർണക്കടത്ത് കേസിലും റിദാന്റെ കൊലപാതകത്തിലും അന്വേഷണം കാര്യക്ഷമമല്ല. പാർട്ടി നൽകിയ ഉറപ്പ് പാടെ ലംഘിക്കുകയാണ്. എടവണ്ണ കേസിലെ തെളിവുകൾ പരിശോധിച്ചില്ല. പി.വി.അൻവർ കള്ളക്കടത്ത് കേസിലെ ആളാണോയെന്ന സംശയം മുഖ്യമന്ത്രി കേരളത്തിലെ പൊതുസമൂഹത്തിനു മുന്നിൽ ഇട്ടു കൊടുക്കുകയായിരുന്നു. കള്ളക്കടത്തുകാരെ ഞാൻ മഹത്വവൽകരിക്കുന്നുവെന്ന പ്രസ്താവനയെും എനിക്ക് ഡാമേജുണ്ടാക്കി. മുഖ്യമന്ത്രി ഇത്രയും കടന്നു പറയേണ്ടിയിരുന്നില്ല. മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കുകയായിരുന്നു. പാർട്ടി തിരുത്തുമെന്ന് കരുതിയിട്ടും തിരുത്തിയില്ല. തന്റെ പ്രതീക്ഷ മുഴുവൻ പാർട്ടിയിലായിരുന്നു. എട്ടു വർഷമായല്ല താൻ പാർട്ടിയിൽ നിൽക്കുന്നത്. ഡിഐസി തിരിച്ച് കോൺഗ്രസിൽ പോയതു മുതൽ താൻ പാർട്ടിയുമായി സഹകരിക്കുന്നുണ്ട്.
പാർട്ടി ലൈനിൽ നിന്നും താൻ വിപരീതമായി പ്രവർത്തിക്കുന്നുവെന്നാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നതെന്നും അൻവർ പറഞ്ഞു. പാർട്ടി നേതാക്കന്മാർക്ക് സാധാരണക്കാരുടെ വിഷയത്തിൽ പൊലീസ് സ്റ്റേഷനിൽ പോകാൻ പറ്റുന്നില്ല. കമ്യൂണിസ്റ്റുകാരനെന്ന് പറഞ്ഞാൽ രണ്ടടി കൂടി പൊലീസ് സ്റ്റേഷനിൽ നിന്നും കിട്ടുന്ന സാഹചര്യമാണ് കേരളത്തിൽ. ഇതിനു കാരണം പൊളിറ്റിക്കൽ സെക്രട്ടറിയാണ്. മുഖ്യന്ത്രിക്ക് എല്ലാം അജിത് കുമാർ എഴുതി കൊടുത്തതാണ്. അല്ലാതെ അദ്ദേഹത്തിന് ഇതൊന്നും അറിയില്ലല്ലോ. അടുത്ത സ്റ്റെപ്പ് ഹൈക്കോടതിയിലേക്കാണ്. നീതിപൂർവം ഒന്നും നടക്കുന്നില്ല.’’– അൻവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ ചിരി അനുകരിച്ചായിരുന്നു അൻവറിന്റെ പരാമർശം.
"ഇന്ന് ഇങ്ങനെയൊരു വാർത്തസമ്മേളനം വിളിക്കാനാകും എന്ന് വിചാരിച്ചതല്ല. എനിക്ക് കുറേയേറെ കാര്യങ്ങൾ പറയാനുണ്ട്. ഇതൊല്ലാം ആദ്യമേ പറയുന്നത് ഇതിനിടയിൽ തന്നെ പിടിച്ചുകൊണ്ടുപോകുമോ എന്നറിയില്ല. ഞാൻ വെറുതേ അതിശയോക്തി കലർത്തി പറയുവെന്ന് വിചാരിക്കരുത്. അജിത് കുമാറെന്ന നൊട്ടോറിയസ് ക്രിമിനൽ ഇതിനപ്പുറം ചെയ്യും. അദ്ദേഹമാണ് മുഖ്യമന്ത്രിക്ക് കഥയെഴുതി നൽകിയത്. അതനുസരിച്ച് മുഖ്യമന്ത്രി തന്നെ പ്രതിയാക്കാൻ ശ്രമിച്ചു. ഇപ്പൊ എൻ്റെ പിന്നാലെയാണ് പൊലീസ്. ഇന്നലെ രാത്രി രണ്ടുമണിക്കാണ് ഞാൻ കിടന്നത്. രാത്രി റോഡിൻ്റെ സൈഡിൽ നിന്ന് ശബ്ദം കേട്ടു. ജനൽ തുറന്നു നോക്കുമ്പോൾ പുറത്ത് രണ്ടുപേർ. ശബ്ദമുണ്ടാക്കാതെ വീടിനു പിന്നാലെ വന്നു നോക്കുമ്പോൾ രണ്ടു പൊലീസുകാരണ്. ഇരിക്കുന്ന റൂമിൽ ഇരുന്ന് പറഞ്ഞതെല്ലാം അവർ കേട്ടുകാണും"- പി.വി. അൻവർ പറഞ്ഞു. എന്നെ അറസ്റ്റ് ചെയ്ത് കുഴിയിലാക്കുന്നതിനു മുൻപ് ജനങ്ങളോട് കാര്യം പറയണം. മുഖ്യമന്ത്രിക്ക് അജിത് കുമാർ എഴുതി കൊടുത്ത കഥയും തിരക്കഥയും വാസ്തവമല്ല. ആരാ നിങ്ങളുടെ പിന്നിലെന്ന് ചോദിക്കുന്നു. പടച്ചവനാണ് എന്നെ സഹായിച്ചത്. പടച്ചവൻ എന്റെ കൂടെയുണ്ട്.
മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. സിറ്റിങ് ജഡ്ജിയെ കൊണ്ട് താൻ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കണം. എഡിജിപി എഴുതിക്കൊടുത്ത വാറോല വായിക്കേണ്ട ഗതികേടിലേക്ക് മുഖ്യമന്ത്രി എത്തിയോ എന്ന് അദ്ദേഹവും പാർട്ടിയും ആലോചിക്കണം.സിറ്റിങ് ജഡ്ജിയെ വച്ച് സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് 158 കേസുകൾ പുനരന്വേഷിക്കാൻ മുഖ്യമന്ത്രി തയാറാണോയെന്ന് വീണ്ടും ചോദിക്കുകയാണ്. പൊലീസ് പിടികൂടുന്ന സ്വർണത്തിന്റെ പകുതി പോലും കസ്റ്റംസിനു കിട്ടുന്നില്ല. 30 മുതൽ 50 ശതമാനം വരെ സ്വർണം വിഴുങ്ങുകയാണ്. മുഖ്യമന്ത്രി ഇത് മനസിലാക്കണം.
ഞാൻ മുഖ്യമന്ത്രിയെ കണ്ടത് 5 മിനിറ്റെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ തള്ളാൻ വേണ്ടി ഇരുന്നതല്ല. പൊലീസിന്റെ ഏകപക്ഷീയമായ വർഗീയമായ നിലപാടുകൾ കുറേ കാലമായി ഞാൻ ചോദ്യം ചെയ്യുകയാണ്. ന്യൂനപക്ഷങ്ങൾക്കും പാർട്ടി സഖാക്കൾക്കും പൊലീസ് സ്റ്റേഷനുകളിൽ നിന്നും നീതി കിട്ടുന്നില്ല. ഷാജൻ സ്കറിയ കേസുമായി ബന്ധപ്പെട്ട് ശശിയുമായി ഞാൻ പാടെ അകന്നിരുന്നു. നവകേരള സദസ് നടത്തിയെ കൺവീനറെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ഞാൻ ശശിയെ വിളിച്ചിട്ട് ഫോൺ എടുത്തില്ല. എഡിജിപിയും എടുത്തില്ല. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കിട്ടുന്നിടത്ത് ചാമ്പാൻ വേണ്ടിയാണ് ഞാൻ നടന്നത്. അങ്ങനെയാണ് പൊലീസ് അസോസിയേഷന്റെ പരിപാടിയിൽ പ്രസംഗം നടത്തിയത്.
ഉന്നയിച്ച വിഷയങ്ങളിൽ നിന്നും രക്ഷപ്പെടാൻ എന്നെ കുറ്റവാളിയാക്കി. പലപ്പോഴും മുഖ്യമന്ത്രി വിളിക്കുമെന്ന് പാർട്ടി പറഞ്ഞിരുന്നു. വിളിക്കാതെ വന്നപ്പോഴാണ് വാർത്താസമ്മേളനം നടത്തിയത്. വാർത്താ സമ്മേളനം നടത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും വിളിച്ചത്. പൊലീസിലെ പുഴുക്കുത്തുകളെ വച്ചേക്കില്ലെന്ന് മുഖ്യമന്ത്രി പൊലീസ് അസോസിയേഷന്റെ പ്രസംഗത്തിൽ പറഞ്ഞു. ഞാൻ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫിസിൽ പോയി. രാവിലെ 9 മണിക്ക് കാണാമെന്ന് പറഞ്ഞു. പിന്നീട് 12 മണിക്ക് വന്നാൽ മതിയെന്ന് പറഞ്ഞു. 12.30നാണ് മുഖ്യമന്ത്രിയെ കണ്ടത്.
11 പേജ് അടങ്ങിയ പരാതി മുഖ്യമന്ത്രിക്ക് കൊടുത്തു. വായിക്കുന്നതിനിടെ ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ടായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും ചോദിച്ചു. ഉള്ളുതുറന്ന് ഞാൻ പറഞ്ഞു, എല്ലാം കേട്ടു. സിഎമ്മിനോട് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞു. നീ പറഞ്ഞോയെന്ന് പറഞ്ഞു. അജിത് കുമാറും ശശിയുമെല്ലാം കള്ളന്മാരാണെന്നും സൂക്ഷിക്കണമെന്നും ഞാൻ പറഞ്ഞു. കസേരയിലിരുന്നു ഒരു നിശ്വാസം. ഇങ്ങനെയൊക്കെ ആയാൽ എന്താ ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു. എന്തോ ഒരു നിസഹായ അവസ്ഥ എനിക്ക് ഫീൽ ചെയ്തു. കാട്ടുകള്ളൻ ശശിയാണ് മുഖ്യമന്ത്രിയെ വികൃതമാക്കുന്നത്. പൊലീസുമായി ബന്ധപ്പെട്ട ഒരു വിഷയം സിഎമ്മിനോട് ചർച്ച ചെയ്യുന്നില്ല.
കേരളത്തിൽ കത്തി ജ്വലിച്ചുനിന്ന സൂര്യനായിരുന്നു പിണറായി വിജയൻ. ആ സൂര്യൻ കെട്ടുപോയി എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗ്രാഫ് 100ൽനിന്ന് പൂജ്യമായി താഴ്ന്നു. സിഎമ്മിനോട് കമ്മ്യൂണിസ്റ്റുകാർക്കും വെറുപ്പാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ശശിയുടെ ക്യാബിൻ ചൂണ്ടിക്കാട്ടി എല്ലാത്തിനും കാരണം അവനാണെന്ന് ഞാൻ പറഞ്ഞു. ഞാൻ സിഎമ്മിന്റെ മുന്നിൽ നിന്നും ശബ്ദം ഇടറി കരഞ്ഞു. അവിടെയിരുന്ന് കണ്ണൊക്കെ തുടച്ച് ശാന്തനായി. അജിത് കുമാറിനെ അന്വേണത്തിൽ നിന്നും മാറ്റിനിർത്തണനമെന്ന് ഞാൻ പറഞ്ഞു. ഡിജിപി സാധുവല്ലേയെന്നും ഞാൻ പറഞ്ഞു. നമുക്ക് നോക്കാമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകരോട് എന്ത് പറയണമെന്ന് ചോദിച്ചപ്പോൾ നിങ്ങൾ പറഞ്ഞോയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
എനിക്ക് ഈ ദുരന്തങ്ങളൊന്നും ഏറ്റെടുക്കേണ്ട കാര്യമില്ലായിരുന്നു. പാവപ്പെട്ട പാർട്ടി സഖാക്കളെയാണ് ഞാൻ ആലോചിച്ചത്. അതിനാലാണ് നിരന്തരം വാർത്താസമ്മേളനം നടത്തിയത്. ഇനി പി.വി. അൻവറിനെ നിലയ്ക്കുനിർത്താൻ യാതൊരു മാർഗവുമില്ല. എഡിജിപി വാങ്ങിയ വസ്തുവിന്റെ രേഖകൾ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. സെക്രട്ടേറിയറ്റിനു ചുറ്റുമാണ് ഈ സ്ഥലങ്ങൾ. മഹാനായ സത്യസന്ധനായ ഏറ്റവും നല്ല ആത്മാർഥതയുള്ള മാതൃകപരമായി പ്രവർത്തിക്കുന്ന എഡിജിപി എല്ലാം വാങ്ങിയത് പണം കൊടുത്താണ്. ഒരു രൂപയുടെ ചെക്കില്ല. 10 ദിവസം കൊണ്ട് എല്ലാ പേപ്പറും കിട്ടുന്നു. അവനെ ഡിസ്മിസ് ചെയ്യണം. ഇവനെയാണ് മുഖ്യമന്ത്രി താലോലിച്ച് നടക്കുന്നത്. എങ്ങോട്ടാ ഈ പോക്കെന്ന് പാർട്ടി സഖാക്കൾ ആലോചിക്കട്ടെ.
ഞാൻ കമ്യൂണിസം പഠിച്ചിട്ടില്ല. 95 ശതമാനം സഖാക്കളും കമ്യൂണിസം പഠിച്ചിട്ടില്ല. പാർട്ടിയുടെ അടിസ്ഥാനമായ നയം പാവങ്ങളെ സ്നേഹിക്കുകയാണ്. വർഗീയതയ്ക്ക് എതിരെ ശക്തമായി നടപടികൾ എടുക്കുന്ന പാർട്ടി കമ്യൂണിസ്റ്റ് പാർട്ടിയാണ്. എന്നാൽ പാർട്ടി പാർട്ടി എന്നു പറഞ്ഞ് എല്ലാവരെയും ഭീഷണിപ്പെടുത്തി ആർക്കെതിരെയും ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണ്. ഗോവിന്ദൻ എന്ന സഖാവിന്റെ ഗതി ഇങ്ങനെയെങ്കിൽ ബാക്കിയുള്ളവരുടെ ഗതി എന്താണ്. എല്ലാവരും ഇവരുടെ അടിമകളായി നിൽക്കണം. ഇത് കമ്യൂണിസ്റ്റ് പാർട്ടിയല്ല.
എനിക്ക് വിഷമമുണ്ടാകും. ഞാൻ പ്രതികരിക്കും, പ്രതികരിച്ചു കൊണ്ടേയിരിക്കും. പാർട്ടി സഖാക്കൾ പ്രതികരിക്കരുത്, പൊലീസ് സ്റ്റേഷനിൽ പോകേണ്ട വില്ലേജ് ഓഫിസിൽ പോകേണ്ടയെന്നാണ് പറയുന്നത്. ഭയങ്കര സത്യസന്ധമായ ഭരണം. എല്ലാവർക്കും സമം. എന്ത് സമം? കമ്യൂണിസ്റ്റുകാരെ കേരളം മുഴുവൻ വേട്ടയാടുകയാണ്.
കേരളത്തിലെ ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ ഭയാനകമായ വിഷയം കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളിലെ ഏറ്റവും വലിയ നേതാക്കന്മാരെല്ലാം ഒന്നാണ്. ഇവരെല്ലാം ഒറ്റക്കെട്ടാണ്. അവരെ ബാധിക്കുന്ന വിഷയങ്ങൾ രാത്രി ഇവർ ഷെയർ ചെയ്യും. അതുകൊണ്ടാണ് ഇവിടെ പല കേസുകളും തെളിയാത്തത്. ഈ വിഷയം ആത്മാർഥമായി പ്രതിപക്ഷത്തെ ഒരു കക്ഷിയും ഏറ്റെടുത്തിട്ടില്ല. കേരളത്തിലെ ജനങ്ങൾക്ക് നെഞ്ചത്തു വച്ചു പറയണം. ബിജെപിക്ക് സീറ്റുണ്ടാക്കി കൊടുത്തത് അജിത് കുമാറാണ്. അജിത് കുമാറിന് ആരെങ്കിലും നിർദേശിച്ചിട്ടാകില്ലേ സീറ്റുണ്ടാക്കി കൊടുത്തത്.
'ആര്‍ക്കാണോ ബിജെപിക്കൊരു സീറ്റുണ്ടാക്കി കൊടുക്കേണ്ടത്, എന്തിന് വേണ്ടിയിട്ടാണോ ബിജെപിയെ കൂട്ടുപിടിക്കേണ്ടത് ആ വ്യക്തികള്‍ എഡിജിപിക്ക് നിര്‍ദേശം നല്കിയിട്ടുണ്ടാകും. ഇതില്‍ ബിജെപിയെ കുറ്റം പറയാന്‍ പറ്റില്ല. ബിജെപി നല്ല ഫൈന്‍ പ്ലേയാണ് കളിച്ചത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയം അതാണ്. തിരഞ്ഞെടുപ്പ് ജയിക്കാനുള്ള തന്ത്രം അവര്‍ പ്രയോഗിച്ചു. അവര്‍ അതില്‍ വിജയിച്ചു. അവരെ ഇക്കാര്യത്തില്‍ കുറ്റം പറയാന്‍ പറ്റില്ല'; അന്‍വര്‍ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന് ഉണ്ടായിരുന്നെങ്കില്‍ തനിക്ക് ഇങ്ങനെ വന്നിരുന്ന് മൈക്കിന് മുമ്പില്‍ പറയേണ്ടി വരില്ലായിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു. തനിക്ക് കണ്ണൂരില്‍ നിന്നും ഒരു സഖാവ് മെസേജ് അയച്ചുവെന്നും കോടിയേരിയുടെ മൃതദേഹം എകെജി സെന്ററില്‍ പൊതു ദര്‍ശനം വെക്കാതിരുന്നതില്‍ സങ്കടമുണ്ടായിരുന്നുവെന്നും പറഞ്ഞതായി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
'കണ്ണൂരില്‍ നിന്നുമുള്ള ഒരു സഖാവിന്റെ വോയിസ് മെസേജ് വന്നു, നമുക്ക് ഒരുപാട് സങ്കടമുണ്ട്. ഞങ്ങളുടെ പ്രിയപ്പെട്ട സഖാവായിരുന്നു കോടിയേരി സഖാവ്. ആ മനുഷ്യന്റെ മരണം നടന്നിട്ട് എകെജി സെന്ററില്‍ പൊതുദര്‍ശനം നടത്തിയില്ല. കേരളത്തിലുടനീളമുള്ള സഖാക്കള്‍ അതിന് വേണ്ടി കാത്തിരുന്നതാണ്. യാത്രയയപ്പിന് സഖാവിന് കയ്യുയര്‍ത്തി ഇങ്ക്വിലാബ് വിളിക്കാന്‍ കാത്തിരുന്ന സഖാക്കളുണ്ടായിരുന്നു. ഞങ്ങള്‍ക്കാര്‍ക്കും കാണിച്ച് തന്നില്ല. ചെന്നൈയില്‍ നിന്ന് നേരെ കണ്ണൂരിലേക്ക് കൊണ്ടുവന്നു. അന്ന് വൈകുന്നേരം മുഖ്യമന്ത്രിക്കും കുടുംബത്തിനും ന്യൂയോര്‍ക്കിലേക്ക് പോകണം. അതിന് വേണ്ടി ചെയ്തതാണ്. അത്രമാത്രം ഞങ്ങള്‍ സഖാക്കളെ വേദനിപ്പിച്ച സംഭവമാണ്. സഖാവിനാണെന്റെ പിന്തുണ, എന്നായിരുന്നു സഖാവിന്റെ മെസേജ്'; എന്ന് അന്‍വര്‍ പറഞ്ഞു.
കോടിയേരി സഖാവുണ്ടെങ്കില് ഇങ്ങനൊരു അവസ്ഥയില്‍ എനിക്ക് മൈക്കും വെച്ചിരിക്കേണ്ടി വരില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. കോടിയേരി ബാലകൃഷ്ണന് വിഷയങ്ങള്‍ കേട്ട് പരിഹാരമുണ്ടാക്കുമെന്നും ഏതൊരു പാവപ്പെട്ട സഖാവ് പറയുന്നതിലും പരിഗണന നല്‍കുമായിരുന്നുവെന്നും അന്‍വര്‍ എംഎല്‍എ വ്യക്തമാക്കി.
ഈ സംസ്ഥാനത്തെ എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നത്. പൊതുപ്രവർത്തകർക്ക് പൊതുവിഷയങ്ങളിൽ ഇടപെടേണ്ട എല്ലാ സ്വാതന്ത്ര്യത്തിനും മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടു. ഉദ്യോഗസ്ഥ മേധാവിത്വം ഈ സർക്കാരിന്റെ സംഭാവനയാണ്. ഞാൻ ഈ സമൂഹത്തോട് വഞ്ചന ചെയ്യാൻ തയാറല്ല. ഈ തട്ടിപ്പുരീതി സഹിക്കാൻ തൽക്കാലം ഞാൻ തയാറല്ല. കഴിഞ്ഞ 5 വർഷത്തിനിടെ കണ്ണൂരിൽ നടന്ന കൊലപാതകങ്ങളിൽ ഏതെങ്കിലും കൃത്യമായി അന്വേഷിച്ചിട്ടുണ്ടോ? എകെജി സെന്റർ ആക്രമണം മറക്കാറായിട്ടില്ല. ആ കേസും അട്ടിമറിക്കാൻ നോക്കി.
ഞാനുമായി ബന്ധപ്പെട്ട ഒരു സഖാവും ശശിയെപ്പറ്റി നല്ല വാക്ക് പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി എന്തിനാണ് ഇവനെ കെട്ടിപ്പിടിച്ചു കിടക്കുന്നത്? ഈ രീതിയിലാണെങ്കിൽ കമ്യൂണിസ്റ്റ് സർക്കാരിന്റെ അവസാനത്തെ മുഖ്യമന്ത്രി ആയിരിക്കും പിണറായി. അദ്ദേഹത്തെ നയിക്കുന്നത് ഉപജാപക സംഘമാണ്. നമ്മളോടൊന്നും സംസാരിക്കാറില്ലെന്നാണ് ഒരു വലിയ നേതാവ് പറഞ്ഞത്. അജിത് കുമാറും ശശിയും മാത്രം മതി മുഖ്യമന്ത്രിക്ക്.
ഈ പാർട്ടി ഇവിടെ നിലനിൽക്കണം. ഒരു റിയാസ് മതിയോ എന്ന് സഖാക്കൾ ആലോചിക്കട്ടെ. എന്തേ പാർട്ടിക്ക് ഇടപെടാൻ സാധിക്കാത്തത്? കേരളത്തിലെ പ്രിയപ്പെട്ട സഖാക്കൾക്ക് പാർട്ടിക്ക് കൊടുത്ത കത്തിന്റെ കോപ്പി ഞാൻ തരും. പ്രിയപ്പെട്ട സഖാക്കൾ പരിശോധിക്ക്, എന്നിട്ട് നിങ്ങൾ കല്ലെറിയ്. പുത്തൻവീട്ടിൽ ഷൗക്കത്തലിയുടെ മകൻ പുത്തൻവീട്ടിൽ അൻവർ ഇതുകൊണ്ട് ആളാവനല്ല വന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് നിൽക്കുന്നത് ഒരു അഗ്നിപർവത്തിന്റെ മുകളിലാണ്. കെട്ടവരുടെ കൈയ്യിൽ നിന്ന് നല്ലവരുടെ കൈയ്യിലേക്ക് ഈ പാർട്ടി വന്നേക്കാം.
മുഖ്യമന്ത്രി അറിവില്ലാതെ ഈ തോന്ന്യവാസം നടക്കുമോ? പബ്ലിക്ക് ആയിട്ടല്ലേ കരിപ്പുരിൽ നിന്നും അടിച്ചുകൊണ്ടുപോകുന്നത്. കേരളത്തിൽ ഒരു റിയാസിനെ മാത്രം നിലനിർത്താനാണോ പാർട്ടി. പാർട്ടി എന്നു പറയുന്നത് പാർട്ടി സഖാക്കളാണ്. അതിനു മുകളിലുള്ള മേൽക്കൂര മാത്രമാണ് പാർട്ടി നേതാക്കൾ. ഇപ്പോഴുള്ള നേതാക്കളൊക്കെ സൂപ്പർ നേതാക്കളാണ്. കാലിൽ കൂച്ചുവിലങ്ങുണ്ട്.
മുഖ്യമന്ത്രിയോട് പരിപൂർണമായും ബഹുമാനമുണ്ട്. മക്കളെ തള്ളിപ്പറയും. ഓന് കുറച്ച് മൂപ്പ് അധികമാണെന്ന് പറഞ്ഞാൽ സമ്മതിക്കാം. കള്ളനാക്കാൻ നോക്കിയാൽ... പിന്നെ ഭീഷണിപ്പെടുത്തുകയാണ്. ഗവർണർ അൻവറിനെപ്പറ്റി അന്വേഷിക്കാനല്ല കത്ത് നൽകിയത്. ഞാൻ പോകുമെന്ന് കരുതിയെങ്കിൽ മുഖ്യമന്ത്രിക്ക് തെറ്റിപ്പോയി. ഉമ്മാക്കി കാണിക്കാൻ ആരും വരേണ്ട. ഞാൻ ഈ ഭൂമിയിൽ ആരോടെങ്കിലും കീഴ്പ്പെടുന്നുണ്ടെങ്കിൽ ദൈവത്തിനും പാവപ്പെട്ട മനുഷ്യർക്കും വേണ്ടിയായിരിക്കും. ശശിയെ കുറിച്ച് എന്താണ് മുഖ്യമന്ത്രി മനസിലാക്കാത്തത് ? ഒരാൾക്കും അയാളെ കുറിച്ച് അഭിപ്രായമില്ല. മുഖ്യമന്ത്രിക്ക് മാത്രം എന്താണ് വേറൊരു അഭിപ്രായം. മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും ആഭ്യന്തര വകുപ്പ് വഹിക്കാൻ ഒരു അർഹതയുമില്ല.
സൺ ഇൻ ലോ ആയിരിക്കും അജിത് കുമാറിനെ സംരക്ഷിക്കാൻ കാരണം. ഈ ഒരു മനുഷ്യനു വേണ്ടി പാർട്ടി സംവിധാനം തകർക്കരുത്. അതിനു പാർട്ടി സംവിധാനം കൂട്ടുനിൽക്കണമോ? റിയാസിനു വേണ്ടി അൻവറിന്റെ നെഞ്ചത്തോട്ട് വന്നാൽ നടക്കില്ല.’’– അൻവർ പറഞ്ഞു.
അഡ്ജസ്റ്റ്മെന്റുകൾ പഞ്ചായത്ത് തലം വരെ എത്തിയിട്ടുണ്ട്. ഇനി ബ്രാഞ്ച് തലത്തിലേക്കേ എത്താനുള്ളൂ. ഞാൻ കാവൽക്കാരനാണ്. പാർട്ടിയിൽ കയറിയിട്ടില്ല. എന്റെ പണി സെക്യൂരിറ്റി പണിയാണ്. സെക്യൂരിറ്റി പണിയിൽ നിന്നും പിരിച്ചുവിട്ടാൽ റോഡിൽ ഇറങ്ങിനിൽക്കും. എഡിജിപി പൂരം കലക്കിയ വിവരം മുഖ്യമന്ത്രിക്ക് അറിയാമോ എന്ന ചോദ്യത്തിനു പാർട്ടി സെക്രട്ടറിയോട് ചോദിക്കാനായിരുന്നു അൻവറിന്റെ മറുപടി. ഒരു വ്യക്തിക്ക് വേണ്ടി ഈ പാർട്ടിയെ ബലി കൊടുക്കരുത്. ഒരു വ്യക്തി എന്ന് പറഞ്ഞത് മുഹമ്മദ് റിയാസിനെയാണെന്നും അൻവർ ആവർത്തിച്ചു. സിപിഎം കേന്ദ്ര നേതൃത്വത്തോട് പരാതി പറയുമോ എന്ന ചോദ്യത്തിനു കേരളവും കേന്ദ്രവുമെല്ലാം ഒന്നല്ലേ എന്നും അൻവർ മറുപടി പറഞ്ഞു.
‘‘മലപ്പുറത്തെ പാർട്ടി നേതാക്കൾ പച്ച സാധുക്കളാണ്. അത്ര അധികാരവും ശേഷിയുമേ അവർക്ക് കൊടുത്തിട്ടുള്ളൂ. അതുവച്ച് പരമാവധി അവർ പാർട്ടിയെ ഉണ്ടാക്കാൻ നോക്കുകയാണ്. നിയമസഭയിൽ കാര്യങ്ങൾ ഉന്നയിക്കുമോയെന്ന ചോദ്യത്തിനു നിയമസഭയിൽ ഉണ്ടായിട്ടല്ലേ എന്നായിരുന്നു മറുപടി. ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ സംരക്ഷിച്ചാണ് ഞാൻ സമരം ചെയ്തിരുന്നത്. ഈ സാധുവിന് ഒന്നും പറ്റരുത് പക്ഷെ ശശി തെറിക്കണമെന്നാണ് ഞാൻ കരുതിയത്.
എം.എൽ.എ സ്ഥാനം രാജിവെക്കില്ലെന്നും തന്നെ തെരഞ്ഞെടുത്തത് ജനങ്ങളാണെന്നും പി.വി. അൻവർ എം.എൽ.എ. എം.എൽ.എ എന്ന മൂന്നക്ഷരം ജനങ്ങൾ തന്നതാണ്. രാജിവെക്കുമെന്ന പൂതിവെച്ച് ആരും നിൽക്കേണ്ട. മരിച്ചുവീഴും വരെ ഈ ഒന്നേമുക്കാൽ കൊല്ലം ഞാൻ ഉണ്ടെങ്കിൽ ഞാൻ എം.എൽ.എ ആയിട്ടുണ്ടാകുമെന്നും അൻവർ പറഞ്ഞു.ഞാൻ മഹാത്മഗാന്ധിയുടെ പേരക്കുട്ടിയൊന്നുമല്ല. പാർലമെന്ററി പാർട്ടി നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം നടക്കും. അവിടെ എന്ത് പറയാനാണ്? അവിടെ നിന്ന് കാര്യങ്ങൾ ഇങ്ങോട്ട് പറയും. ഈ വരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ല. പാർട്ടി പ്രവർത്തകരിലും കോടതിയിലുമാണ് എന്റെ വിശ്വാസം. ഡിവൈഎഫ്ഐക്കാരൊക്കെ ഇപ്പോഴും ചോറു കൊടുക്കുകയാണ്. അവർ എന്നോടൊപ്പമാണ്. അവരോടൊപ്പം ഞാൻ ഉണ്ടാകും. കിട്ടിയതൊന്നും ഞാൻ വിടില്ല.
ജനങ്ങളോട് പിന്തുണയുള്ള നേതാക്കളാണ് എന്നെ പിന്തുണയ്ക്കുന്നത്. പേരു പറയാൻ ഒരു ബുക്ക് വേണ്ടി വരും. പാർട്ടി തള്ളിയാൽ ഞാൻ നടുപക്ഷത്ത് നിൽക്കും. നടുക്കൊരു സീറ്റ് തരണമെന്ന് സ്പീക്കറോട് പറയും. അങ്ങോട്ടും ഇങ്ങോട്ടുമില്ല. ജവഹർലാൽ നെഹ്റു എന്ന മഹാവ്യക്തി കിടന്നുറങ്ങിയ വീടാണ് എന്റേത്. ഞാൻ രാഹുൽ ഗാന്ധിക്കെതിരെ പറഞ്ഞത് വക്രീകരിച്ചതാണ്. കോൺഗ്രസുകാർ എന്റെ വാക്കുകളെ വക്രീകരിച്ചു. എന്നെ സംബന്ധിച്ച് രാഹുൽ കുടുംബം ബഹുമാനപ്പെട്ടതാണ്. രാജീവ് ഗാന്ധി മരിക്കുന്നതിനു മുന്നേ മഞ്ചേരിയിൽ വന്നിരുന്നു. ആന്റണിയും കരുണാകരനും കാറുമായി നിന്നപ്പോൾ രാജീവ് ഗാന്ധി വന്നു കയറിയത് വാപ്പയുടെ കാറിലാണ്. രാഹുൽ ഗാന്ധിയോട് ഭയങ്കര ബഹുമാനമാണ്.’’– അൻവർ കൂട്ടിച്ചേർത്തു.
ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം നടത്തും. ജനങ്ങളോട് എല്ലാം പറയും. ഞാൻ ആരുടെയും ഊര കണ്ടിട്ടല്ല നടക്കുന്നത്. ഞാൻ ഈ നാട്ടിലെ സാധാരണ മനുഷ്യരെയും ഈ സഖാക്കളെയും കണ്ടിട്ടാണ് നടക്കുന്നത്. ഞാൻ കയറുകയാണെങ്കിൽ നാട്ടിലെ ജനങ്ങളുടെ ഊരയിലേ കയറുകയുള്ളൂ. ഞാൻ പണ്ടും ഇപ്പോഴും പൂർണ സ്വതന്ത്രനാണ്. ഇനി സി.പി.എമ്മിന്റെ പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്നും നിയമസഭയിൽ പ്രത്യേക േബ്ലാക്കായ ഇരിക്കുമെന്നും അൻവർ പറഞ്ഞു. ഇത്രയും ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് എങ്ങനെയാണ് നിയമസഭയിൽ മുഖ്യമന്ത്രിക്കൊപ്പം ഇരിക്കുകയെന്ന് ചോദിച്ചപ്പോൾ അവരേക്കാൾ ഉളുപ്പിൽ നിൽക്കുമെന്നായിരുന്നു മറുപടി.
![]() |
| Courtesy |
പൊലീസിന്റെ സ്വർണം പൊട്ടിക്കൽ പൊളിക്കാൻ പി.വി.അൻവർ നിരത്തിയതു സ്വർണ്ണക്കടത്ത് സംഘാംഗങ്ങളായ രണ്ടു പേരുടെ വെളിപ്പെടുത്തൽ. ഖത്തറിൽ ജോലി ചെയ്യുകയായിരുന്ന നിഷാദും കാളികാവ് സ്വദേശിയായ സമദും പി.വി.അൻവർ എംഎൽഎയോട് വെളിപ്പെടുത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങളാണ് ഇന്നത്തെ പത്രസമ്മേളനത്തിൽ പുറത്തുവിട്ടത്. ഇരുവരുടെയും കുടുംബാംഗങ്ങളടക്കം പൊലീസിന്റെ കള്ളക്കളി പൊളിക്കുന്ന സംഭവവികാസങ്ങൾക്ക് സാക്ഷികളായിരുന്നുവെന്നും വിഡിയോ പുറത്ത് വിട്ട് പി.വി.അൻവർ വാദിച്ചു.
ഖത്തറിൽ ജോലി ചെയ്യുകയായിരുന്നു നിഷാദ്, 2023 മേയിലാണ് കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ വിമാനമിറങ്ങിയത്. നിഷാദിനെ ഭാര്യ രഹ്നയും ബന്ധുക്കളും ചേർന്നു സ്വീകരിച്ചു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇവരുടെ കാർ പൊലീസ് തടഞ്ഞു. പരിശോധനയ്ക്കായി നിഷാദിനെ പുളിക്കലിലെ സ്വകാര്യ സ്കാനിങ് സെന്ററിൽ എത്തിച്ചു. സ്കാനിങിൽ മൂന്ന് ക്യാപ്സൂളുകളാണ് കണ്ടെത്തിയത്. 300 ഗ്രാം വീതമുള്ള ഈ 3 സ്വർണ ക്യാപ്സൂളുകളാണ് താൻ കൊണ്ടുവന്നതെന്നും നിഷാദ് അൻവറിനോട് വെളിപ്പെടുത്തി.
എന്നാൽ കണ്ടെത്തിയ സ്വർണത്തെ സംബന്ധിച്ച് ഏതെങ്കിലും പേപ്പറിൽ എഴുതി ചേർക്കാൻ പൊലീസ് തയാറായില്ലെന്നും നിഷാദ് പറഞ്ഞു. സംഭവത്തിന് സാക്ഷികൾ ആരുമില്ലായിരുന്നുവെന്നും നിഷാദ് വ്യക്തമാക്കി. തുടർന്ന് പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് എന്നിവ പൊലീസ് വാങ്ങിവച്ചു. കുറച്ച് ദിവസം കഴിഞ്ഞ് സമൻസ് തരാതെയാണ് മഞ്ചേരി കോടതിയിലേക്ക് വിളിപ്പിച്ചതെന്നും നിഷാദ് പറഞ്ഞു. പൊലീസുകാർ വന്ന് അറിയിച്ചതനുസരിച്ച് മഞ്ചേരി കോടതിയിലെത്തി ഹാജരായി. പിടിച്ചെടുത്ത സ്വർണം കസ്റ്റംസിന് കൈമാറട്ടെയെന്ന് കോടതി ചോദിച്ചു. എന്നാൽ നോട്ടിസിൽ 526 ഗ്രാം സ്വർണം മാത്രമേ രേഖപ്പെടുത്തിയിരുന്നുള്ളൂ. ബാക്കി 374 ഗ്രാം സ്വർണത്തിന് എന്തുപറ്റിയെന്നറിയില്ലെന്നും നിഷാദ് പറഞ്ഞു.
മറ്റൊരു വെളിപ്പെടുത്തൽ നടത്തിയത് മലപ്പുറം കാളികാവ് സ്വദേശി സമദായിരുന്നു. നാല് വർഷത്തിന് ശേഷം 2023 ഒക്ടോബറിലാണ് സമദ് നാട്ടിലേക്ക് തിരിച്ചത്. ഗൾഫിൽ നിന്ന് തിരിച്ചെത്തിയ സമദിനെ സ്വീകരിക്കാൻ ഉപ്പയും ഉമ്മയും എത്തിയിരുന്നു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തെത്തിയ സമദ് വൈകാതെ കുടുംബത്തോടൊപ്പം വീട്ടിലേക്ക് യാത്ര തിരിച്ചു. മഞ്ചേരിയിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സമദിനെ അവിടെ വച്ചാണ് പൊലീസ് പിടികൂടിയത്. ഹോട്ടലിൽ വച്ച് പൊലീസ് തന്നോട് കടത്തിയ സ്വർണത്തെപ്പറ്റി ചോദിച്ചു.
ഉടൻ ഹോട്ടലിലെ ശുചിമുറിയിൽ കയറി ഒളിപ്പിച്ചിരുന്ന ക്യാപ്സൂൾ രൂപത്തിലുള്ള സ്വർണം പുറത്തെടുക്കുകയും ഒരു ബാഗിലാക്കി പൊലീസിന് കൈമാറുകയും ചെയ്തെന്നും സമദ് വെളിപ്പെടുത്തി. ഇതിനിടയിൽ സമദിന്റെ പാസ്പോർട്ടും ഫോണും പൊലീസ് വാങ്ങിവച്ചു. എന്നാൽ 300 ഗ്രാം വീതമുള്ള 3 ക്യാപ്സൂളുകളാണ് താൻ ഒളിപ്പിച്ച് കടത്തിയതെന്നാണ് സമദ് പറയുന്നത്. മഞ്ചേരി കോടതിയിൽ പിടിച്ചെടുത്ത സാധനങ്ങൾ തിരികെ ലഭിക്കാൻ പിഴത്തുകയായ 10,000 രൂപ അടച്ചെങ്കിലും നോട്ടിസിൽ സ്വർണത്തെ കുറിച്ച് പരാമർശിച്ചിരുന്നില്ലെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും സമദ് വ്യക്തമാക്കി.

