![]() |
| Courtesy |
ഒടുവില്‍ എഡിജിപി എം ആര് അജിത് കുമാറിനെതിരേ നടപടിയെടുത്ത് സംസ്ഥാന സര്‍ക്കാര്‍. ക്രമസമാധാന ചുമതലയില്‍ നിന്നു എഡിജിപിയെ നീക്കിക്കൊണ്ട് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടു. ആർഎസ്എസ് കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ വിവാദങ്ങളിൽപ്പെട്ട് സർക്കാരിന് തലവേദനയായ എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി. മുഖ്യമന്ത്രി രാത്രി സെക്രട്ടേറിയറ്റിലെത്തി മടങ്ങിയതിനു തൊട്ടുപിന്നാലെയാണ് ഉത്തരവ് പുറത്തുവന്നത്. ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിന് ക്രമസമാധാനച്ചുമതല നൽകി. അതേസമയം, അജിത് കുമാർ ബറ്റാലിയൻ എഡിജിപിയായി തുടരും.
എഡിജിപിക്കെതിരായ ഡിജിപിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയതിന് പിന്നാലെ ക്ലിഫ് ഹൌസിൽ ഞായറാഴ്ച രാവിലെ പത്തിന് ഉന്നതതല കൂടിക്കാഴ്ച നടന്നിരുന്നു. ഇതോടെ ഇന്നുതന്നെ നടപടി ഉണ്ടാകുമെന്ന സൂചനയുണ്ടായിരുന്നു. 32 ദിവസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് നടപടി ഉണ്ടായത്.
അസാധാരണമായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച ദിനത്തിൽ സെക്രട്ടേറയറ്റിൽ എത്തുന്നത്. 20 മിനിറ്റോളം മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ചെലവഴിച്ചതായാണ് വിവരം. മുഖ്യമന്ത്രി മടങ്ങിയതിനുശേഷം ആണ് ഉത്തരവ് പുറത്തുവന്നത്.
അജിത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് ശനിയാഴ്ചയാണ് കൈമാറിയത്. എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കം റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ആർഎസ്എസ് നേതാക്കളെ കണ്ടതിനെ കുറിച്ചുളള എഡിജിപിയുടെ വിശദീകരണം ഡിജിപി തളളിയിരുന്നു.
