![]() |
| Courtesy |
ഫ്രാന്‍സിലെയും പുറത്തുമുള്ള ലക്ഷക്കണക്കിന് പേരെ ആവേശഭരിതരാക്കിയ 31 വര്‍ഷം നീണ്ട നിധിവേട്ടക്ക് ഒടുവില്‍ ഉത്തരമായി. 1993ല്‍ പ്രസിദ്ധീകരിച്ച പുസ്തകം അവലംബിച്ച് സ്വര്‍ണമൂങ്ങയെ കണ്ടെത്തുകയായിരുന്നു ടാസ്ക്. ബുക്കിലെ 12 പസിലുകള്‍ ഇതിനായി പൂര്‍ത്തിയാക്കേണ്ടതുണ്ടായിരുന്നു.11 പസിലുകളും പലരും പൂര്‍ത്തിയാക്കി. എന്നാല്‍ പന്ത്രണ്ടാമത്തേതിലായിരുന്നു സ്വര്‍ണ മൂങ്ങയുടെ യഥാര്‍ഥ ലൊക്കേഷന്‍. നേരത്തേ പലരും അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. എന്നാല്‍ ഇതിനായി വെബ്സൈറ്റ് തുറന്ന് ദിവസങ്ങള്‍ക്കകം മൂങ്ങയെ കണ്ടെത്താനായി.
"സ്വർണ്ണ മൂങ്ങയുടെ പകർപ്പ് കണ്ടെത്തിയതായും ഓൺലൈൻ വെരിഫിക്കേഷൻ സംവിധാനത്തിലൂടെ അതിനെ തിരിച്ചറിഞ്ഞതായും ഞങ്ങൾ സ്ഥിരീകരിക്കുന്നു," കഴിഞ്ഞ വ്യാഴാഴ്ച രാവിലെ സ്വർണ്ണ മൂങ്ങ അന്വേഷണത്തിന്റെ ഔദ്യോഗിക ചാറ്റ് ലൈനിൽ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു. 1993 ൽ സ്വർണ്ണ മൂങ്ങ (Chouette d’Or) എന്ന യഥാർത്ഥ പുസ്തകം എഴുതുകയും ശില്പം നിര്‍മ്മിക്കുകയും ചെയ്ത മൈക്കൽ ബെക്കർ തന്നെയാണ് സന്ദേശം പുറത്ത് വിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, സ്വർണ്ണ മൂങ്ങയെ എവിടെ നിന്ന് കണ്ടെത്തിയെന്നോ അതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ മുപ്പത്തിയൊന്ന് വര്‍ഷമായി പതിനായിരക്കണക്കിന് ആളുകളാണ് ഈ മൂങ്ങയെ അന്വേഷിച്ച് അലഞ്ഞത്. ഇതിനിടെ സ്വര്‍ണ്ണ മൂങ്ങയെ കുറിച്ച് നിരവധി പുസ്തകങ്ങള്‍, ലഘുലേഖകൾ, ഇതിനൊക്കെ പുറമെ ഇന്റർനെറ്റുകളിലുമായി നൂറ് കണക്കിന് ലേഖനങ്ങളാണ് എഴുതപ്പെട്ടത്. മാക്സ് വാലന്റ ആദ്യ പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന 11 സങ്കീർണ്ണമായ കടമ്പകള്‍ പിന്തുടർന്നാണ് ആളുകള്‍ സ്വര്‍ണ്ണ മൂങ്ങയെ അന്വേഷിച്ചത്. 2009 ൽ അദ്ദേഹം മരിച്ചപ്പോളാണ് ബെക്കർ ഈ പദ്ധതി ഏറ്റെടുത്തത്. പുസ്തകത്തില്‍ പറഞ്ഞ സങ്കീർണ്ണമായ 11 കടമ്പകളും കടന്ന് ചെന്നാല്‍ ഫ്രാൻസിലെവിടെയോ ഒളിപ്പിച്ചിരുന്ന സ്വര്‍ണ്ണ മൂങ്ങയിലെത്തി ചേരാം. അവിടെ പന്ത്രണ്ടാമത്തെ കടമ്പയിൽ യഥാർത്ഥ സ്വർണ്ണ മൂങ്ങയുടെ വെങ്കല പകർപ്പ് ഭൂമിക്കടിയിൽ നിന്നും ലഭിക്കും. പിന്നാലെ വിജയിക്ക് വിലയേറിയ ഒറിജിനൽ സ്വർണ്ണ മൂങ്ങയെയും ലഭിക്കും. മൂങ്ങയെ യാദൃശ്ചികമായി കണ്ടെത്തുന്നവര്‍ക്ക് സമ്മാനം ലഭിക്കില്ല. മറിച്ച് പുസ്തകത്തില്‍ പുറഞ്ഞ 11 കടമ്പകളിലൂടെ കടന്ന് തന്നെ വേണം മൂങ്ങയെ സ്വന്തമാക്കാന്‍.
ഈ വർഷം ആദ്യം ഫ്രഞ്ച് ബ്രോഡ്കാസ്റ്റർ ചാനലായ കനാല്‍ പ്ലസ് ( Canal+) നടത്തിയ നിധി വേട്ടയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയില്‍ മൂങ്ങയുടെ മൂല്യം 1,50,000 യൂറോ (1,38,85,065 രൂപ) ആണെന്ന് കണക്കാക്കിയിരുന്നു. സ്വര്‍ണ്ണ മൂങ്ങയെ കണ്ടെത്തിയെന്ന വാര്‍ത്ത വലിയ ആഘോഷത്തോടെയാണ് നിധി അന്വേഷകര്‍ സ്വൂകരിച്ചത്. "ആ ദിവസം കാണാൻ ഞാൻ ജീവിക്കുമെന്ന് ഞാൻ കരുതിയില്ല," ഒരാള്‍ എഴുതിയത്. വാലന്റിന്റെ മരണശേഷം വർഷങ്ങളോളം ഈ വേട്ട നിയമപരമായ തർക്കങ്ങളിൽപ്പെട്ട് കിടന്നു. അതേസമയം കുഴിച്ചിട്ട മൂങ്ങയുടെ സ്ഥാനം ബെക്കറിന് തുടക്കത്തിൽ അറിയില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാലന്റിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മുദ്രവച്ച കവറിലായിരുന്നു മൂങ്ങ എവിടെയന്ന് രേഖപ്പെടുത്തിയ ഏക തെളിവ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ താന്‍ നിധിയോട് അടുക്കുകയാണെന്ന് ബെക്കല് നല്കിയ സൂചനകള്‍ ആളുകളെ വീണ്ടും ആകാംഷയിലാക്കി. ഇതിനൊടുവില്‍ 31 വര്‍ഷങ്ങള്‍ക്ക് ശേഷം ആ നിധി വേട്ട ഔദ്ധ്യോഗികമായി തന്നെ അവസാനിച്ചതായി ഫ്രാൻസ് സ്ഥിരീകരിച്ചു.
റെഗിസ് ഹോസര്‍ ആണ് പുസ്തകത്തിന്റെ രചയിതാവ്. മൈക്കല്‍ ബെക്കര്‍ ആയിരുന്നു ആര്‍ട്ടിസ്റ്റ്. രണ്ടു ലക്ഷത്തിലേറെ പേര് ഹണ്ടിങില്‍ പങ്കെടുത്തതിനാല്‍ കള്‍ട്ട് സമാന പരിവേഷമാണ് ഇവര്‍ക്ക് ലഭിച്ചത്. മൂന്ന് കിലോ സ്വര്‍ണത്തിലും ഏഴ് കിലോ വെള്ളിയിലും തീര്‍ത്ത മൂങ്ങ പ്രതിമയുടെ മുഖത്ത് ഡയമണ്ട് ചിപ്പുകളുമുണ്ട്.
