![]() |
| Courtesy |
വ്യാജ വോട്ട് വിവാദത്തില്‍ പ്രതികരിച്ച് പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിനും ഭാര്യ സൗമ്യ സരിനും. എവിടെ വോട്ട് ചെയ്യണമെന്ന് താനാണ് തീരുമാനിക്കുന്നതെന്ന് സരിന് പറഞ്ഞു. താന്‍ എവിടേയ്ക്ക് പോകുന്നോ അവിടേയ്ക്ക് വോട്ടുകള്‍ മാറ്റുന്നതാണ് രീതി. പ്രതിപക്ഷ നേതാവ് ഇനിയും വേട്ടയാടല്‍ തുടര്‍ന്നാല്‍ നിയമപരമായി നേരിടുമെന്നും സരിന് പറഞ്ഞു.
പാലക്കാട് വ്യാജ വോട്ട് വിവാദത്തില്‍ പ്രതികരിച്ച് ഇടത് സ്ഥാനാർഥി പി. സരിന്റെ പങ്കാളി ഡോ. സൗമ്യ സരിന്. വോട്ടർ പട്ടികയിൽ പേര് ചേർത്തത് വ്യാജമായാണെന്ന് പറയുന്നത് കള്ളമാണെന്നും സമൂഹ മാധ്യമങ്ങളിൽ വ്യാപക ആക്രമണം നേരിടുന്നുവെന്നും സൗമ്യ മാധ്യമങ്ങളെ അറിയിച്ചു. തിരുവില്വാമലക്കാരനായ സരിനും സൗമ്യയും പാലക്കാട് വ്യാജവോട്ട് ചേർത്തെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ ആരോപണം.
"എന്റെ വഴി രാഷ്ട്രീയമല്ല, രാഷ്ട്രീയം സംസാരിക്കാറുമില്ല. ഭർത്താവിന് വേണ്ടി ഇത് വരെ വോട്ട് പോലും ചോദിച്ചിട്ടില്ല. സമൂഹ മാധ്യമങ്ങളിൽ വ്യാപക ആക്രമണം നേരിടുന്നു. പ്രതികരിച്ചാല്‍ ഇരവാദം കൊണ്ട് വോട്ട് പിടിക്കാൻ നോക്കുന്നു എന്നാണ് കളിയാക്കൽ", ഡോ. സൗമ്യ പറഞ്ഞു.
പാലക്കാട്ടെ കൃഷ്ണ എന്ന വീടിനെ സംബന്ധിക്കുന്ന രേഖകളും ഡോ. സൗമ്യ മാധ്യമങ്ങളെക്കാണിച്ചു. സ്വന്തം വീടിന്റെ പേരിൽ വോട്ടർ അപേക്ഷ നൽകിയാൽ എന്താണ് തെറ്റ്? ഈ വീട് വാങ്ങിയത് 2018ലാണെന്നും 2024ൽ വോട്ട് ചെയ്തത് ഒറ്റപ്പാലത്താണെന്നും സൗമ്യ പറഞ്ഞു. വീടിന്റെ ആധാരവും കരം അടച്ച രസീതും അടക്കമുള്ള രേഖകള്‍ സൗമ്യ മാധ്യമങ്ങളെ കാണിച്ചു. സ്വന്തം വീടിന്റെ മേൽവിലാസത്തിലാണ് വോട്ടർ ഐഡി വന്നത്. വ്യാജന്മാർ എന്ന് മാധ്യമങ്ങളോട് പറയുമ്പോൾ കയ്യും കെട്ടി ഇരിക്കാൻ ആത്മാഭിമാനം സമ്മതിക്കില്ലെന്നും സൗമ്യ കൂട്ടിച്ചേർത്തു. തനിക്ക് പാലക്കാട് മാത്രമാണ് വോട്ട് ഉള്ളതെന്നും വേട്ടയാടലുകൾ തുടർന്നാൽ നിയമ നടപടി സ്വീകരിക്കുമെന്നും ഡോ. സൗമ്യ സരിന് അറിയിച്ചു.പത്ര സമ്മേളനത്തില്‍ സംസാരിക്കേണ്ടി വരും എന്ന് കരുതിയതല്ലെന്നും ഉപ തിരഞ്ഞെടുപ്പില്‍ തുടക്കം മുതല്‍ തന്റെ പേര് വലിച്ചിഴച്ചുവെന്നും സൗമ്യ പറഞ്ഞു.
വോട്ട് ചേര്‍ക്കുന്നത് എങ്ങനെ ആണെന്ന് പറയാന്‍ അവസരം ഒരുക്കിയതിന് പ്രതിപക്ഷ നേതാവിനോട് നന്ദിയുണ്ടെന്നും സരിന് പറഞ്ഞു.പ്രതിപക്ഷ നേതാവിനെ ഒരിക്കല്‍ കൂടി വെല്ലുവിളിക്കുകയാണ്. തന്റെ സ്വന്തം വീട്ടില്‍ നിന്നാണ് വാര്‍ത്താ സമ്മേളനം നടത്തുന്നത്. 2017 താനും ഭാര്യയും ചേര്‍ന്നാണ് ഈ വീട് വാങ്ങുന്നത്. ഈ വീടിന്റെ പേരില്‍ വോട്ട് ചേര്‍ക്കാന്‍ അപേക്ഷിച്ചത് എങ്ങനെയാണ് വ്യാജമാകുന്നത്? അതില്‍ എന്താണ് അസ്വാഭാവികത? ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് ഒറ്റപ്പാലത്ത് നിന്നാണ്. തങ്ങളുടെ കൈവശം ഉള്ള വീട്ടില്‍ വോട്ട് ചേര്‍ക്കുന്നതില്‍ എന്താണ് തെറ്റെന്നും അതിന് മറുപടി പറയേണ്ടത് വി ഡി സതീശനാണെന്നും സരിന് പറഞ്ഞു.
