സിറിയയിൽ വിമത ഭീകരർ സർക്കാരിനെതിരായ അട്ടിമറി നീക്കത്തിലൂടെ ഭരണം പിടിച്ചെടുത്തു. ഏറെ നാളായി നിലനിന്നു വന്ന ആഭ്യന്തര യുദ്ധങ്ങളുടെയും രക്തച്ചൊരിച്ചിലുകളുടെയും ഫലമായാണ് ഭീകരർ രാജ്യത്തെ ഭരണകൂടത്തെ അട്ടിമറിച്ചത്. സിറിയൻ തലസ്ഥാനമായ ദമാസ്കസ് കീഴടക്കിയതോടെയാണ് വിമത ഭീകരർ രാജ്യം തങ്ങൾ കയ്യടക്കിയെന്ന് പ്രഖ്യാപിച്ചത്.
ഭീകരരുടെ മുന്നേറ്റം രാജ്യ തലസ്ഥാനം വരെ എത്തിയതോടെ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ് തലസ്ഥാനമായ ഡമാസ്കസ് വിട്ടതായി റിപ്പോർട്ട്. ബഷാർ അൽ അസദിന്റെ 24 വർഷത്തെ ഭരണത്തിന് അവസാനമായെന്ന് സിറിയയുടെ സൈനിക കമാൻഡ് ഉദ്യോഗസ്ഥർക്ക് അയച്ച സന്ദേശത്തിൽ അറിയിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സിറിയ പിടിച്ചെടുത്തതായി വിമതസേന അറിയിച്ചു. ഡമാസ്കസിലേക്ക് വിമതസേന പ്രവേശിച്ചെന്ന വാർത്തകൾക്കുപിന്നാലെ വിമാനത്തിൽ അജ്ഞാതമായ സ്ഥലത്തേക്ക് പ്രസിഡന്റ് യാത്ര തിരിച്ചുവെന്നാണ് രണ്ടു മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്.
സിറിയൻ സൈന്യവും സുരക്ഷാ സേനയും ഡമാസ്കസ് രാജ്യാന്തര വിമാനത്താവളം ഉപേക്ഷിച്ചുപോയതായി യുദ്ധവിവരങ്ങൾ നിരീക്ഷിക്കുന്ന സംഘത്തെ ഉദ്ധരിച്ചു വാർത്താ ഏജൻസിയായ എഎഫ്പിയും റിപ്പോർട്ട് ചെയ്തു. അസദിനെ പിന്തുണയ്ക്കുന്ന തങ്ങളുടെ സേന സിറിയൻ തലസ്ഥാനനഗരത്തിലെ പ്രദേശങ്ങൾ ഉപേക്ഷിച്ചുപോയെന്ന് ഹിസ്ബുല്ലയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചും എഎഫ്പി റിപ്പോർട്ട് ചെയ്തു. വർഷങ്ങളായി അസദ് സർക്കാരിനെ പിന്തുണയ്ക്കുന്ന സംഘടനയായിരുന്നു ഹിസ്ബുല്ല. സിറിയയിലെ ലറ്റാകിയ, ലെബനനിലെ ഹെർമൽ മേഖല തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഹിസ്ബുല്ലയുടെ സൈനികർ പിന്മാറിയത്.
ഇത് പുതിയൊരു തുടക്കത്തിന്റെ ആരംഭം, ഇരുണ്ടയുഗത്തിന്റെ അന്ത്യമെന്ന് ഹയാത് തഹ്രീർ അൽ-ഷാമിൻ്റെ (എച്ച്.ടി.എസ്.) നേതാവ് ടെലഗ്രാമിൽ കൂടി പ്രഖ്യാപിച്ചു. അസദ് ഭരണത്തിൽ മാറ്റിപ്പാർപ്പിക്കപ്പെട്ടവർക്കും ജയിലിലടക്കപ്പെട്ടവർക്കും ഇനി തിരികെ വീടുകളിലേക്ക് വരാമെന്നും വിമതർ പ്രഖ്യാപിച്ചു. എല്ലാവരും സമാധാനത്തോടെ ജീവിക്കുന്ന പുതിയൊരു സിറിയിയാരിക്കുമെന്നും നീതി ലഭിക്കുമെന്നും എച്ച്.ടി.സി. പറഞ്ഞു.ഡമാസ്കസിലേക്ക് പ്രവേശിക്കുകയാണെന്ന് വിമതസേനയെ നയിക്കുന്ന ഹയാത്ത് തഹ്രീർ അൽ ഷംസ് നേരത്തേ അറിയിച്ചിരുനു. വടക്കുള്ള അലപ്പോ, മധ്യമേഖലയായ ഹമ, കിഴക്ക് ദെയ്ർ അൽ സോർ എന്നിവിടങ്ങൾ കയ്യടക്കിയ വിമതർ തെക്കൻ മേഖലയുടെ നിയന്ത്രണം ഏതാണ്ടു പൂർണമായും പിടിച്ചെടുത്തു. ക്വിനെയ്ത്ര, ദേറാ, സുവെയ്ദ എന്നീ തെക്കൻ പ്രദേശങ്ങളും കയ്യടക്കി.സിറിയയിലെ അൽ ഖായിദയുടെ ഉപ സംഘടനയാണ് ഹയാത്ത് തഹ്രീർ അൽ ഷംസ്. പാശ്ചാത്യ രാജ്യങ്ങൾ ഭീകര സംഘടനായായി മുദ്രകുത്തിയിട്ടുള്ള സംഘടനയുമാണിത്.
ഡമാസ്കസിൽ ആകെ സംഘർഷാവസ്ഥയാണെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു. പണം പിൻവലിക്കാനായി എടിഎമ്മിനു മുന്നിൽ നീണ്ട ക്യൂ ആണ്. സാധനങ്ങൾ വാങ്ങി സൂക്ഷിക്കുന്ന പ്രവണതയും കൂടുന്നു. നിരത്തുകളിൽ ഗതാഗതക്കുരുക്ക് ശക്തമായി അനുഭവപ്പെടുന്നു. എല്ലാവരും പേടിച്ചിരിക്കുകയാണെന്നാണു വിവരം. അസദിന്റെ പിതാവ് അന്തരിച്ച ഹാഫിസ് അൽ അസദിന്റെ പ്രതിമ പ്രതിഷേധക്കാർ തകർത്തു. നൂറുകണക്കിന് സിറിയൻ സൈനികർക്ക് അഭയം കൊടുത്തതായി ഇറാഖ് അറിയിച്ചു. ഇക്കൂട്ടത്തിൽ 2000ത്തിൽ പരം സൈനികരുണ്ടെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നു.
അതേസമയം ജനങ്ങൾ തിരഞ്ഞെടുത്ത നേതൃത്വവുമായി സഹകരിക്കാൻ താൻ തയ്യാറാണെന്ന് സിറിയൻ പ്രധാനമന്ത്രി മുഹമ്മദ് ഗാസി അൽ ജലാലി. ജനങ്ങളുടെ നല്ലതിനു വേണ്ടി എല്ലാ സഹായങ്ങളും ചെയ്യാൻ താൻ തയ്യാറാണെന്നു അദ്ദേഹം സാമൂഹിക മാധ്യത്തിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ കൂടി അറിയിച്ചു.'സർക്കാരിന്റെ സുഖമമായ നടത്തിപ്പിന് വേണ്ടി പ്രതിപക്ഷവുമായി കൈകോർക്കാൻ തയ്യാറാണ്. ഞാൻ എന്റെ വീട്ടിൽ ഉണ്ട്, എവിടേക്കും രക്ഷപ്പെട്ടിട്ടില്ല. ഇതെന്റെ രാജ്യമാണ്. രാജ്യത്തോടാണ് എന്റെ വിധേയത്വം. രാവിലെ ഓഫീസിലേക്ക് പോകും, ജോലി ചെയ്യും' - ജലാലി വീഡിയോ സന്ദേശത്തിൽ കൂടി പറഞ്ഞു. രാജ്യത്തെ പൊതുസമ്പത്ത് നശിപ്പിക്കരുതെന്ന് ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രസിഡന്റ് ബഷർ അൽ അസദ് രാജ്യം വിട്ട കാര്യവുമായി ബന്ധപ്പെട്ട് യാതൊന്നും തന്നെ അദ്ദേഹം പ്രതികരിച്ചില്ല.
