ലൈംഗികാരോപണം നേരിട്ട ബ്രിട്ടനിലെ ചർച്ച് ഓഫ് ഇംഗ്ലണ്ട് സഭയിലെ മലയാളി ബിഷപ്പ് ജോൺ പെരുമ്പളത്ത് രാജിവച്ചു. വനിതാ ബിഷപ്പ് ഉൾപ്പെടെ രണ്ട് സ്ത്രീകളോട് ലൈംഗിക അതിക്രമം നടത്തിയെന്നാണ് ആരോപണം. ലിവർപൂൾ ഭദ്രാസന( രൂപത) ത്തിലെ മുതിർന്ന വൈദികരടക്കം ജോൺ പെരുമ്പളത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. സഭയുടെ ഉത്തമ താല്പര്യത്തെക്കരുതി താൻ രാജിവെക്കുകയാണെന്ന് ജോൺ പെരുമ്പളം പ്രതികരിച്ചു. ചാനൽ 4 ടെലിവിഷൻ നടത്തിയ അന്വേഷണത്തിലൂടെയാണ് വനിതാ ബിഷപ്പടക്കം 2 സ്ത്രീകൾ ജോൺ പെരുമ്പളത്തിനെതിരെ ലൈംഗിക അതിക്രമ പരാതി ഉന്നയിച്ചത്.
രാജിവെച്ചൊഴിയണമെന്ന് സഭ നിർദേശിച്ചിരുന്നു. ജോണ് പെരുമ്പളത്ത് ബ്രാഡ് വെൽ ബിഷപ്പായിരുന്ന സമയത്ത് 2019 മുതൽ 2023 വരെ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം. മറ്റൊരു സ്ത്രീയും ബിഷപ്പിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ആരോപണങ്ങളെല്ലാം ജോണ് പെരുമ്പളത്ത് നിഷേധിച്ചു.താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരോപണത്തിൽ പൊലീസ് അന്വേഷണം നടത്തിയതാണെന്നും ഇതിൽ കഴമ്പില്ലെന്നും കണ്ടെത്തിയതാണെന്നും ജോണ് പെരുമ്പളത്ത് പ്രതികരിച്ചു.
2023 മുതൽ ലിവർപൂളിലെ ബിഷപ്പാണ് ജോണ് പെരുമ്പളത്ത്. ബിഷപ്പിന്റെ രാജി ആവശ്യപ്പെട്ട് നിരവധി വിശ്വാസികൾ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി.
ജോൺ പെരുമ്പളത്തിന്റെ രാജി ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനും അംഗീകരിച്ചു. ചർച്ച് ഓഫ് ഇംഗ്ലണ്ട് സഭയിലെ ബിഷപ്പുമാരുടെ നിയമനാധികാരി രാജാവാണ്. അതേസമയം വാറിംഗ്ടൺ രൂപതയുടെ വനിതാ ബിഷപ്പായ ബെവ് മേസൺ ആണ് ബിഷപ്പ് ജോൺ പെരുമ്പളത്തിനെതിരെ പരാതി ഉന്നയിച്ചതെന്ന് ബിബിസി റിപ്പോർട്ട്.
ബിഷപ്പ് ജോൺ പെരുമ്പളത്തിനെതിരായ ആരോപണങ്ങളിൽ ചർച്ച ഓഫ് ഇംഗ്ലണ്ട് സഭ തൃപ്തികരമായ അന്വേഷണം നടത്തിയില്ലെന്നും വനിതാ ബിഷപ്പ് ബെവ് മേസൺ കുറ്റപ്പെടുത്തി. തന്റെ സമ്മതമില്ലാതെ ബിഷപ്പ് ജോണ് ചുംബിക്കുകയും കയറിപ്പിടിക്കുകയും ചെയ്തുവെന്ന് എസെക്സ് സ്വദേശിയായ മറ്റൊരു സ്ത്രീയും പരാതി ഉന്നയിച്ചിരുന്നു. 2019 മുതല് 2023 ബിഷപ്പ് ജോണ് ബ്രാഡ്വെല് രൂപതയുടെ ചുമതല വഹിച്ചിരുന്ന കാലത്താണ് രണ്ട് ലൈംഗിക അതിക്രമങ്ങളും നടത്തിയെന്നാണ് ആരോപണം