അടിച്ചു വിട്ടിരിക്കുന്നത് വായിച്ചാൽ ഈ ലോകം ചിലരുടെ പ്രവർത്തി കൊണ്ട് എത്ര മനോഹരമാണെന്ന് വെറുതെയെങ്കിലും ഒന്ന് ചിന്തിച്ചു പകും?
കളിക്കൂട്ടുകാരന്റെ ജീവന് രക്ഷിക്കുന്നതിനിടയില്‍ കാല് നഷ്ടപ്പെട്ട അശ്വതി ചേച്ചിയും ചേച്ചിയെ പ്രണയിച്ച രാഹുലിന്റെയും കഥയായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായത്. രാഹുല്‍ എന്ന യുവാവിന്റെ പ്രണയ കഥ എന്ന രീതിയിലായിരുന്നു കുറിപ്പ് വന്നത്. ഒപ്പം വീല്‍ചെയറില്‍ ഇരിക്കുന്ന യുവതിയും ഒപ്പം ഒരു യുവാവിന്റേയും ചിത്രവും.
രാഹുല്‍ എന്ന യുവാവ് സ്വന്തം അനുഭവം പങ്കുവെക്കുന്നു എന്ന തരത്തിലായിരുന്നു പോസ്റ്റുണ്ടായിരുന്നത്. ഫോട്ടോയും ഒപ്പം കരളലിയിപ്പിക്കുന്ന പ്രണയകഥയും വായിച്ചവരെല്ലാം കഥ യാഥാര്‍ത്ഥ്യമാണെന്ന് ഉറപ്പിച്ചു. കമന്റുകള്‍ വായിച്ചാല്‍ ഇത് വ്യക്തമാകും. 3700 ല്‍ അധികം ഷെയറും പതിനായിരത്തിന് മുകളില്‍ കമന്റുകളുമാണ് പോസ്റ്റിന് ലഭിച്ചത്. കമന്റില്‍ ഭൂരിഭാഗവും കാല് നഷ്ടപ്പെട്ട അശ്വതി ചേച്ചിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച പ്രായത്തില്‍ അഞ്ച് വയസ്സ് ഇളയ രാഹുലിനേയും പിന്തുണച്ചും അഭിനന്ദിച്ചുമുള്ളതായിരുന്നു.
എന്നാല്‍ സംഭവം യാഥാര്‍ഥ്യമല്ല, ഇവരുടെ ചിത്രം ഡീപ്ഫേക്ക് ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന് വ്യക്തം. സത്യത്തില്‍ ഈ കഥയും ചിത്രങ്ങളുമെല്ലാം വ്യാജമാണ്. പ്രബുദ്ധരായ മലയാളികളിലേറെയും ഈ കഥ വിശ്വസിച്ചു എന്നതാണ് വാസ്തവം.രാഹുല്‍ അനുഭവം പങ്കുവെക്കുന്നു എന്ന രീതിയിലുള്ള ഈ കുറിപ്പ് പല ഫേസ്ബുക്ക് പേജുകളിലായി വളരെ വേഗം പ്രചരിക്കപ്പെട്ടു.ഇരുവരുടെയും ഹൃദയാദ്രമായ കഥ വിശദമായി വിവരിക്കുന്നതായിരുന്നു ഈ പോസ്റ്റ്.
എന്നാല്‍ കഥയും ഒപ്പമുള്ള ചിത്രവും പൂര്‍ണമായും എഐ ആണ്. ഇത് മനസിലാക്കാതെയാണ് പലരും അഭിനന്ദിച്ചും പിന്തുണച്ചും കമന്റുകളിട്ടത്. എഐ ആണെന്ന് വ്യക്തമാക്കുന്നതൊന്നും കഥയിലോ ചിത്രത്തിലോ ഉണ്ടായിരുന്നില്ല. ഇതും തെറ്റിദ്ധാരണയ്ക്ക് കാരണമായി.
കമന്റില്‍ ചിലത് ഇങ്ങനെ,
പേജിന്റെ അഡ്മിനോട് ഒരു അഭ്യര്‍ത്ഥന
ഇതാരാണ് ?
എവിടെയുള്ളവരാണ് ?
അഹ ചിത്രവും പേജിന് റീച്ചിന് വേണ്ടിയുള്ള സാങ്കല്പിക കഥയും അല്ലെങ്കില്‍ ഇവരുടെ ഡീറ്റയില്‍സ് ഒന്ന് ഇന്‍ബോക്സില്‍ തരണേ.
പോസ്റ്റ് വായിച്ചപ്പോഴും ഫോട്ടോ കണ്ടപ്പോഴും രക്തബന്ധത്തേക്കാള്‍ വലിയ ഒരു ബന്ധം സഹോദരി സഹോദര ബന്ധം ഞാന്‍ കണ്ടു.. ഫോട്ടോ സൂക്ഷിച്ചു നോക്കിയാല്‍ ചേച്ചിയും അനിയനും ആണെന്ന് പറയൂ.. പക്ഷേ നിങ്ങളുടെ തീരുമാനം വിവാഹമെന്നു ആണെങ്കില്‍ മുന്നോട്ടുപോവുക എല്ലാവിധ ആശംസകളും..
ഇനി ചേച്ചിയെന്ന് വിളിക്കേണ്ട പ്രണയത്തില്‍ പൊതിഞ്ഞ മറ്റൊരു പേര് കണ്ടെടുത്തു - ഗംഭീര തീരുമാനംഇങ്ങനെ നീളുന്നു കമന്റുകള്‍. ചിത്രവും കഥയും എഐ ആണെന്ന് വ്യക്തമായതോടെ, വിമര്‍ശിക്കുന്നവും കുറവല്ല.
ചിത്രം എഐ ജനറേറ്റഡ് അല്ലേ എന്ന സംശയവുമായി പലരും കമന്റുകളില്‍ വരികയും ചെയ്തു. ഡീപ്ഫേക്ക് ഉപയോഗിച്ച് നിര്‍മിച്ച ചിത്രമാണിതെന്ന് എഐ ചെക്കിങ് ടൂളുകള്‍ ഉപയോഗിച്ചപ്പോള്‍ വ്യക്തമായി കഴിഞ്ഞു.
ചിത്രം എഐ ആണെങ്കിലും കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെങ്കിലോ എന്നായിരുന്നു പലരും പങ്കുവെച്ച സംശയം. രാഹുല്‍ എന്ന വ്യക്തി എഴുതി എന്ന നിലയിലാണ് ഈ കുറിപ്പ് പല പേജുകളിലും പ്രത്യക്ഷപ്പെടുന്നത്. പക്ഷെ പേജുകളിലല്ലാതെ ഏതെങ്കിലും ഒരു വ്യക്തിയുടെ അക്കൗണ്ടില്‍ ഈ കുറിപ്പ് ഇതുവരെയും വന്നിട്ടില്ല.
ചില സോഷ്യല്‍ മീഡിയ പേജുകളിലല്ലാതെ വെരിഫൈഡായ മാധ്യമങ്ങളുടെയോ അത്തരം അക്കൗണ്ടുകളുടെയോ പേജുകളില്‍ ഈ കുറിപ്പോ ഇവരെ കുറിച്ചുള്ള വാര്‍ത്തയോ വന്നിട്ടില്ല എന്നതുമുണ്ട്. രാഹുലോ അശ്വതിയോ എവിടെയുമില്ല എന്ന് സാരം.
യഥാര്‍ത്ഥ ചിത്രങ്ങള്‍ എന്ന രീതിയില്‍ പ്രചരിക്കപ്പെടുന്ന എഐ ഇമേജുകളും അതിനൊപ്പം പങ്കുവെക്കപ്പെടുന്ന വ്യാജ വിവരങ്ങളും എത്രമാത്രം അപകടകരമാണെന്ന് വ്യക്തമാക്കുന്ന പുതിയ സംഭവമായി 'രാഹുല്‍ - അശ്വതി ചേച്ചി' പ്രണയകഥ മാറിയിരിക്കുകയാണ്. മുന്നും പിന്നും നോക്കാതെ ഇത്തരം വിവരങ്ങൾ പങ്കുവെയ്ക്കുന്ന മലയാളികളുടെ എടുത്തുചാട്ടത്തിനെതിരെ കിട്ടിയ ഒരു തട്ടായി ഇതിനെ കണക്കാക്കാം.
പ്രചരിപ്പിക്കപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം :
എന്റെ ജീവൻ രക്ഷിക്കാൻ തന്റെ കാലുകൾ നഷ്ടപ്പെടുത്തിയ അശ്വതി ചേച്ചിയെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൂട്ടുകയാണ്. പ്രായം കൊണ്ട് 5 വയസിന് മൂത്തവൾ, ഇരുകാലുകളും നഷ്ടപ്പെട്ടവൾ, വീട്ടിൽ ജോലിക്ക് നിന്ന സ്ത്രീയുടെ മകൾ , ജാതിയിൽ താഴ്ന്നവൾ, സാമ്പത്തികമായി പിന്നോട്ട് നിക്കുന്നവർ. അങ്ങനെ ഒരുപാട് കടമ്പകൾ കടന്നാണ് ഈ വിവാഹത്തിലേക്ക് എത്തിച്ചേർന്നത്.എനിക്ക് അഞ്ചു വയസുള്ളപ്പോഴാണ് അശ്വതി ചേച്ചിക്ക് തന്റെ കാലുകൾ നഷ്ടപ്പെടുന്നത്. നമ്മുടെ വീട്ടിൽ ജോലിക്ക് നിന്ന രമണി അമ്മയുടെ മകളാണ് അശ്വതി ചേച്ചി. രാവിലെ രമണിയമ്മയും ചേച്ചിയും ഞങ്ങടെ വീട്ടിലേക്ക് വരും. ഇവിടെ നിന്നാണ് ചേച്ചി സ്കൂളിൽ പോകുന്നത്. തിരിച്ചും ഇങ്ങോട്ട് തന്നെ വരും. പിന്നേ രാത്രി ആകുന്നതുവരെ നമ്മൾ രണ്ടും കൂടി കളിക്കും. എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു അശ്വതി ചേച്ചിയെ.
അങ്ങനെ ഒരു ദിവസം അശ്വതി ചേച്ചി സ്കൂളിൽ നിന്നും വരുന്നതും കാത്ത് വീട്ടുമുറ്റത്ത് ഇരിക്കുകയായിരുന്നു ഞാൻ. ദൂരെ നിന്നും ചേച്ചി വരുന്നത് കണ്ട ഞാൻ തുറന്ന് കിടന്ന ഗേറ്റ് വഴി നേരേ റോഡിലേക്ക് ഇറങ്ങി. അന്ന് എനിക്ക് നേരേ പാഞ്ഞു വന്ന ലോറിക്ക് മുന്നിൽ നിന്നും ഓടി വന്ന് എന്നെ എടുത്ത് മാറ്റിയത് അശ്വതി ചേച്ചിയാണ്. എന്നാൽ എന്നെ എടുത്ത് മാറ്റുന്നതിനിടെ ബാലൻസ് നഷ്ടമായ ആ അഞ്ചാം ക്ലാസ്സുകാരിയുടെ കാലുകളിൽ കൂടി ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി.
അതിന് ശേഷം എന്റെ കൂടെ ഓടികളിക്കാൻ അശ്വതി ചേച്ചി വന്നിട്ടില്ല. അമ്മയുമൊത്തു അശ്വതി ചേച്ചിയുടെ വീട്ടിൽ പോയതും എന്തൊക്കെയോ കൊടുത്തതും ഒക്കെ ചെറിയൊരു ഓർമയുണ്ട്. എന്നെക്കണ്ടാൽ എപ്പോഴും ഓടിവന്ന് എടുക്കാറുള്ള ചേച്ചി അന്ന് ഒന്നും മിണ്ടാതെ കട്ടിലിൽ തന്നെ കിടക്കുകയായിരുന്നു. കുറച്ച് നാൾക്ക് ശേഷം അച്ഛനുമൊത്ത് വീൽചെയർ കൊടുക്കാൻ പോയതും എനിക്ക് ഓർമയുണ്ട്. പിന്നേ കുറേ നാളത്തേക്ക് ഞാൻ ചേച്ചിയെ കണ്ടിട്ടില്ല. അങ്ങനെ ഞാൻ പതിയെ ചേച്ചിയെ മറന്നു.
പിന്നീട് ഞാൻ വീണ്ടും ചേച്ചിയെ കാണുന്നത് ചേച്ചി പ്ലസ്ടു ജയിച്ച് കോളേജിൽ ചേരാൻ നിൽക്കുന്ന സമയത്താണ്. അന്ന് അച്ഛനൊരു എലെക്ട്രിക്ക് വീൽ ചെയർ ചേച്ചിക്ക് സമ്മാനമായി നൽകി. അന്ന് വികാരധീനയായി അമ്മ ചേച്ചിയെ ചേർത്ത് പിടിച്ച് എന്നെ രക്ഷിച്ച കഥ പറയുമ്പോഴാണ് എനിക്ക് ആ സംഭവിന്റെ വ്യാപ്തി മനസ്സിലാകുന്നത്. ഞാൻ അതൊക്കെ പണ്ടേ മറന്നുപോയിരുന്നു. പിന്നീട് ചേച്ചിയുടെ അടുക്കൽ ഞാൻ ട്യൂഷനും പോയതോടെ ചേച്ചിയുമായി വീണ്ടും അടുത്തു. ബാംഗ്ലൂരിൽ ജോലിയൊക്കെയായി അങ്ങോട്ട് മാറിയപ്പോഴും ചേച്ചിയുമായി ഞാൻ കോൺടാക്ട് വെച്ചിരുന്നു. നാട്ടിൽ വരുമ്പോഴൊക്കെ ചേച്ചിയെ കാണാൻ പോകുന്നത് പതിവായി. എന്തോ ഒരു വൈകാരികമായ ബന്ധം ചേച്ചിയുമായി എനിക്ക് ഉണ്ടായിരുന്നു.
അങ്ങനെ ഒരിക്കൽ ഞാൻ ലീവിന് നാട്ടിലെത്തിയ ഒരു ദിവസം രമണിയമ്മ ഏറെ വിഷമിച്ചു അമ്മയോട് സംസാരിക്കുന്നത് ഞാൻ കേട്ടു. ചേച്ചിക്ക് ഉറപ്പിച്ച് വെച്ചിരുന്ന കല്യാണ ആലോചന മുടങ്ങിപ്പോയത്രേ. ചേച്ചിക്ക് ഒരുപാട് കല്യാണലോചനകൾ മാറി പോയ ശേഷമാണ് ഒരെണ്ണം ശെരിയാകുന്നത്. ലെറ്റർ വരെ അടിച്ച് പലരേയും വിളിച്ച ശേഷമാണ് ഇത് മുടങ്ങുന്നത്. ചേച്ചിക്ക് അമ്മയാകാൻ കഴിയില്ല എന്നാരോ അവരോട് പറഞ്ഞത്രേ. ആ വാചകം ചേച്ചിയെ വല്ലാണ്ട് തളർത്തിക്കളഞ്ഞു.
എനിക്ക് അപ്പോൾ ചേച്ചിയെ കാണണമെന്ന് തോന്നി ഞാൻ ഉടൻ തന്നെ ചേച്ചിയുടെ വീട്ടിലേക്ക് പോയി. വീട്ടിലെത്തിയപ്പോൾ അവിടെ ആരുമുണ്ടായില്ല, ഫോൺ വിളിച്ചപ്പോൾ അമ്പലത്തിലാണെന്ന് പറഞ്ഞത്കൊണ്ട് ഞാൻ നേരേ അങ്ങോട്ട് പോയി. എന്നെ കണ്ടു പുഞ്ചിരിച്ച ആ മുഖത്തെ കലങ്ങിയ കണ്ണുകളിൽ നിന്നും എനിക്ക് ചേച്ചിയുടെ ഉള്ളിലെ സങ്കടം മനസ്സിലാക്കാൻ കഴിഞ്ഞു.
അമ്പലത്തിന് മുന്നിലെ ആലിന്റെ ചുവട്ടിലിരുന്ന് നമ്മൾ കുറേ നേരം സംസാരിച്ചു. എന്റെ ബാംഗ്ലൂരിലെ ജോലിക്കാര്യങ്ങൾ ഉൾപ്പടെ പല കാര്യങ്ങളും നമ്മൾ സംസാരിച്ചെങ്കിലും കല്യാണം മുടങ്ങിയ കാര്യം മാത്രം ചേച്ചി മിണ്ടിയില്ല. ഒടുവിൽ ഞാൻ അങ്ങോട്ട് ചേച്ചിയോട് ചോദിച്ചു. എനിക്ക് വിഷമമാകുമെന്ന് കരുതിയാണോ കല്യാണം മുടങ്ങിയ കാര്യം ചേച്ചി എന്നോട് പറയാഞ്ഞത് എന്ന്. അതിന് ചേച്ചി പറഞ്ഞ മറുപടി എന്നെ കണ്ടപ്പോൾ ചേച്ചി അക്കാര്യമൊക്കെ മറന്നുപോയി എന്നായിരുന്നു.
“ഞാൻ ചേച്ചിയെ കല്യാണം കഴിച്ചോട്ടെ?” പെട്ടെന്ന് എന്റെ നാവിൽ നിന്ന് അങ്ങനെ ഒരു ചോദ്യം വന്നതും അമ്പലത്തിൽ മണി മുഴങ്ങിയതും ഒരുമിച്ചായിരുന്നു. തമാശയായി കണ്ട് ആദ്യം അത് ചിരിച്ച് കളഞ്ഞെങ്കിലും പിന്നീടുള്ള എന്റെ സംഭാഷണത്തിൽ നിന്നും അതൊരു തമാശ ആയിരുന്നില്ലെന്ന് ചേച്ചിക്ക് മനസ്സിലായി. അതൊന്നും ശെരിയാകൂലഡാ നീ അത് വിട് എന്ന് പറഞ്ഞ് കൊണ്ട് പോകാനൊരുങ്ങിയ ചേച്ചിയെ പിടിച്ച് നിർത്തി നല്ലോണം ആലോചിച്ചിട്ട് എനിക്കൊരു മറുപടി തരണമെന്ന് പറഞ്ഞു വിട്ടു.
ചേച്ചി പലതവണ പല കാര്യങ്ങൾ പറഞ്ഞു എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും എന്റെ തീരുമാനം ഉറച്ചതായിരുന്നു. എന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പണയം വെക്കാൻ തയ്യാറായ അഞ്ചാം ക്ലാസ്സുകാരിയെക്കാൾ നല്ലൊരു പെണ്ണിനെ എനിക്ക് വേറെ കിട്ടില്ല എന്ന് എനിക്കുറപ്പായിരുന്നു. ഒടുവിൽ ചേച്ചി സമ്മതം മൂളിയെങ്കിലും കടമ്പകൾ ഒരുപാട് ഉണ്ടായിരുന്നു.
എന്റെ അച്ഛനെയും അമ്മയേയും സമ്മതിപ്പിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടായിരുന്നു ബന്ധുക്കളെ സമ്മതിപ്പിക്കാൻ. അതിനേക്കാൾ ബുദ്ധിമുട്ട് ആയിരുന്നു രമണിയമ്മയെ സമ്മതിപ്പിക്കാൻ. കുറച്ചധികം ബുദ്ധിമുട്ടിയെങ്കിലും ഒടുവിൽ എല്ലാവരുടേയും സമ്മതത്തോടെയും അനുഗ്രഹത്തോടെയും തന്നെ നമുക്ക് ഒന്നിക്കാൻ സാധിക്കുമല്ലോ എന്ന സന്തോഷത്തിലാണ് നമ്മൾ. ഞാനെടുത്ത തീരുമാനത്തിലെ തെറ്റും ശെരിയുമൊന്നും എനിക്കറിയില്ല. പക്ഷേ ഒരുകാര്യം എനിക്ക് ഉറപ്പ് പറയാൻ സാധിക്കും. എന്റെയുള്ളിൽ ജീവൻ ഉള്ളിടത്തോളം കാലം ഞാൻ ചേച്ചിയെ ചേർത്ത് പിടിക്കും.

