ഭൂമിയുടെ അകക്കാമ്പിന്റെ ചലനം സാധാരണയിൽ നിന്ന് മന്ദഗതിയിലായതായി പഠനം. അകക്കാമ്പ് ഉപരിതലത്തേക്കാൾ വേഗത്തിൽ കറങ്ങുമെന്നായിരുന്നു നേരത്തെ പഠനങ്ങൾ തെളിയിച്ചിരുന്നത്. എന്നാൽ, 2010 മുതൽ ഭൂമിയുടെ ആന്തരിക ഭാഗം ഭ്രമണം ചെയ്യുന്നതിന്റെ വേഗത കുറഞ്ഞെന്നും ഉപരിതലത്തേക്കാൾ പതുക്കെയാണ് കറങ്ങുന്നതെന്നും നേച്ചർ ജേണലിലെ പഠനം പറയുന്നു. ഈ മാറ്റം ദിവസത്തിന്റെ ദൈർഘ്യം വർധിപ്പിക്കാം. ദിവസ ദൈർഘ്യത്തിൽ സെക്കൻ്റിൻ്റെ അംശത്തിൽ മാറ്റം വരുമെന്നും പഠനം വ്യക്തമാക്കി.
ദീർഘ കാലത്തെ നിരീക്ഷണങ്ങളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും ലഭിച്ച ഫലത്തിൽ അകക്കാമ്പ് പതിയെയാണ് കറങ്ങുന്നതെന്ന് തെളിഞ്ഞെന്ന് പഠനത്തിന് നേതൃത്വം വഹിച്ചവരിൽ ഒരാളായ യുഎസ്സി ഡോർൺസൈഫ് കോളേജ് ഓഫ് ലെറ്റേഴ്സ്, ആർട്സ് ആൻഡ് സയൻസസിലെ എർത്ത് സയൻസസ് പ്രൊഫസറായ ജോൺ വിഡേൽ പറഞ്ഞു. "ഈ മാറ്റത്തെക്കുറിച്ച് സൂചന നൽകുന്ന ഭൂകമ്പചിത്രങ്ങൾ ആദ്യം കണ്ടപ്പോൾ, ഞാൻ ഞെട്ടിപ്പോയി. എന്നാൽ ഒരേ പാറ്റേൺ സൂചിപ്പിക്കുന്ന രണ്ട് ഡസൻ നിരീക്ഷണങ്ങൾ കൂടി നടത്തിയപ്പോൾ, ഫലം ഒഴിവാക്കാനാത്തതാണെന്ന് ഞങ്ങൾ കണ്ടെത്തി. നിരവധി ദശാബ്ദങ്ങളിൽ ആദ്യമായി ആന്തരിക അകക്കാമ്പ് മന്ദഗതിയിലായി. ഞങ്ങളുടെ ഏറ്റവും പുതിയ പഠനം ഈ വിഷയത്തിൽ ഏറ്റവും വ്യക്തമായ അപഗ്രഥനം നൽകുന്നു," ," യുഎസ്സി ഡോർൺസൈഫ് കോളേജ് ഓഫ് ലെറ്റേഴ്സ്, ആർട്സ് ആൻഡ് സയൻസസിലെ എർത്ത് സയൻസസ് പ്രൊഫസറായ ജോൺ വിഡേൽ പ്രസ്താവനയിൽ പറഞ്ഞു.
ഭൂമിയുടെ അകം പല പാളികളാൽ നിർമിതമാണ്. പുറംതോട്, ആവരണം, പുറം കോർ, അകക്കാമ്പ് എന്നിങ്ങനെ ഇതിനെ തരം തിരിച്ചിരിക്കുന്നു. ഓരോന്നിനും വ്യത്യസ്ത സ്വഭാവങ്ങളും ഘടനകളുമുണ്ട്. ഗ്രഹത്തിൻ്റെ ഏറ്റവും പുറം പാളിയാണ് പുറംതോട്, അതിൻ്റെ കനം മൂന്നു മുതൽ 44 മൈൽ (4.8 മുതൽ 70.8 കിലോമീറ്റർ വരെ) വരെ വ്യത്യാസപ്പെടുന്നു. ഈ പാളിക്ക് താഴെ 1,800 മൈൽ (2,896.8 കിലോമീറ്റർ) വരെ ആഴത്തിൽ വ്യാപിച്ചുകിടക്കുന്ന ആവരണമുണ്ട്.ആവരണം ദ്രാവക ഇരുമ്പും നിക്കലും ചേർന്നതാണ്. അതിൻ്റെ ചലനം ഭൂമിയുടെ കാന്തികക്ഷേത്രം സൃഷ്ടിക്കുന്നു.
അതേസമയം, ഭൂമിയുടെ അകക്കാമ്പ് 760 മൈൽ (1,223 കിലോമീറ്റർ) വീതിയുള്ള ഏറ്റവും അകത്തെ പാളിയാണ്. ചന്ദ്രൻ്റെ അതേ വലിപ്പമുള്ള ഇത് ഇരുമ്പും നിക്കലും ഉപയോഗിച്ചുള്ള ഒരു ഘരഗോളമാണ്. ഭൂമിയുടെ മധ്യഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.ഇതിന് ആഴം വളരെ കൂടുതലായതിനാൽ ആന്തരിക കാമ്പിൻ്റെ ചലനം പഠിക്കാൻ ശാസ്ത്രജ്ഞർ ഭൂകമ്പ തരംഗങ്ങളെയാണ് ആശ്രയിക്കുക. തെക്കൻ അറ്റ്ലാൻ്റിക് സമുദ്രത്തിലെ സൗത്ത് സാൻഡ്വിച്ച് ദ്വീപുകൾക്ക് സമീപം 1991 നും 2023 നും ഇടയിൽ ആവർത്തിച്ചുള്ള 121 ഭൂകമ്പങ്ങളിൽ നിന്നുള്ള ഭൂകമ്പ വിവരങ്ങളും വിവിധ ആണവ പരീക്ഷണങ്ങളിൽ നിന്നുള്ള വിവരങ്ങളും വിശകലനം ചെയ്താണ് പഠനം നടത്തിയതെന്ന് പ്രബന്ധത്തിൽ ഗവേഷകർ വിവരിക്കുന്നു.
ആവരണത്തിൽനിന്നുള്ള ഗുരുത്വാകർഷണവും ബാഹ്യകാമ്പിലെ ദ്രാവകത്തിൻ്റെ ചുളിവുകളുടെയും ഫലമായാണ് ആന്തരിക കാമ്പ് അതിൻ്റെ ഭ്രമണത്തെ മന്ദഗതിയിലാക്കുന്നതെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. കാമ്പ് മന്ദഗതിയിലാകുന്നത് എന്തുകൊണ്ടാണെന്നും അത് നമ്മുടെ ഗ്രഹത്തിൽ എന്ത് തരത്തിലുള്ള പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കൂടുതൽ പഠനങ്ങളിലൂടെ കണ്ടെത്താമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.