രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച രാഹുല്‍ ഗാന്ധി റായ്ബറേലി മണ്ഡലം ഉറപ്പിച്ചു. ഒഴിയുന്ന വയനാട് മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കും. രണ്ട് മണ്ഡലങ്ങളിലെയും വോട്ടർമാരെ തൃപ്തിപ്പെടുത്തുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ റായ്ബറേലി സീറ്റ് രാഹുൽ നിലനിര്‍ത്താനായിരുന്നു തിങ്കളാഴ്ച ചേര്‍ന്ന കോൺഗ്രസിൻ്റെ ഉന്നതതല നേതൃയോഗത്തിൽ തീരുമാനിച്ചത്. വയനാട്ടിലെ മുഴുവൻ ജനങ്ങളും സ്നേഹം നൽകിയെന്ന് രാഹുൽ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയില്‍ ചേർന്ന യോഗത്തിലാണു തീരുമാനം. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, പ്രിയങ്കാ ഗാന്ധി എന്നിവർ യോഗത്തിൽ പങ്കെടുത്തു. പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഇതാദ്യമായാണ്.
‘‘എനിക്ക് വയനാടുമായും റായ്ബറേലിയുമായും വൈകാരിക ബന്ധമുണ്ട്. കഴിഞ്ഞ 5 വർഷമായി വയനാട് എംപിയാണ്. വയനാട്ടിലെ എല്ലാ ആളുകളും പാർട്ടിക്കാരും സ്നേഹം മാത്രമാണ് നൽകിയത്. അതിന് ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നു. ജീവിതകാലം മുഴുവൻ അതെന്റെ മനസിലുണ്ടാകും. പ്രിയങ്ക വയനാട്ടിൽ മത്സരിക്കും. ഞാനും ഇടവേളകളിൽ വയനാട്ടിലെത്തും. വയനാടിനായി ലക്ഷ്യമിട്ട പദ്ധതികൾ പൂർത്തിയാക്കും. റായ്ബറേലിയുമായി പഴയ ബന്ധമാണുള്ളത്. അവരെ വീണ്ടും ലോക്സഭയിൽ പ്രതിനിധീകരിക്കുന്നതിൽ സന്തോഷമുണ്ട്. വയനാട് ഒഴിയുകയെന്നത് എളുപ്പത്തിൽ എടുക്കാൻ കഴിയുന്ന തീരുമാനമായിരുന്നില്ല. പ്രയാസകരമായ തീരുമാനമായിരുന്നു. രണ്ട് മണ്ഡലവുമായും വ്യക്തി ബന്ധമുണ്ട്. 5 വർഷത്തെ വയനാട് ബന്ധം സന്തോഷകരമായിരുന്നു’’–രാഹുൽ പറഞ്ഞു.
‘‘വയനാട്ടിലെ ജനങ്ങൾ പാർട്ടി നോക്കാതെ എനിക്ക് പിന്തുണ നൽകി. പ്രയാസമുള്ള ഘട്ടങ്ങളിൽ അവർ നൽകിയ പിന്തുണ മറക്കാനാകില്ല. പ്രിയങ്ക മത്സരിച്ചാലും ഞാൻ വയനാട്ടിലെത്തും. ജനങ്ങൾക്ക് മുന്നിൽ ഞാനുണ്ടാകും. അവർക്ക് നൽകിയ വാഗ്ദാനം പാലിക്കും. പ്രിയങ്ക വയനാട്ടിൽ ജയിക്കും. ഒരു നല്ല എംപിയായിരിക്കും. വയനാടിന് രണ്ട് എംപിമാരുണ്ടാകും. ഞാനും എന്റെ സഹോദരിയും’’– രാഹുൽ പറഞ്ഞു.
ഇന്ദിരാ ഗാന്ധിയും പിന്നീട് സോണിയാ ഗാന്ധിയും നിലനിര്‍ത്തിയ റായ്ബറേലി മണ്ഡലത്തിൽ ഇത്തവണ രാഹുൽ 3.9 ലക്ഷത്തിന്റെ ഭൂരിപക്ഷമാണു നേടിയത്. ബിജെപി സ്ഥാനാർഥി ദിനേശ് പ്രതാപ് സിങിനെയാണ് പരാജയപ്പെടുത്തിയത്. വയനാട്ടിൽ 3.64 ലക്ഷം വോട്ടിനായിരുന്നു വിജയം. സിപിഐയിലെ ആനിരാജ രണ്ടാം സ്ഥാനത്തും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മൂന്നാം സ്ഥാനത്തുമായി.