രണ്ടാം പിണറായി സര്‍ക്കാരിന്റെ മൂന്നാം വര്‍ഷത്തിലെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കി. എല്‍ഡിഎഫ് പ്രകടനപത്രികയിലെ 900 വാഗ്ദാനങ്ങളുടെ നിര്‍വഹണ പുരോഗതിയാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. 2016-ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ ലൈഫ് മിഷന് പദ്ധതി പ്രകാരം 4,03,811 പേര്‍ക്ക് വീട് നല്കി. 2021-ന് ശേഷം 1,41,680 വീടുകള്‍ പൂര്‍ത്തീകരിച്ചു. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പല നിയന്ത്രണങ്ങളും നിലവിലുള്ളപ്പോഴാണ് ഈ പദ്ധതിയുമായി സംസ്ഥാനം മുന്നോട്ടുപോയതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. കേന്ദ്രനടപടികളുടെ ഭാഗമായുണ്ടായ സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്ഷേമപെന്ഷന് വിതരണം ഉറപ്പാക്കാന്‍ സാധിച്ചുവെന്നും സര്‍ക്കാര്‍ പറയുന്നു
2021നു ശേഷം മൂന്നു വര്‍ഷം നാടിനെ ശരിയായ നിലയ്ക്കു മുന്നോട്ടു നയിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടുള്ളത്. അതില്‍ എന്തൊക്കെ തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് ചിലര്‍ നോക്കുന്നത്. മറ്റൊരു സംസ്ഥാനത്തിനും ഇത്രമാത്രം ക്രൂരമായി അത് അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകില്ല. അതുകൊണ്ടാണ് രാജ്യത്തെ അത്യുന്നത കോടതിയെ സമീപിക്കേണ്ടിവന്നത്. കേരളത്തിന് അര്‍ഹതപ്പെട്ടത് കൊടുക്കേണ്ടേ എന്ന് സുപ്രീംകോടതി വരെ ചോദിച്ചു. അതോടെയാണ് തരില്ല എന്ന സമീപനം തിരുത്താന്‍ കഴിഞ്ഞത്. 2016 മുതല്‍ പ്രകൃതി ദുരന്തങ്ങളാണ് നേരിടേണ്ടിവന്നതെങ്കില്‍ അതിനേക്കാള്‍ വലിയ പ്രതിസന്ധികളാണ് പിന്നീട് നേരിടേണ്ടിവന്നത്.
സാമ്പത്തികമായി ഞെരുക്കുകയായിരുന്നു. കഴിയാവുന്ന തടസ്സങ്ങള്‍ സൃഷ്ടിച്ച് സര്‍ക്കാരിനെ വലയ്ക്കുകയായിരുന്നു ലക്ഷ്യം. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സാഹചര്യമുണ്ടായി. എന്നാല്‍ അത് അധികകാലം നീളാതെ പരിഹരിക്കാന്‍ കഴിഞ്ഞു. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഒട്ടേറെ വാഗ്ദാനങ്ങള്‍ മുന്നണികള്‍ ജനങ്ങള്‍ക്കു നല്‍കാറുണ്ട്. പിന്നീട് അത് എത്രകണ്ട് നടപ്പാക്കിയെന്ന് പരിശോധിക്കപ്പെടാറില്ല. ഇതിനാണ് 2016ല്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയത്. ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ച വാഗ്ദാനങ്ങള്‍ എത്ര കണ്ട് നടപ്പാക്കിയെന്ന് അറിയാനുളള ജനങ്ങളുടെ അവകാശമാണു പ്രോഗ്രസ് റിപ്പോര്‍ട്ടിലൂടെ സ്ഥാപിക്കപ്പെട്ടത്. ഇതുവരെ കൃത്യമായി റിപ്പോര്‍ട്ട് അവതരിക്കപ്പെട്ടു.
സമാനതകളില്ലാത്ത വികസന, ക്ഷേമപ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മന്ത്രി ജി.ആര്.അനില്‍ പറഞ്ഞു. വാഗ്ദാനങ്ങള്‍ എത്രകണ്ട് യാഥാര്‍ഥ്യമാക്കിയെന്ന് വിലയിരുത്താന്‍ പാകത്തില്‍ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത തരത്തിലുള്ള പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ മൂന്നു വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഓരോ വകുപ്പിലും നടപ്പാക്കി വരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂര്‍ത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സെക്രട്ടേറിയറ്റ് വളപ്പില്‍ നടന്ന ചടങ്ങില്‍ ചീഫ് സെക്രട്ടറി ഡോ. വി.വേണു പ്രോഗ്രസ് റിപ്പോര്‍ട്ട് ഏറ്റുവാങ്ങി.
റിപ്പോർട്ടിലെ പ്രസക്തഭാഗങ്ങൾ
ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം പ്രകാരം 1,08,242 പേര്‍ക്ക് തൊഴില്‍ നല്കി. ഇതുവരെ 5,300 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുകയും അതിലൂടെ 55,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് ഐടി പാര്‍ക്കുകളിലുമായി ഈ സര്‍ക്കാരിന്റെ കാലയളവില്‍ മാത്രം 30,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.
21,311 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍/ ഓഫീസുകളില്‍ കെ-ഫോണ്‍ കണക്ഷന് ലഭ്യമാക്കി. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 5,856 കുടുംബങ്ങള്‍ക്ക് കെ-ഫോണ്‍ സൗജന്യ കണക്ഷന്.
മൂല്യവര്‍ധിത റബ്ബര്‍ ഉത്പന്നങ്ങളുടെ പ്രോത്സാഹനത്തിനായി കേരള റബ്ബര്‍ ലിമിറ്റഡ് സ്ഥാപിച്ചു.
പാലക്കാട് കിന്‍ഫ്ര മെഗാഫുഡ് പാര്‍ക്കിലെ 5 ഏക്കര്‍ ഭൂമിയില്‍ ഇന്റഗ്രറ്റഡ് റൈസ് ടെക്നോളജി പാര്‍ക്കിന്റെ നിര്‍മാണം പുരോഗമിക്കുന്നു.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി നടപ്പിലാക്കാന്‍ നിശ്ചയിച്ച 301 കര്‍മ പരിപാടികളില്‍ 275 എണ്ണം പൂര്‍ത്തീകരിച്ചു.
തൊഴിലുറപ്പു പദ്ധതി വഴി 2023-24ല്‍ 16.61 ലക്ഷം പേര്‍ക്ക് തൊഴില്‍. 75 ദിവസം തൊഴിലെടുത്ത 7,38,130 കുടുംബങ്ങള്‍ക്ക് ഫെസ്റ്റിവല്‍ അലവന്‍സായി 1,000 രൂപ വീതം നല്കി
അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗുണഭോക്താക്കളില്‍ 47.89 ശതമാനം പേരെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തമാക്കി
പട്ടികജാതി ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരം 10,663 പേര്‍ക്ക് ഭൂമി വാങ്ങുന്നതിന് ധനഹായം.
പട്ടികജാതി വിഭാഗം വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസാനുകൂല്യങ്ങളായ ലംപ്സം ഗ്രാന്റ്, സ്റ്റൈപ്പന്റ്, പോക്കറ്റ് മണി എന്നിവ നിലവിലുള്ള നിരക്കിന്റെ 20 ശതമാനം വര്‍ധിപ്പിച്ചു.
പട്ടികജാതി വിഭാഗക്കാരുടെ ഭവന നിര്‍മാണത്തിനായി 195 കോടി രൂപ ലൈഫ് മിഷന് കൈമാറി. 56,994 വീടുകള്‍ അനുവദിച്ചു.
ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദിവാസി കുടുംബങ്ങളുടെ 5,570 വീടുകള്‍ പൂര്‍ത്തീകരിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ സമഗ്ര പുനരധിവാസത്തിനായി കാസര്‍ഗോഡ് ജില്ലയില്‍ ആരംഭിക്കുന്ന പുനരധിവാസ ഗ്രാമത്തിന്റെ ഒന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു.
4,21,832 മുന്‍ഗണന കാര്‍ഡുകള്‍ അര്‍ഹരായവര്‍ക്ക് തരംമാറ്റി വിതരണം നടത്തി. 4,48,692 പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു.
റബ്ബറിന്റെ താങ്ങുവില 2024 ഏപ്രില്‍ 1 മുതല്‍ 180 രൂപയായി സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചു.
ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി 1960-ലെ ഭൂപതിവ് നിയമ ഭേദഗതി കേരള നിയമസഭ പാസ്സാക്കി.
വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഈ സര്‍ക്കാരിന്റെ കാലത്ത് രണ്ടു വര്‍ഷത്തിനുള്ളില്‍ 488 സ്കൂള്‍ കെട്ടിടങ്ങളും 41 നവീകരിച്ച ലാബുകളും നിര്‍മാണം പൂര്‍ത്തിയാക്കി.
എട്ട് സര്‍വകലാശാലകള്‍ക്കും 359 കോളേജുകള്‍ക്കും നാക് അക്രെഡിറ്റേഷന്‍ ലഭിച്ചു. 900 ബിരുദ പ്രോഗ്രാമുകളും 204 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും പുതുതായി അനുവദിച്ചു.
2021ലെ കേരള സംസ്ഥാന മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ആക്ട്, 2023-ലെ പൊതുജനാരോഗ്യ നിയമം എന്നിവ നടപ്പില്‍ വരുത്തി.
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചു.
സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ പദ്ധതി കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള നടപടി പുരോഗമിച്ചുവരുന്നു.
സംസ്ഥാനത്ത് നിലവില്‍ 478 വില്ലേജോഫീസുകള്‍ സ്മാര്‍ട്ട് നിലവാരത്തിലേക്കുയര്‍ത്തി.
2023-2024 കാലയളവില്‍ 37,124 പേര്‍ക്ക് നിയമന ശിപാര്‍ശ നല്കി. ഇക്കാലയളവില്‍ 1341 റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു.
ദേവസ്വം ബോര്‍ഡുകള്‍ക്കും പത്മനാഭ സ്വാമി ക്ഷേത്രത്തിനും സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഈ കാലയളവില്‍ 325.53 കോടി രൂപ നല്കി.