മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ജപ്പാനിൽ പടരുന്നുതായി റിപ്പോർട്ട്. രോഗം ബാധിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കുന്നതാണ് ഈ മാരക രോഗം. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം (എസ്ടിഎസ്എസ്) എന്നാണ് രോഗത്തിന്റെ പേര്. ജൂൺ രണ്ടോടെ ഈ വർഷം ജപ്പാനിൽ രോഗം ബാധിച്ചവരുടെ എണ്ണം 977 ആയി ഉയർന്നെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ആകെ 941 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഈ വർഷം ആറുമാസം പിന്നിട്ടപ്പോഴേക്കും രോഗബാധിതരുടെ എണ്ണം കൂടിയെന്ന് രോഗത്തിൻ്റെ സ്ഥിതിവിവരകണക്കുകൾ ട്രാക്ക് ചെയ്യുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് അറിയിച്ചു.
ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് (GAS) സാധാരണയായി കുട്ടികളിൽ സ്ട്രെപ്തൊക്ക് എന്നറിയപ്പെടുന്ന വീക്കത്തിനും തൊണ്ടവേദനയ്ക്കും കാരണമാകുന്നു. എന്നാൽ ചിലതരം ബാക്ടീരിയകൾ ശരീരത്തിലെത്തിയാൽ കൈകാലുകളിലെ വേദനയും വീക്കവും പനി, കുറഞ്ഞ രക്തസമ്മർദ്ദം എന്നിവയുൾപ്പെടെയുള്ള ലക്ഷണങ്ങൾ അതിവേഗം പ്രകടിപ്പിക്കും. നെക്രോസിസ്, ശ്വസന പ്രശ്നങ്ങൾ, അവയവങ്ങൾ പ്രവർത്തന രഹിതമാകൽ എന്നിവയായിരിക്കും മരണ കാരണം. 50 വയസ്സിനു മുകളിലുള്ള ആളുകൾക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണെന്നും പറയുന്നു. രോഗം പിടിപെട്ട് ഭൂരിഭാഗം മരണവും 48 മണിക്കൂറിനുള്ളിൽ സംഭവിക്കുമെന്ന് ടോക്കിയോ വിമൻസ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ സാംക്രമിക രോഗ വിദഗ്ധനായ കെൻ കികുച്ചി പറഞ്ഞു.
രാവിലെ കാലിൽ വീക്കം കണ്ടാൽ ഉച്ചയോടെ കാൽമുട്ടിലേക്ക് വ്യാപിക്കുകയും 48 മണിക്കൂറിനുള്ളിൽ മരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 2022-ൻ്റെ അവസാനത്തിൽ, അഞ്ച് യൂറോപ്യൻ രാജ്യങ്ങളിൽ രോഗം ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോർട്ട് ചെയ്തു. ആക്രമണാത്മക ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് (iGAS) രോഗങ്ങളുടെ വർധനവ് ആശങ്കയുണ്ടാക്കുന്നതാണെന്നും വിദഗ്ധർ പറയുന്നു. കൊവിഡ് നിയന്ത്രണങ്ങൾ അവസാനിച്ചതിനെ തുടർന്നാണ് കേസുകൾ വർധിച്ചതെന്നും പറയുന്നു. നിലവിലെ നിരക്ക് തുടർന്നാൽ ജപ്പാനിലെ കേസുകളുടെ എണ്ണം ഈ വർഷം 2,500 ൽ എത്താം. 30 ശതമാനമാണ് രോഗബാധയേറ്റാൽ മരണനിരക്ക്. കൈകളുടെ ശുചിത്വം പാലിക്കാനും മുറിവുകൾ ചികിത്സിക്കാനും വിദഗ്ധർ ഉപദേശിച്ചു. രോഗികൾ അവരുടെ കുടലിൽ ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് വഹിക്കാമെന്നും ഇത് മലത്തിലൂടെ പടരാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.
എങ്ങനെയാണ് 'സ്ട്രെപ്റ്റോകോക്കല്‍ ടോക്സിക് ഷോക്ക് സിന്‍ഡ്രോം' ഗുരുതരമാകുന്നത്?
അപൂര്‍വവും എന്നാല്‍ ഗുരുതരവുമായ ഒരു ബാക്ടീരിയല്‍ അണുബാധയാണ് സ്ട്രെപ്റ്റോകോക്കല്‍ ടോക്സിക് ഷോക്ക് സിന്‍ഡ്രോം. രോഗം പിടിപെട്ടുകഴിഞ്ഞാല്‍ വളരെ പെട്ടെന്നാണ് ജീവനെടുക്കാന്‍ ശേഷിയുള്ള ഒന്നായി എസ്ടിഎസ്എസ് മാറുന്നത്. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിച്ച് ആന്റിബയോട്ടിക് ചികിത്സ നല്‍കുകയാണ് പ്രതിവിധി. എസ്ടിഎസ്എസിന്റെ ഭാഗമായുണ്ടാകുന്ന രക്തസമ്മര്‍ദം കുറയുന്നതും അവയവ പരാജയവും ഭേദപ്പെടുത്തുന്നതിനാകും ചികിത്സ കേന്ദ്രീകരിക്കുന്നത്.
രോഗം പിടിപെട്ട് ആദ്യ 24-48 മണിക്കൂറിനുള്ളില്‍ രക്തസമ്മര്‍ദം വളരെ താഴ്ന്ന നിലയിലേക്ക് എത്തും. ഇതോടെയാണ് രോഗം കൂടുതല്‍ ഗുരുതരമാകുന്നത്. തുടര്‍ന്ന് അവയവങ്ങളുടെ പരാജയം, ഹൃദയ നിരക്ക് കൂടുക, ദ്രുത ശ്വസനം എന്നിവ സംഭവിക്കുന്നു. വൃക്ക തകരാറിലായ ഒരാള്‍ക്ക് മൂത്രം ഉണ്ടാക്കാന്‍ സാധിക്കില്ല. കരള്‍ ആണ് തകരാറിലായതെങ്കില്‍ രക്തസ്രാവം ഉണ്ടാകാം. ഇതോടൊപ്പം ചര്‍മവും കണ്ണുകളും മഞ്ഞ നിറത്തിലാകും. രോഗം നിയന്ത്രിക്കുന്നതിന് അണുബാധയുള്ള കോശങ്ങള്‍ ഉള്‍പ്പെടെ നീക്കം ചെയ്യേണ്ട സങ്കീര്‍ണ അവസ്ഥ ഉണ്ടാകാം. ചികിത്സ നല്കിയാലും അണുബാധ ഉണ്ടായ 10 പേരില്‍ മൂന്ന് പേര് മരണപ്പെടാന്‍ സാധ്യതയുണ്ട്.
തുറന്ന മുറിവുള്ള ആളുകള്‍ക്കാണ് സ്ട്രെപ്റ്റോകോക്കല്‍ ടോക്സിക് ഷോക്ക് സിന്‍ഡ്രോം സാധ്യത കൂടുതല്‍. അടുത്ത് ശസ്ത്രക്രിയ നടത്തിയവരും വൈറല്‍ അണുബാധയ്ക്ക് കാരണമാകുന്ന തുറന്ന വ്രണങ്ങളുള്ളവരും ഇതില്‍പ്പെടാം. എന്നിരുന്നാലും രോഗം ബാധിക്കുന്ന പകുതിയോളം പേരിലും അണുബാധ എങ്ങനെ ഉള്ളിലെത്തി എന്നത് വിദഗ്ധര്‍ക്കും കണ്ടെത്താനാകില്ല.
എങ്ങനെ തിരിച്ചറിയാം?
സ്ട്രെപ്റ്റോകോക്കസ് പയോജെൻസ് എന്ന ബാക്ടീരിയ മൂലമാണ് മിക്കയാളുകളിലും സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം (എസ്ടിഎസ്എസ്) ഉണ്ടാകുന്നത്. സ്ട്രെപ്പ് എ എന്നറിയപ്പെടുന്ന സ്ട്രെപ്റ്റോക്കോക്കസ് – എ ബാക്ടീരിയ മൂലമുണ്ടാകുന്ന പനിയും തൊണ്ട വേദനയുമാണ് പ്രധാന ലക്ഷണങ്ങൾ. കുട്ടികളിലാണ് ഇവ അധികവും വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.
ഭൂരിഭാഗം സ്ട്രെപ് ഫീവറുകളും നേരിയ പനിയായി മാറിപ്പോകുമെങ്കിലും ഒട്ടേറെ ആളുകൾക്ക് രോഗലക്ഷണങ്ങൾ മൂർച്ഛിക്കുകയും കൃത്യമായ ആരോഗ്യപരിചരണം ആവശ്യമായി വരുകയും ചെയ്യും. പരിചരണം ലഭ്യമായില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന അവസ്ഥയിലേക്കെത്തും
കോവിഡ് വൈറസിന് സമാനമായി വായുവിലൂടെയും ശാരീരിക സമ്പർക്കത്തിലൂടെയുമാണ് സ്ട്രെപ്റ്റോകോക്കൽ അണുബാധ മറ്റുള്ളവരിലേക്ക് പടരുന്നത്. കൈകാലുകളിലെ മുറിവുകളിലൂടെയും ഈ ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കാം.
ആന്റിബയോട്ടിക് ചികിൽസയാണ് സ്ട്രെപ് എ അണുബാധയുള്ളവർക്ക് ഡോക്ടർമാർ നിർദേശിക്കുന്നത്. ആന്റിബയോട്ടിക്കുകൾ കൊണ്ട് ഭേദമാകുന്ന അസുഖമാണെങ്കിലും ഇൻഫെക്ഷൻ ശ്വാസകോശത്തിലേക്കും രക്തത്തിലേക്കും ബാധിച്ച് വഷളായാൽ അടിയന്തര ചികിത്സ ആവശ്യമാണ്. ഈ അവസ്ഥയൊഴിവാക്കാൻ തുടക്കത്തിലെ ആന്റിബയോട്ടിക്കുകൾ നൽകുകയാണ് ഉത്തമമെന്നാണ് വിദഗ്ധാഭിപ്രായം..
