കണ്ണൂർ ചെങ്ങളായിയിൽ കണ്ടെത്തിയ നിധിക്ക് 200 വർഷത്തിന് മുകളിൽ പഴക്കമെന്ന് പുരാവസ്തു വകുപ്പ്. വെനീഷ്യൻ പ്രഭുക്കൻമാരുടെ നാണയങ്ങളും, മലബാറിലെ രാജവംശങ്ങൾ ഉപയോഗിച്ച നാണയങ്ങളുമാണ് കൂട്ടത്തിൽ. നിധി കണ്ടെത്തിയ സ്ഥലത്ത് ഇനി പരിശോധന വേണ്ടെന്നാണ് പുരാവസ്തുവകുപ്പിന്റെ പ്രാഥമിക തീരുമാനം.
ബോംബെന്നും കൂടോത്രമെന്നും സംശയിച്ച ചെങ്ങളായിയിലെ നിധി. കഴിഞ്ഞ വ്യാഴാഴ്ച മഴക്കുഴി കുഴിച്ചുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ കൈയിൽ കിട്ടിയത്. ഒടുവിലാ നിധിയുടെ ചുരുളഴിയുന്നു. പുരാവസ്തുവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന പൂർത്തിയായി. നിധിക്ക് 200 വർഷത്തിനടുത്ത് പഴക്കമുണ്ടെന്നാണ് സ്ഥിരീകരണം.
ശ്രീകണ്ഠപുരം പരിപ്പായിയിൽനിന്നു കിട്ടിയ നിധിശേഖരം 1659 മുതൽ 1826 വരെയുള്ള കാലഘട്ടത്തിലേതെന്നു പരിശോധനയിൽ തെളിഞ്ഞു. കോഴിക്കോട് പഴശ്ശിരാജ ആർക്കിയോളജിക്കൽ മ്യൂസിയം ഓഫിസർ ഇൻ ചാർജ് കെ.കൃഷ്ണരാജ്, മ്യൂസിയം ഗൈഡ് വി.എ.വിമൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണു തളിപ്പറമ്പ് ആർഡി ഓഫിസിൽ സൂക്ഷിച്ച നിധിശേഖരം പരിശോധിച്ചത്.
കാശുമാലകൾ, സ്വർണമുത്തുകൾ, ചെറിയ കർണാഭരണങ്ങൾ, കമ്മലുകൾ, നാണയങ്ങൾ എന്നിവയാണ് നിധിശേഖരത്തിൽ ഉണ്ടായിരുന്നത്. ഏറ്റവും പ്രധാനപ്പെട്ടത് കാശുമാലകളാണ്. വെനീഷ്യയിലെ 3 ഭരണാധികാരികളുടെ (ഡ്യൂക്കുകൾ) കാലത്ത് നിർമിച്ച വെനീഷ്യൻ ഡക്കറ്റ് എന്ന സ്വർണ നാണയങ്ങൾ ഉപയോഗിച്ചാണു കാശുമാലകൾ നിർമിച്ചതെന്നു കെ.കൃഷ്ണരാജ് പറഞ്ഞു. 1659 മുതൽ 1674 വരെ ഭരിച്ച ഡൊമനികോ കൊണ്ടാരിന, 1752 മുതൽ 1762 വരെ ഭരിച്ച ഫ്രാൻസിസ്കോ കോർഡാൻ തുടങ്ങിയവരുടെ കാലഘട്ടത്തിലെ ഡക്കറ്റുകളാണിവ. ഇത്തരത്തിലുള്ള സ്വർണത്തിന്റെ 13 കാശുമാലകളാണു ലഭിച്ചത്.
ഫ്രാൻസിസ്കോ കോർഡാന്റെ കാലത്ത് നിർമിച്ച 4 സ്വർണനാണയങ്ങളും ലഭിച്ചിട്ടുണ്ട്. സാമൂതിരിയുടെ വീരരായൻ പണം എന്നറിയപ്പെടുന്ന 2 വെള്ളിനാണയങ്ങളാണ് മറ്റൊന്ന്. 1826ലെ ആലിരാജയുടെ കാലത്തുള്ള കണ്ണൂർ പണം എന്നറിയപ്പെടുന്ന 2 വെള്ളി നാണയങ്ങളും പുതുച്ചേരിയിൽനിന്ന് ഫ്രഞ്ചുകാർ നിർമിച്ച ഇൻഡോ– ഫ്രഞ്ച് നാണയങ്ങളും ഇതിലുണ്ട്. പുതുച്ചേരി നാണയങ്ങൾ എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്. കൂടാതെയാണ് 2 സ്വർണമുത്തുകളും ജിമിക്കികളും ലഭിച്ചത്. ഈ നിധിശേഖരത്തിലെ ഏറ്റവും പുതിയവ 1826ലെ കണ്ണൂർ പണമാണ്. ഇക്കാലത്തിനു ശേഷമായിരിക്കും നിധിശേഖരം ഇവിടെ കുഴിച്ചിട്ടിട്ടുണ്ടാവുകയെന്നാണു നിഗമനം.
കണ്ടെത്തിയ 13 കാശിമാലകൾ വെനീസിലെ 3 പ്രഭുക്കന്മാരുടെ കാലത്തെ സ്വർണ നാണയങ്ങൾ കൊണ്ട് നിർമ്മിച്ചവ. പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളിലെ വെനീഷ്യൽ നാണയങ്ങളാണ് കാശിമാലയിൽ ഉപയോഗിച്ചത്. കൂടെയുള്ള മുത്തുകൾ കാശിമാലയിൽ ഇടാനുള്ളത്. ഒപ്പം രണ്ട് ജിമിക്കികമ്മലും. അവയ്ക്കും അതേ പഴക്കം. നിധിയിലെ വെള്ളിനാണയങ്ങൾ മൂന്നു തരം. ആദ്യത്തേത് കണ്ണൂർ അറക്കൽ രാജവംശം ഉപയോഗിച്ച കണ്ണൂർ പണം. ആലിരാജാവിന്റെ കാലത്തുള്ളവ. രണ്ട് നൂറ്റാണ്ട് പഴക്കമുള്ള കണ്ണൂർ പണമാണ് കൂട്ടത്തിൽ ഏറ്റവും പുതിയത്.
രണ്ട് വെളളി നാണയങ്ങൾ വീരരായൻ പണം. അതായത് സാമൂതിരി കാലത്തുളളത്. ബ്രിട്ടീഷുകാർക്കും മുമ്പ് മലബാറിൽ പ്രചാരത്തിലുണ്ടായിരുന്ന നാണയം.കൂടാതെ രണ്ട് പുതുച്ചേരി പണവുമുണ്ട്. ഇൻഡോ ഫ്രഞ്ച് നാണയങ്ങളെന്നറിയപ്പെടുന്നത്. ചെമ്പ് പാത്രത്തിലാക്കി 1826 നുശേഷം കുഴിച്ചിട്ടതാണിവ.നിധിയുടെ കാര്യത്തിൽ വ്യക്തത വന്ന സ്ഥിതിക്ക് ഇനി പരിപ്പായിയിലെ റബർതോട്ടത്തിൽ തുടർ പരിശോധന വേണ്ടെന്നാണ് പുരാവസ്തുവകുപ്പിന്റെ തീരുമാനം.
