ചലച്ചിത്ര മേഖലയിലെ വനിതകൾ അഭിമുഖീകരിക്കുന്ന ദുരനുഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ തീരുമാനം. മലയാള സിനിമാമേഖലയെ പിടിച്ചുലച്ചു ലൈംഗിക ആരോപണങ്ങൾ തുടരുന്നതിനിടെയാണു നടപടി. വിമർശനം കടുത്തതോടെയാണു സർക്കാർ നീക്കം. പരാതി ലഭിക്കാതെ അന്വേഷണമില്ല എന്നായിരുന്നു മുൻ നിലപാട്. ഇതു തിരുത്തിയാണു അന്വേഷണത്തിനു തയാറാകുന്നത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് ആദ്യമായാണ് ഇങ്ങനെ ഒരു അന്വേഷണ കമ്മീഷന് വയ്ക്കുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് രൂപീകരിച്ച ഈ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് രണ്ടാം പിണറായി സർക്കാരിന് കെണിയാകുന്ന അവസ്ഥയും വന്നു.
ഐജി സ്പർജൻകുമാറിന്റെ നേതൃത്വത്തിൽ ഉയർന്ന വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. മൊഴി ലഭിച്ചാൽ കേസ് എടുത്ത് തുടരന്വേഷണം നടത്തും.നിലവിൽ ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണമാണു നടക്കുക. വെളിപ്പെടുത്തലുകൾ നടത്തിയ സ്ത്രീകളെ സംഘം അങ്ങോട്ടു ബന്ധപ്പെടുകയും വിശദാംശങ്ങൾ തേടുകയും ചെയ്യും. പരാതിയുമായി മുന്നോട്ടുപോകാനും മൊഴി നൽകാനും താൽപര്യമുണ്ടോ എന്നതും ചോദിക്കും. ഇവർ മൊഴി നൽകിയാൽ തുടരന്വേഷണമുണ്ടാകും.
വിഷയത്തെ സംബന്ധിച്ച് നേരത്തെ പോലീസ് നിയമോപദേശം തേടിയിരുന്നു.അങ്ങനെ ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്താൻ പോലീസ് തീരുമാനിച്ചത്. ഏഴംഗ സംഘമാണ് അന്വേഷണത്തിനുണ്ടാവുക. ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ ഉയര്‍ന്ന നാല് വനിതാ ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് സംഘം. എസ്. അജീത ബീഗം, മെറിന് ജോസഫ് - എസ്.പി ക്രൈംബ്രാഞ്ച് ഹെഡ് ക്വാട്ടേഴ്സ്, ജി. പൂങ്കുഴലി - എഐജി, കോസ്റ്റല്‍ പോലീസ്, 5. ഐശ്വര്യ ഡോങ്ക്റെ - അസി. ഡയറക്ടര്‍ കേരള പോലീസ് അക്കാദമി തുടങ്ങിയവരാണ് സംഘത്തിലെ വനിതാ അംഗങ്ങൾ. അജിത്ത് .വി - എഐജി, ലോ&ഓര്‍ഡര്‍, 7. എസ്. മധുസൂദനന് - എസ്.പി ക്രൈംബ്രാഞ്ച് തിരുവനന്തപുരം തുടങ്ങിയവരാണ് മറ്റ് അംഗങ്ങൾ. സംഘത്തിന്റെ മേൽനോട്ട ചുമതല ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനാണ്.
മാധ്യമങ്ങളിലൂടെയും, സാമൂഹ്യ മാധ്യമങ്ങളിലൂടെയും ആരോപണം ഉന്നയിച്ച സ്ത്രീകളെ ബന്ധപ്പെട്ട് മൊഴികൾ സംഘം ശേഖരിക്കും. ഇവർ മൊഴിയിൽ ഉറച്ച് നിൽക്കുകയും പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയും ചെയ്താൽ കേസ് രജിസ്റ്റർ ചെയ്യുകയും തുടരന്വേഷണം നടത്തുകയും ചെയ്യും. മറ്റു പരാതികൾ ഉള്ളവർക്കും സംഘത്തെ സമീപിക്കാം.