നാം താമസിക്കുന്ന ഭൂമിയിൽ ഒരു മഹാദുരന്തമുണ്ടായാൽ എന്ത് സംഭവിക്കും? ജീവന്റെ ഉത്ഭവപ്രക്രിയ ഒന്നില്‍ നിന്ന് തന്നെ തുടങ്ങുമോ? ഏതെല്ലാം ജീവി വര്‍ഗങ്ങള്‍ ബാക്കിയാവും? എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും യാതൊരു പിടിയുമില്ല. എങ്കിലും ഭൂമിയിലെ ഒരു കൂട്ട വംശനാശ സാധ്യത കണക്കിലെടുത്ത് ഭീഷണി നേരിടാനിടയുള്ള ജീവി വര്ഗങ്ങളുടെയെല്ലാം ഡിഎന്‍എ ചന്ദ്രനില്‍ സൂക്ഷിക്കാനുള്ള പദ്ധതിയിലാണ് ശാസ്ത്രലോകം.
ചന്ദ്രനില്‍ ഒരു ബയോ റിപ്പോസിറ്ററി സ്ഥാപിക്കുകയാണ് ലക്ഷ്യം. വിവിധ ജൈവ പദാര്‍ത്ഥങ്ങള്‍ ഇവിടെ ശീതീകരിച്ച് സൂക്ഷിക്കും. പലതരം മൃഗങ്ങളുടെ ജീവനുള്ള കോശ സാമ്പിളുകളും അക്കൂട്ടത്തിലുണ്ടാവും. ഈ ജിവികള്‍ക്ക് വംശനാശം നേരിട്ടാല്‍ ഒരു കരുതല്‍ ശേഖരമായി ഈ സംവിധാനം ഉപയോഗിക്കാം. സ്ഥിരമായി വെളിച്ചവും താപനിലയും കുറവുള്ള ചന്ദ്രന്റെ ഉത്തര ദക്ഷിണ ധ്രുവ മേഖലകളാണ് ഇതിനായി പരിഗണിക്കുന്നത്.
ഭൂമിയിലും ഇത്തരത്തിലുള്ള ബയോ റിപ്പോസിറ്ററികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കരുതല്‍ സംഭരണ പദ്ധതിയായാണ് ചന്ദ്രനിലും അത്തരം ഒന്ന് സ്ഥാപിക്കാനുള്ള പദ്ധതി. ബയോ സയന്‍സ് എന്ന ഓക്സ്ഫഡ് അക്കാദമിക് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ ആശയം മുന്നോട്ടുവെക്കുന്നത്.
ഹാര്‍വാര്‍ഡ്, സ്മിത്ത് സണ്‍ പോലുള്ള സ്ഥാപനങ്ങളില്‍ ഭീഷണി നേരിടുന്ന ജീവി വര്‍ഗങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് ശീതീകരിച്ച് ചന്ദ്രനിലേക്ക് അയക്കുന്നതിനുള്ള സാങ്കേതിക വിദ്യകള്‍ ഒരുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിനായി രൂപീകരിച്ച പ്രോട്ടോക്കോളുകള്‍ അനുസരിച്ച് ചന്ദ്രനില്‍ സ്ഥാപിക്കുന്ന സംഭരണിയില്‍ സൂക്ഷിക്കുന്ന ആദ്യ ജീവികളിലൊന്ന് സ്റ്റാറി ഗോബി എന്നഫിയപ്പെടുന്ന മത്സ്യ ഇനം ആയിരിക്കും.
ഈ സാമ്പിളുകളെ റേഡിയേഷനില്‍ നിന്ന് സംരക്ഷിക്കുക, സുരക്ഷിതമായി ചന്ദ്രനില്‍ എത്തിക്കുക എന്നിവ പ്രധാന വെല്ലുവിളികളാണ്. നോര്‍വേയിലെ സ്വാല്‍ബാര്‍ഡിലുള്ളത് പോലെ ഭൂമിയിലെ ബയോറിപ്പോസിറ്ററികള് ഇവിടുത്തെ സാഹചര്യങ്ങള്‍ നേരിടാനാകും വിധമാണ് തയ്യാറാക്കിയിട്ടുള്ളത്. മൈനസ് 200 ഡിഗ്രിയോളം തണുപ്പുള്ള ചന്ദ്രന്റെ ധ്രുവ മേഖലയില്‍ താപനില നിലനിര്‍ത്തുന്നതിനായുള്ള ഊര്‍ജം ആവശ്യമായി വരില്ല. അതുകൊണ്ടു തന്നെയാണ് ബയോ റിപ്പോസിറ്ററികള്‍ സ്ഥാപിക്കുന്നതിന് അനുയോജ്യമായ ഇടമായി ചന്ദ്രനെ കാണുന്നത്.