ഇ.പി. ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നു മാറ്റിയ വിവരം ഔദ്യോഗികമായി അറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സിപിഎം സംസ്ഥാന സമിതി യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗോവിന്ദൻ ഇക്കാര്യം മാധ്യമങ്ങളോടു പറഞ്ഞത്. ‘‘ഇനി ചില സംഘടന കാര്യങ്ങൾ പറയാനുണ്ട്. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും ഇ.പി ഒഴിവായി. പകരം സെക്രട്ടേറിയറ്റ് അംഗം ടി.പി രാമകൃഷ്ണനാണു പുതിയ കണ്‍വീനർ’’ – ഗോവിന്ദന് പറഞ്ഞു.
എല്‍ഡിഎഫിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു പൂര്‍ണ്ണമായി കേന്ദ്രീകരിക്കുന്നതിന് അദ്ദേഹത്തിനു പരിമിതിയുണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇ.പി നടത്തിയ പ്രസ്താവനകളും പാർട്ടി പരിശോധിച്ചതായി ഗോവിന്ദൻ പറഞ്ഞു. ജയരാജനെതിരെ സ്വീകരിച്ചതു സംഘടനാ നടപടിയല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ജയരാജനെതിരെ സ്വീകരിച്ചതു സംഘടനാ നടപടിയല്ല. കേന്ദ്ര കമ്മിറ്റി അംഗമായി അദ്ദേഹം തുടരും. എല്ലാം പരിശോധിച്ച ശേഷമാണ് ഈയൊരു നിലപാടിലേക്ക് എത്തിയത്. സംഘടനാപരമായ കാര്യം മാധ്യമങ്ങളോടു പറയേണ്ട കാര്യമില്ല. തീരുമാനങ്ങളാണു മാധ്യമങ്ങളോട് പറയുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
പി.കെ. ശശിക്കെതിരെ നടപടി പാർട്ടി അംഗീകരിച്ചിട്ടുണ്ട്. കെടിഡിസി ചെയർമാൻ സ്ഥാനം പാർട്ടിയുടെ ഭാഗമല്ല. അത് സർക്കാർ സംവിധാനത്തിന്റെ ഭാഗമാണ്. ശശിക്കെതിരായ നടപടിയുടെ കാരണം പുറത്തു പറയേണ്ട കാര്യമില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇ.പിയെ പുറത്താക്കുന്നത് സംബന്ധിച്ചു ധാരണയുണ്ടായത്. ശനിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയിൽ ഇതു റിപ്പോർട്ട് ചെയ്യുകയായിരുന്നു. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയും പിന്നാലെ ഉയർന്ന ബിജെപി ബന്ധവുമാണ് ഇ.പിക്ക് തിരിച്ചടിയായത്. ഒന്നാം പിണറായി മന്ത്രിസഭയിൽ എക്സൈസ് വകുപ്പ് മന്ത്രിയായിരുന്നു എൽഡിഎഫ് കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട ടി.പി. രാമകൃഷ്ണൻ.
അതേസമയം ബലാത്സംഗമുൾപ്പെടെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമപരാതിയിൽ നിയമ നടപടികൾ നേരിടുന്ന എം മുകേഷ് എംഎൽഎ രാജിവയ്ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കുറ്റാരോപിതരായ എംപി, എംഎൽഎ സ്ഥാനത്തിരുന്ന ആളുകൾ സമാനമായ കേസുകളിൽ കുറ്റാരോപിതരായിട്ടും രാജിവച്ചിട്ടില്ല. അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാൽ മന്ത്രിസ്ഥാനത്തുള്ളവർ മാറിനിൽക്കുന്നു, എന്നാൽ നിയമസഭാ സാമാജികർ സാധാരണഗതിയിൽ രാജിവയ്ക്കാറില്ല. ധാർമികതയുടെ പേരിൽ രാജിവച്ചാൽ, അവർ കുറ്റവാളികളല്ലെന്നു തെളിഞ്ഞാൽ തിരിച്ചു വരിക സാധ്യമല്ല, അതുകൊണ്ടാണ് രാജിവയ്ക്കാത്തത്. അതുകൊണ്ട് രാജിയുടെ ആവശ്യമില്ല എന്നും എംവി ഗോവിന്ദൻ പറഞ്ഞു. എന്നാല്‍ സിനിമ നയരൂപീകരണ സമിതിയിൽ നിന്നും മുകേഷിനെ പുറത്തക്കുമെന്നും അന്വേഷണത്തിൽ എംഎൽഎ എന്ന ആനുകൂല്യം നല്‍കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിൽ ആദ്യമായിട്ടാണ് സിനിമ രംഗത്തെ പ്രശ്നങ്ങൾ പഠിക്കാൻ ഒരു കമ്മറ്റിയെ നിയമിക്കുന്നതെന്നും ഇതൊരു ജുഡീഷ്യൽ കമ്മീഷനല്ലാത്തതുകൊണ്ടു തന്നെ നൽകിയ ശുപാർശകൾ പരിഗണിച്ച് നടപടി സ്വീകരിക്കുക മാത്രമാണ് സർക്കാരിന് സ്വീകരിക്കാൻ സാധിക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കമ്മിറ്റി നൽകിയ 24 ശുപാർശകൾ മനസിലാക്കി നടപടി സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സിനിമ രംഗത്ത് ഇന്റേണൽ കംപ്ലൈന്റ്റ് കമ്മിറ്റി ഇതിനോടകം തന്നെ രൂപീകരിച്ച് കഴിഞ്ഞു എന്നും ഇന്ത്യയിൽ ആദ്യമായി അത്തരമൊരു നീക്കം നടത്തിയത് കേരളത്തിലാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
സിനിമ നയം രൂപീകരിക്കാൻ ഷാജി എൻ കരുൺ അധ്യക്ഷനായ സമിതിയെ രൂപീകരിച്ചിട്ടുണ്ടെന്നും എല്ലാവരുമായി ചർച്ചചെയ്ത് കോൺക്ലേവ് നടത്തുകയാണ് സർക്കാരിന്റെ ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചെർത്തു. സിനിമ മേഖല നവീകരിക്കുന്നതിന് നിയമ നിർമാണം ഉണ്ടാകണമെന്നും, ട്രൈബുണൽ ഉൾപ്പെടെയുള്ള ഹേമ കമ്മിറ്റി നൽകിയ നിർദേശങ്ങൾ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനോടകം തന്നെ നിരവധി പരാതികൾ സർക്കാർ രൂപീകരിച്ച അന്വേഷണസംഘത്തിന് ലഭിച്ചെന്നും 11 കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ''മുകേഷിന്റേതുൾപ്പെടെയുള്ള പരാതികളിൽ സർക്കാർ ഒരു അമാന്തവും കാണിച്ചിട്ടില്ല. ആരെയും സംരക്ഷിക്കുന്ന നിലപാട് സിപിഎം സ്വീകരിച്ചിട്ടില്ല. ഭരണകക്ഷിയിലെ എംഎൽഎക്കെതിരെ തന്നെ കേസെടുത്ത് അന്വേഷിക്കുന്ന സർക്കാരാണിത്''- അദ്ദേഹം പറഞ്ഞു. ഗുസ്തി താരങ്ങളുടെ പരാതിയിലും മണിപ്പൂരിലെ സ്ത്രീകൾ നേരിട്ട അതിക്രമണങ്ങളിലും കേന്ദ്ര സർക്കാരിന്റെ സമീപനമെന്തായിരുന്നുവെന്നും അദ്ദേഹം ആരാഞ്ഞു.
'നാഷണൽ ഇലക്ഷൻ വാച്ച്' റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ 16 എംപിമാരും, 135 എംഎൽഎമാരും ലൈംഗികാരോപണം നേരിട്ടിട്ടുണ്ടെന്നും അതിൽ 54 പേർ ബിജെപിയിൽ നിന്നും, 23 കോൺഗ്രസിൽ നിന്നും, ടിഡിപി 17 ഉം ആം ആദ്മി 13 എന്നിങ്ങനെയാണ്. ഇവരാരും എം പി സ്ഥാനമോ എം എൽ എ സ്ഥാനമോ രാജി വച്ചിട്ടില്ലെന്നും കേരളത്തിലെ രണ്ട് കോൺഗ്രസ് എംഎൽഎമാർക്കെതിരെ ഇപ്പോൾ ആരോപണം ഉണ്ട്.
ഉമ്മൻചാണ്ടി, കുഞ്ഞാലിക്കുട്ടി, അനിൽ കുമാർ, ഹൈബി ഈഡൻ, പീതാംബര കുറുപ്പ്, ശശി തരൂർ. ഇവരാരും എം എൽ എ സ്ഥാനമോ എംപി സ്ഥാനമോ രാജി വച്ചിട്ടില്ല. അന്വേഷണത്തിൽ ഇടപെടാൻ പാടില്ല എന്നതുകൊണ്ടാണ് മന്ത്രിസ്ഥാനത്തു നിന്നും മാറി നിൽക്കുന്നത്. കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനമാണ് രാജിവച്ചത്. എൽഡിഎഫിന്റെ ഭാഗമായ പി ജെ ജോസഫ്, നീലലോഹിതദാസ് നാടാർ, ജോസ് തെറ്റയിൽ എന്നിവരും ആരോപണം നേരിട്ടിട്ടുണ്ട്. ഇവരാരും എംഎൽഎ സ്ഥാനം രാജിവച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
നിരപരാധിത്വം തെളിയിക്കാൻ പ്രതികൾക്ക് അവസരം കൊടുക്കണമെന്ന് ശശി തരൂർ അഭിപ്രായപ്പെട്ടത് ഈ അനുഭവത്തിലാണ്. കേസ് അന്വേഷണത്തിൽ എംഎൽഎയ്ക്ക് ആനുകൂല്യങ്ങളുണ്ടാകില്ല. നീതി എല്ലാവർക്കും ലഭ്യമാകണമെന്നാണ് പാർട്ടി നിലപാട്. ഏത് ഉന്നതനായാലും നിമയത്തിനു മുന്നിൽ കൊണ്ടുവരണമെന്നാണ് പാർട്ടി നയമെന്നും ഗോവിന്ദൻ പറഞ്ഞു. ധാർമികമായി മുകേഷ് രാജിവച്ചാൽ കുറ്റവിമുക്തനാക്കപ്പെട്ടാൽ ധാർമികമായി തിരിച്ചുവരാനാകില്ല. രാജിവയ്ക്കുന്നത് സാമാന്യ നീതിയുടെ നിഷേധമാണ്.
