ലൈംഗികാരോപണക്കേസിൽ മുകേഷിന് എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് താൽക്കാലിക ആശ്വാസം. സെപ്റ്റംബർ 3 വരെ മുകേഷിനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു. മുകേഷ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഉത്തരവ്. കേസ് സെപ്റ്റംബർ 3ന് കോടതി പരിഗണിക്കും.
കേസിൽ തന്നെ ബ്ലാക്മെയിൽ ചെയ്തതുൾപ്പെടെ തനിക്ക് അനുകൂലമായ നിരവധി കാര്യങ്ങളുണ്ട്. എന്നാൽ ഒരു മൊഴിയുടെ മാത്രം അടിസ്ഥാനത്തിൽ തനിക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നെന്നാണു മുകേഷിന്റെ വാദം. പൊലീസ് കടുത്ത നടപടിയിലേക്ക് കടന്നേക്കുമെന്ന സൂചന ലഭിച്ചതോടെയാണു മുകേഷ് മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചത്.
നടനും എംഎല്‍എയുമായ മുകേഷിനെ ബ്ലാക്മെയില്‍ ചെയ്യാനുള്ള ശ്രമമാണ് നടന്നതെന്ന് മുകേഷിന്റെ അഭിഭാഷകൻ ജോ പോൾ. അതിനുള്ള ഇലക്ട്രോണിക് തെളിവുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും അടിയന്തര അറസ്റ്റിനുള്ള സാഹചര്യമില്ലെന്നും മുകേഷിന്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രഥമദൃഷ്ട്യാ തന്നെ ആരോപണങ്ങൾ സംശയാസ്പദമാണെന്ന് അറിയിച്ച അഭിഭാഷകൻ, നിയമനടപടികളുമായി മുകേഷ് സഹകരിക്കുമെന്നും വ്യക്തമാക്കി.
പൊതുമധ്യത്തിൽ നിൽക്കുന്ന ആളാണ് മുകേഷ്, ഒളിച്ചോടുന്ന ആള് അല്ല. പ്രതിഷേധം കാരണം നേരിട്ടെത്തി തെളിവുകൾ കൈമാറാൻ പറ്റാത്ത അവസ്ഥയിലാണ് മുകേഷ്. അദ്ദേഹം എവിടെയും ഒളിച്ചോടിയിട്ടില്ല. 15 വര്‍ഷം മുമ്പ് നടന്ന സംഭവത്തെ കുറിച്ചാണ് ആരോപണം. ബ്ലാക്മെയില്‍ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനുള്ള ഇലക്ട്രോണിക് മെയില്‍ അടക്കുമുള്ള തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. വാട്സ്ആപ്പ് സന്ദേശങ്ങളും കൈമാറിയിട്ടുണ്ടെന്നും മുകേഷിന്റെ അഭിഭാഷകൻ ജോ പോൾ മാധ്യമങ്ങളോട് പറഞ്ഞു.