![]() |
| Courtesy |
ആലപ്പുഴ കായലിനു നടുവിലെ തുറന്ന വേദിയിൽ വിവാഹം. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കൈനകരി വട്ടക്കായലിലാണ് വധൂവരന്മാർക്കായി കതിർമണ്ഡപമൊരുങ്ങിയത്. കഴിഞ്ഞ ആഴ്ച നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
നിരവധി വിവാഹങ്ങൾ ഇതിനു മുമ്പ് ഹൗസ്ബോട്ടുകളിൽ നടന്നിട്ടുണ്ടെങ്കിലും കായലിനു നടുവിൽ വച്ച് വരണമാല്യം ചാർത്തുന്നത് ആദ്യമാണ്. ഡി.ടി.പി.സിയുടെ കൈനകരി ഹൗസ്ബോട്ട് ടെർമിനലിലെ പ്രത്യേകം തയ്യാറാക്കിയ ജങ്കാറിൽ കേരളത്തിന്റെ പാരമ്പര്യ കലകളും നൃത്ത രൂപങ്ങളും കോർത്തിണക്കിയായിരുന്നു ചടങ്ങുകൾ. നെഹ്റു ട്രോഫി വള്ളംകളി ചരിത്രത്തിലെ ഒരേ ഒരു വനിത ക്യാപ്റ്റൻ ആയ ഹരിത അനിലിന്റേത് ആയിരുന്നു വിവാഹം. ചാലക്കുടി സ്വദേശിയായ ഹരിനാഥാണ് വരൻ.
ടെർമിനലിന്റെ ഇരുവശത്തും ജങ്കാറുകളിലും ശിക്കാരവള്ളങ്ങളിലുമായി വിദേശികളടക്കം എഴുന്നൂറോളം അതിഥികളാണ് വിവാഹത്തിനു സാക്ഷ്യം വഹിച്ചത്. വഞ്ചിപ്പാട്ടിന്റെയും കലാരൂപങ്ങളുടെയും അകമ്പടിയിലാണ് വധൂവരന്മാർ മണ്ഡപത്തിലേക്കെത്തിയത്. ഡൽഹി പൊലീസിൽ സീനിയർ ഫോറൻസിക് സയന്റിസ്റ്റായ ഹരിത നെഹ്റുട്രോഫി വള്ളംകളിയുടെ ചരിത്രത്തിലെ ഏക വനിതാക്യാപ്ടനാണ്. ഹരിതയുടെ അപേക്ഷയിൽ ജില്ലാ കളക്ടറുടെ പ്രത്യേക അനുമതിയോടെയാണ് വിവാഹം നടന്നത്.
ഹരിതയ്ക്കും ഹരിനാഥിനും എല്ലാവിധ ആശംസകളും നേരുന്നതായി മന്ത്രി പി.എ മുഹമ്മദ് റിയാസ് സാമൂഹിക മാധ്യമത്തിൽ കുറിച്ചു. കൈനകരി ഹൗസ്ബോട്ട് ടെർമിനൽ ഭാവിയിലും വിവാഹങ്ങൾക്കായി വിട്ടുനൽകാൻ പദ്ധതിയുള്ളതായി ടൂറിസം വകുപ്പ് അധികൃതർ വ്യക്തമാക്കി.



