![]() |
Courtesy |
ലെബനനിലെ പേജർ സ്ഫോടനത്തെ കുറിച്ചുള്ള അന്വേഷണം മലയാളിയായ നോർവീജിയൻ പൗരൻ റിൻസൺ ജോസിലേക്കും. സ്ഫോടനത്തിന് ഉപയോഗിച്ച പേജറുകൾ വാങ്ങാൻ ഇസ്രയേലിനെ സഹായിച്ചവരുടെ കൂട്ടത്തിൽ റിൻസൻ ജോസ് എന്ന മുപ്പത്തിയൊയൊൻപതുകാരനും ഉണ്ടെന്നാണ് സംശയിക്കുന്നത്. ഒരു ബൾഗേറിയൻ ഷെൽ കമ്പനിയുടെ ഉടമയാണ് റിൻസൺ. അദ്ദേഹമാണ് ഇസ്രയേലിന്റെ ഷെൽ കമ്പനിയെന്ന് സംശയിക്കുന്ന ഹംഗറിയിലെ ബിഎസി കൺസൾട്ടിങ്ങിൽ നിർമിച്ചുവെന്ന് കരുതപ്പെടുന്ന പേജറുകൾ ഹിസ്ബുള്ളയ്ക്ക് കൈമാറാൻ ഇടനില നിന്നതെന്നാണ് റിപ്പോർട്ട്. ഇയാളുടെ പേരിലാണ് കമ്പനി രജിസ്റ്റർ ചെയ്യുന്ന വിവരങ്ങളും പുറത്തുവന്നു. ഇയാൾ മാനന്തവാടി സ്വദേശിയാണ്.
ലബനനിലെ പേജർ സ്ഫോടനങ്ങളിൽ വയനാട് സ്വദേശിയായ മലയാളി ഉൾപ്പെട്ട കമ്പനിക്കു നേരെ അന്വേഷണം തുടങ്ങിയെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. നോർവീജിയൻ പൗരത്വമുള്ള റിൻസൺ ജോസിൻറെ നോർട്ട ഗ്ളോബൽ, നോർട്ട ലിങ്ക് എന്നീ കമ്പനികൾ വഴി പേജറുകൾക്ക് പണം കൈമാറിയെന്നാണ് അന്വേഷണ ഏജൻസികൾക്ക് വിവരം കിട്ടിയത്. റോയിറ്റേഴ്സ് ഇദ്ദേഹത്തെ ബന്ധപ്പെട്ട എങ്കിലും ഫോൺ എടുത്തതിനുശേഷം പങ്കില്ല എന്ന് പറഞ്ഞു ഉടൻ ഫോൺ കട്ട് ചെയ്തതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
റിൻസൺ ജോസിൻറെ നോർട്ട ഗ്ളോബൽ ഒരു മാധ്യമ സ്ഥാപനമായാണ് രജിസ്റ്റർ ചെയ്തതെന്നും എന്നാൽ ഇയാളെ കാണാതായതിനെ തുടർന്ന് ഇതേ സ്ഥാപനം തന്നെയാണ് അധികൃതരെ വിവരം അറിയിച്ചതെന്നും വിവരം പുറത്തുവന്നു.പേജറുകൾ ഉപയോഗിച്ച് സ്ഫോടനം നടത്താനുള്ള ഇസ്രയേലിന്റെ രഹസ്യ ഗൂഢാലോചനയെ കുറിച്ച് റിൻസണ് യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ, ഇസ്രയേലി സുരക്ഷാ ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കുന്നയാളായിരുന്നു ക്രിസ്റ്റ്യാന ആർസിഡിയാക്കോണോ-ബാർസണി എന്നും അദ്ദേഹത്തിന്റെ അറിവുണ്ടായിരുന്നില്ല. കേരളത്തിൽ ജനിച്ച റിൻസൺ ജോസ് നോർവേ പൗരനാണ്. നോർവേ പോലീസാണ് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി അറിയിച്ചത്.
റിൻസൺ ജോസിൻ്റെ ഉടമസ്ഥതയിലുള്ള നോർട്ട ഗ്ലോബൽ 2022 ഏപ്രിലിലാണ് സ്ഥാപിതമായത്. ബൾഗേറിയൻ തലസ്ഥാനമായാ സോഫിയയിലെ ഒരു റെസിഡൻഷ്യൽ വിലാസത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇവർ മുഖേനയാണ് ഇസ്രയേലിന്റെ ഷെൽ കമ്പനിയെന്ന് സംശയിക്കുന്ന ഹംഗറിയിലെ ബിഎസി കൺസൾട്ടിങ്ങിൽനിന്ന് ഹിസ്ബുള്ളയ്ക്ക് പേജറുകൾ കൈമാറിയത്. ഒപ്പം പേജറുകളുടെ പണമിടപാടും റിൻസന്റെ നോർട്ട ഗ്ലോബൽ വഴിയാണ് നടന്നിട്ടുള്ളതെന്നും ബൾഗേറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ടുകൾ പുറത്തുവന്ന ശേഷം നോർട്ട ഗ്ലോബൽ വെബ്സൈറ്റും അപ്രത്യക്ഷമായിട്ടുണ്ട്.
സ്രോതസുകൾ പറയുന്നതനുസരിച്ച്, ബിഎസി കൺസൾട്ടിങ് കടലാസ് കമ്പനി മാത്രമാണ്. അവരുടെ ലോജിസ്റ്റിക്സ് എല്ലാം കൈകാര്യം ചെയ്തിരുന്നത് നോർട്ട ഗ്ലോബലാണ്. റിൻസന്റെ കമ്പനിയിൽ ജീവനക്കാരില്ലെന്നും ബൾഗേറിയൻ ഷെൽ കമ്പനി ഏജൻസിയായ ഏജന്റസ്യ സ നോവി ഫേമിയുമായി ബന്ധമുള്ള വിലാസത്തിൽനിന്നാണ് കമ്പനി പ്രവർത്തിക്കുന്നതെന്നുമാണ് റിപ്പോർട്ടുകൾ.