പൊലീസ് സേനയിലെ ചില ആളുകളുടെ പ്രവര്‍ത്തിക്കെതിരെയാണ് പി.വി. അന്‍വര്‍ സംസാരിക്കുന്നതെന്നും അഴിമതി വിമുക്തമായ പൊലീസ് സംവിധാനം വേണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി. പൊലീസ് സംവിധാനത്തെ ജനകീയ സംവിധാനമാക്കി മാറ്റണം. ഇന്ത്യയിലെ തന്നെ മികച്ച ക്രമസമാധാന അന്തരീക്ഷമാണ് കേരളത്തില്‍ ഉള്ളതെന്നും കേരള പൊലീസ് ഇന്ത്യയിലെത്തന്നെ മികച്ച സംവിധാനമാണ് എന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാരെ ജനാധിപത്യ വിരുദ്ധരായി വലതുപക്ഷ മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നുവെന്ന് എം.വി. ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു. സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സിപിഎമ്മിനും എല്‍ഡിഎഫ് സര്‍ക്കാരിനുമെതിരെ മാധ്യമങ്ങളടക്കം പ്രചരണം നടത്തുന്നു. മതരാഷ്ട്രവാദത്തിന് എതിരായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. സിപിഎമ്മിനെ ദുര്‍ബലപ്പെടുത്തേണ്ടത് വര്‍ഗീയ വാദികളുടെ ആവശ്യമാണെന്നും ഗോവിന്ദന് പറഞ്ഞു.
സർക്കാരിന് പിആർ ഏജൻസിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം ആവർത്തിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ‘ദ് ഹിന്ദു’ പത്രത്തിന് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ വാർത്തയിൽ ഉൾപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷണം ആവശ്യമില്ല. മതരാഷ്ട്രവാദത്തിനെതിരെ ശക്തമായ നിലപാട് മുഖ്യമന്ത്രി സ്വീകരിക്കുന്നതിനാലാണ് അദ്ദേഹത്തിനെതിരെ ആക്രമണം നടക്കുന്നതെന്ന് വ്യക്തമാക്കിയ സെക്രട്ടറി, പൊലീസിന്റെ പ്രവർത്തനത്തെ പ്രശംസിച്ചു. ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ പരാമർശമുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. ‘വർത്തമാനകാല രാഷ്ട്രീയ സ്ഥിതിഗതികളും പാർട്ടിയുടെ സമീപനവും’ എന്ന രേഖ സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. പിആർ ഏജൻസിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാൻ വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിക്ക് സാധിച്ചില്ല.
മതനിരപേക്ഷ ശക്തികളിലും ന്യൂനപക്ഷങ്ങളിലും മുഖ്യമന്ത്രിക്ക് വലിയ പിന്തുണയാണെന്നും അതിനെ തകർക്കാനാണ് സിപിഎം–ആര്‍എസ്എസ് ബന്ധമെന്ന ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരെ ആരോപണം വന്ന ഉടൻ നടപടിയെടുത്താൽ ഭരണത്തെ ബാധിക്കുന്ന തെറ്റായ തീരുമാനമാകും. എഡിജിപി–ആർഎസ്എസ് കൂടിക്കാഴ്ച സർക്കാർ അന്വേഷിക്കുന്നുണ്ട്. കുറ്റക്കാരനെന്ന് കണ്ടാൽ എഡിജിപിക്കെതിരെ കർശന നടപടി സ്വീകരിക്കും. പക്ഷേ, അപ്പോൾ തന്നെ നടപടി വേണമെന്നാണ് അൻവറും മാധ്യമങ്ങളും ആവശ്യപ്പെട്ടത്.
തൃശൂർ പൂരത്തെ സർക്കാരിനെതിരെ ഉപയോഗിക്കുകയാണെന്ന് എം.വി.ഗോവിന്ദന് പറഞ്ഞു. സിപിഎം വോട്ടുകൾ ബിജെപിക്ക് കിട്ടിയതാണ് വിജയത്തിനു കാരണമെന്നാണ് ആരോപണം. കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് ലഭിച്ചതാണ് തൃശൂരിലെ വിജയത്തിനു കാരണം. കോൺഗ്രസ് തന്നെ ഇക്കാര്യം കണ്ടെത്തിയിട്ടുണ്ട്. ‘ദ് ഹിന്ദു’ പത്രത്തിൽ വന്ന ചില കാര്യങ്ങൾ പിന്നീട് കൂട്ടിച്ചേർത്തതാണെന്ന് പത്രം വ്യക്തമാക്കിയതോടെ വിവാദം അവസാനിക്കേണ്ടതായിരുന്നു എന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. ഞങ്ങൾക്കെല്ലാം അറിയാവുന്നയാളാണ് ടി.കെ.ദേവകുമാർ. അദ്ദേഹത്തിന്റെ മകന് ടി.ഡി.സുബ്രമണ്യത്തിന് ഞങ്ങളുമായി സൗഹൃദമുണ്ട്. അദ്ദേഹം പറഞ്ഞപ്പോൾ ഹിന്ദുവുമായി അഭിമുഖത്തിന് മുഖ്യമന്ത്രി തയാറായി. പക്ഷേ തെറ്റായ കാര്യം വന്നപ്പോൾ പത്രം മാപ്പു പറഞ്ഞു. ചിരിക്കുന്നില്ല എന്നായിരുന്നു മുഖ്യമന്ത്രിക്കെതിരെ മുൻപുള്ള വിമർശനം. എന്തു പറഞ്ഞാലും ചിരിക്കുന്നു എന്നാണ് ഇപ്പോഴത്തെ വിമർശനം. മതരാഷ്ട്രശക്തികളെ പിണറായി ശക്തമായ വിമർശിക്കുന്നു എന്നാണ് അദ്ദേഹത്തിനെതിരെയുള്ള രാഷ്ട്രീയ ആക്രമണം വ്യക്തമാക്കുന്നത്.
തൃശ്ശൂര്‍ പൂരം അലങ്കോലമാക്കാന്‍ ശ്രമിച്ചത് ആര്‍എസ്എസ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. പൂരം കലക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഉദ്യോഗസ്ഥ വീഴ്ചയുണ്ടായിട്ടുണ്ടെന്നും എം വി ഗോവിന്ദന് സമ്മതിച്ചു. എഡിജിപി എംആര്‍ അജിത് കുമാര്‍ -ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ അന്വേഷണം അവസാന ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആരോപണം ശരിയെങ്കില്‍ കര്‍ക്കശമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.തൃശൂരിലെ ബിജെപിയുടെ വിജയത്തിന് സിപിഎം കളമൊരുക്കി എന്ന പ്രചരണം നടക്കുന്നു. തൃശൂരില്‍ യുഡിഎഫ് വോട്ട് ബിജെപിക്ക് ലഭിച്ചതാണ് വിജയത്തിന് കാരണം. 86000 വോട്ട് യുഡിഎഫിന് കുറഞ്ഞു. എല്‍ഡിഎഫിന് വോട്ട് കുറഞ്ഞു. യുഡിഎഫ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തയാറാകുന്നില്ല. കോൺഗ്രസിന്റെ ക്രിസ്ത്യൻ വോട്ടുകൾ ഉൾപ്പെടെ ബിജെപിക്ക് അനുകൂലമായെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് സ്വർണം പുറത്തെത്തുന്നതിന്റെ ഒന്നാമത്തെ കുറ്റവാളി കസ്റ്റംസാണ്. പുറത്തെത്തിയാൽ സ്വർണം പൊലീസിന് പിടിച്ചെടുക്കാൻ കഴിയും. കേരളത്തിലെ പൊലീസ് രാജ്യത്തെ മികച്ച പൊലീസാണ്. ഒരു ഡിജിപി സംഘപരിവാർ പാളയത്തിലെത്തിയത് യുഡിഎഫ് കാലത്താണ്. പി.ശശിക്കെതിരായ കത്ത് പി.വി.അൻവർ പുറത്ത് വിട്ടത് നന്നായെന്ന് എം.വി.ഗോവിന്ദന് പറഞ്ഞു. കാര്യമായ ആരോപണങ്ങൾ പരാതിയിൽ ഇല്ലെന്ന് വ്യക്തമായി. ഉള്ളടക്കം കണ്ടതോടെ പി.ശശി അൻവറിനെതിരെ വക്കീൽ നോട്ടിസ് അയച്ചിട്ടുണ്ട്. ഒക്ടോബർ ഏഴിന് യുദ്ധവിരുദ്ധദിനമായി സിപിഎം ആചരിക്കും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പരിപാടികൾ സംഘടിപ്പിക്കും. കേന്ദ്ര നയങ്ങൾക്കെതിരെ ഒക്ടോബർ 15 മുതൽ ഒരു മാസം പ്രചാരണ പരിപാടി സംഘടിപ്പിക്കും.