പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിലെ സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാലക്കാട് കോൺഗ്രസ് വിട്ടു വന്ന ഡോ.പി. സരിനും, ചേലക്കരയിൽ മുൻ എംഎൽഎ യു.ആർ. പ്രദീപും സ്ഥാനാർഥികളാകും. സരിൻ മത്സരിക്കുന്നത് പാർട്ടി ചിഹ്നത്തിൽ അല്ലെന്നും സ്വതന്ത്രനായി മത്സരിക്കുന്നതാണ് നല്ലതെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാർഥികളായി പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനേയും ചേലക്കരയിൽ രമ്യ ഹരിദാസിനേയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രിയങ്ക ഗാന്ധി യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന വയനാട്ടിൽ എൽഡിഎഫ് സ്ഥാനാർഥിയായി സത്യൻ മൊകേരിയെ സിപിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പാലക്കാട് മണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്ക് എത്തുമെന്നും അങ്ങനെ വന്നാൽ ബിജെപിക്ക് അനുകൂല സാഹചര്യം ഒരുക്കിക്കൊണ്ടാണ് ഷാഫി പറമ്പിൽ വടകരയിൽ പോയതെന്നും ഈ ഡീൽ നേരത്തെ ചൂണ്ടിക്കാണിച്ചതാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ എൽ.ഡി എഫിന് ജയിക്കാൻ കഴിയുമെന്നും നല്ല ആത്മവിശ്വാസം ഉണ്ടെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
യുഡിഎഫിൽ പാളയത്തിൽ പട ആരംഭിച്ചിട്ടുണ്ട്. സരിൻ മത്സരിക്കുന്നത് പാർട്ടി ചിഹ്നത്തിൽ അല്ലെന്നും സ്വതന്ത്രനായി മത്സരിക്കുന്നതാണ് നല്ലതെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. നല്ല രീതിയിലുള്ള മാറ്റം പാലക്കാട് മണ്ഡലത്തിലും ചേലക്കരയിലും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാടും ചേലക്കരയിലും വയനാട്ടിലും ഇടതുമുന്നണി വിജയിക്കുമെന്ന് സ്ഥാനാർഥികളെ പ്രഖ്യാപിച്ച ശേഷം എം.വി. ഗോവിന്ദൻ പറഞ്ഞു. രാഷ്ട്രീയ നിലപാട് അനുസരിച്ചാണ് ആളുകളെ ഉള്‍ക്കൊള്ളുകയും പുറന്തള്ളുകയും ചെയ്യുന്നത് എന്ന് പി.സരിനെ സ്ഥാനാര്‍ഥിയാക്കിയതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടിയായി എം.വി.ഗോവിന്ദന് പറഞ്ഞു. ആളുകള്‍ കാലു മാറുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കേണ്ടത് വി.ഡി.സതീശനും കെ.സുധാകരനുമാണ്. പാലക്കാടും ചേലക്കരയിലും കോണ്‍ഗ്രസിന്റെ രണ്ട് നേതാക്കളാണ് കോണ്‍ഗ്രസിന് എതിരായി മത്സരിക്കുന്നത്. ഇടതുപക്ഷത്തിന് ഗുണപരമായ സ്ഥിതിയാണ് കേരളത്തില്‍ ഉണ്ടാകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ സ്വാധീനം ചെലുത്താന്‍ പോകുന്ന വിധിയാണ് രണ്ടിടത്തും ഉണ്ടാകാന്‍ പോകുന്നതെന്നും ഗോവിന്ദന് പറഞ്ഞു. പാലക്കാട് ബിജെപിയാണ് പ്രധാന എതിരാളി. ഇന്ത്യയില്‍ എവിടെയും ബിജെപി തന്നെയാണ് പ്രധാന എതിരാളി. അവിടെ ബിജെപിയെ ജയിപ്പിക്കാന്‍ ശ്രമിക്കുന്ന യുഡിഎഫിനെയും പരാജയപ്പെടുത്തും. പാലക്കാടും ചേലക്കരയും ഇടതുമുന്നണി ജയിക്കുമെന്ന നല്ല ആത്മവിശ്വാസം ഉണ്ട്. യുഡിഎഫില്‍ പാളയത്തില്‍ പട എന്ന സ്ഥിതിയാണുള്ളതെന്നും ഗോവിന്ദൻ പറഞ്ഞു.
ചേലക്കരയിൽ കെ. രാധാകൃഷ്ണൻ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മുൻ എം.എൽ.എ കൂടിയായ യു.ആർ. പ്രദീപ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിയാകണമെന്നാണ് പാർട്ടി തീരുമാനം. കേന്ദ്രകമ്മിറ്റിയുടെ കൂടി അംഗീകാരത്തോടെയാണ് സ്ഥാനാർഥി നിർണയം. രണ്ടിടത്തും പാർട്ടിക്ക് ജയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. യു.ഡി.എഫിൽ വലിയ ആഭ്യന്തര കലഹമാണ്. പാർട്ടി തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും” - എം.വി. ഗോവിന്ദൻ പറഞ്ഞു.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് വരുമെന്നും അത് ബിജെപിക്ക് അനുകൂലമായ ഒരു സാഹചര്യം ഒരുക്കുമെന്നും അറിഞ്ഞുകൊണ്ടാണ് ഷാഫി പറമ്പില്‍ വടകരയില്‍ മത്സരിക്കാന്‍ പോയതെന്നും അത് ഡീലാണെന്നും അന്നു തന്നെ ഞങ്ങള്‍ പറഞ്ഞിരുന്നു. വടകരയില്‍ ജയിച്ച മുരളിയെ മാറ്റി ഒരു സ്ഥാനാര്‍ഥി നിര്‍ണയം കോണ്‍ഗ്രസ് നടത്തിയപ്പോള്‍ കേരളത്തിലെ മതനിരക്ഷേപ സമൂഹം ആ ഡീല്‍ തിരിച്ചറിഞ്ഞിരുന്നു. മുന്‍പും പ്രഗത്ഭരായ പലരേയും സ്വതന്ത്രന്മാരായി പാര്‍ട്ടി ഒപ്പം ചേര്‍ത്തിട്ടുണ്ട്. പിന്നീട് പാര്‍ട്ടിക്കും പ്രസ്ഥാനത്തിനും അവര്‍ മുതല്‍ക്കൂട്ടായി മാറുകയും ചെയ്തിരുന്നു. കേരളത്തില്‍ ഇടതുപക്ഷ പ്രസ്ഥാനത്തെ വിമര്‍ശിക്കുകയും പിന്നീട് അതിനോടു ചേരുകയും ചേര്‍ന്നവരാണ് പല പ്രമുഖരും. കെ.കരുണാകരനുമായും എ.കെ.ആന്റണിയുമായും ഉമ്മന്‍ചാണ്ടിയുമായും ആര്യാടന് മുഹമ്മദുമായും ഒക്കെ ചേര്‍ന്ന് ഇടതുപക്ഷം മത്സരിച്ചിട്ടുണ്ട്. എല്ലാ കാലത്തേക്കും ആരുമായും ശത്രുത പുലര്‍ത്താന്‍ കഴിയില്ല. ഉപതിരഞ്ഞെടുപ്പുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകുമോ എന്ന ചോദ്യത്തിനു പ്രസക്തി ഇല്ലെന്നും എം.വി.ഗോവിന്ദന് പറഞ്ഞു.
![]() |
| Courtesy |
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ട യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായിരുന്നു സരിൻ. എംബിബിഎസിനും സിവിൽ സർവീസിനും ശേഷം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ സരിൻ കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ സെൽ കൺവീനറായിരുന്നു. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്റെ ഗവേഷണ വിഭാഗത്തിലും ഐടി സെല്ലിലും സരിന് പ്രവര്‍ത്തിച്ചിരുന്നു.
ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാൻ അവസരം കിട്ടിയതില്‍ സന്തോഷവും അഭിമാനവുമെന്ന് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്. ജനങ്ങളുടെ പ്രതിനിധിയാവാൻ മുന്നണി ചുമതലപ്പെടുത്തി എന്നാണ് വിശ്വസിക്കുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ രാഷ്ട്രീയം പറഞ്ഞു തന്നെ ജനങ്ങളുടെ മുന്നില്‍ നില്‍ക്കുമെന്നും പി സരിന് സിപിഎമ്മിന്റെ പ്രഖ്യാപനത്തിനുശേഷം കൂട്ടിച്ചേർത്തു.
![]() |
| പ്രദീപ്. |
യു.ആര്.പ്രദീപ് നിലവില്‍ കേരള സംസ്ഥാന പട്ടികജാതി - പട്ടികവര്‍ഗ വികസന കോര്പറേഷന് ചെയര്മാന് ആണ്. 2016 ല്‍ 10,200 വോട്ടുകള്‍ക്കാണ് യു.ആര്.പ്രദീപ് ചേലക്കരയില്‍ നിന്ന് ജയിച്ചത്. അന്ന് കോണ്‍ഗ്രസിന്റെ കെ.എ.തുളസിയെയാണ് പ്രദീപ് പരാജയപ്പെടുത്തിയത്.
പാർട്ടി വലിയ ഉത്തരവാദിത്തമാണ് തന്നെ ഏൽപ്പിച്ചതെന്ന് ചേലക്കര എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ്. ഇടതുപക്ഷം 96 മുതൽ മണ്ഡലത്തിൽ കൃത്യമായി ഇടപെട്ടതിന്റെ ഫലമാണ് തുടർച്ചയായ ജയം. ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ സത്യസന്ധ്യമായി പൂർത്തിയാക്കും, മികച്ച ഭൂരിപക്ഷത്തിൽ ജയം ആവർത്തിക്കും. വികസന വിഷയങ്ങൾ ഉയർത്തി ജനങ്ങളോട് വോട്ട് ചോദിക്കും. എതിർ സ്ഥാനാർഥി ആരുമായിക്കോട്ടെ, സത്യസന്ധമായി പ്രവർത്തിക്കുമെന്ന് യുആർ പ്രദീപ് പറഞ്ഞു.

