![]() |
| Courtesy |
രാജ്യത്തെ ഏക വനിത ഫ്ളൈറ്റ് എൻജിനീയർ ഉൾപ്പടെ മൂന്ന് യാത്രികരെ ബഹിരാകാശ നിലയത്തിലേക്ക് അയച്ച് ചൈന. ബുധനാഴ്ച പുലർച്ചെയാണ് ചൈനയുടെ ടിയാങ്കോങ് ബഹിരാകാശ നിലയത്തിലേക്ക് ഇവർ പുറപ്പെട്ടത്. 2030ഓടെ മനുഷ്യരെ ചന്ദ്രനിൽ എത്തിക്കുകയും പിന്നാലെ ലൂണാർ ബേസ് സ്ഥാപിക്കുകയും ചെയ്യുകയെന്ന ചൈനയുടെ സ്വപ്ന ദൗത്യവുമായി ബന്ധപ്പെട്ട നിർണായക പരീക്ഷണങ്ങൾ ആണ് ഈ യാത്രയുടെ ലക്ഷ്യം.
വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്ന് പുലർച്ചെ 4.27 ന് മൂന്ന് ബഹിരാകാശ യാത്രികരുമായി ഷെൻഷൗ-19 ദൗത്യം പുറത്തെപ്പട്ടതായി ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവയും ദേശീയ ചാനലായ സി.സി.ടി.വിയും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഏക വനിതാ ബഹിരാകാശ എൻജിനീയർ വാങ് ഹാവോസ് (34) ക്രൂ അംഗമാണ്.
വിക്ഷേപണം സമ്പൂർണ വിജയമായിരുന്നുവെന്ന് ചൈന വ്യക്തമാക്കി. എല്ലാവരെയും പോലെ ബഹിരാകാശ നിലയത്തിൽ പോകുകയെന്നത് തന്റേയും സ്വപ്നമായിരുന്നുവെന്ന് വാങ് കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. വിശാലമായ ബഹിരാകാശത്ത് സഞ്ചരിക്കാനും നക്ഷത്രങ്ങൾക്ക് നേരെ കൈവീശാനും തനിക്ക് ആഗ്രഹമുണ്ടെന്നും അവർ പറഞ്ഞു.
കായ് സുഷെയുടെ നേതൃത്വത്തിലുള്ള സംഘം അടുത്ത ഏപ്രിൽ അവസാനമോ മെയ് ആദ്യമോ ഭൂമിയിലേക്ക് മടങ്ങിയെത്തും. 48 കാരനായ കായ് സുഷെ മുൻപും ചൈനയുടെ ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായിട്ടുണ്ട്. 34കാരനായ സോങ് ലിങ്ടോങാണ് സംഘത്തിലെ മൂന്നാമൻ.
പ്രസിഡന്റ് ഷീ ജിൻപിങ്ങിന്റെ പ്രത്യേക നിർദേശത്തിലാണ് ചൈന ചാന്ദ്ര ദൗത്യങ്ങൾ ആസൂത്രണം ചെയ്തതത്. ടിയാങ്കോങ് ബഹിരാകാശ നിലയം സ്ഥാപിച്ചതിലൂടെ ലോകത്തെ ഞെട്ടിച്ച ചൈന ചാന്ദ്ര ദൗത്യങ്ങളിലൂടെ പുതിയ ആകാശങ്ങൾ തേടിയുള്ള യാത്രയിലാണ്. 2030ഓടെ മനുഷ്യരെ ചന്ദ്രനിലിറക്കി അവിടെ ഒരു ലൂണാർ ബേസ് സ്ഥാപിക്കുകയെന്നതാണ് ചൈനയുടെ സ്വപ്ന ദൗത്യം. ഇതിനായി ചൈനയിലെ മണ്ണിന് സമാനമായ ഘടങ്ങളുപയോഗിച്ച് ഇഷ്ടികൾ പോലുള്ളവ നിർമ്മിക്കുന്ന പരീക്ഷണങ്ങൾ ഉൾപ്പടെ നടത്തലാണ് ഷെൻഷൗ-19 ക്രൂവിന്റെ ദൗത്യം. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്ക നിർമ്മാണ സാമഗ്രികൾ അയക്കുന്നത് ഭാരിച്ച ചിലവായതിനാൽ ചന്ദ്രനിലെ മണ്ണുപയോഗിച്ച് തന്നെ ബേസ് നിർമ്മിക്കാനാണ് ചൈനയുടെ ശ്രമം.
