ലോകത്ത് മനുഷ്യന് അറിയപ്പെടുന്ന ഏറ്റവും പ്രായംകൂടിയ കാട്ടുപക്ഷിയായി കരുതപ്പെടുന്ന ലെയ്സൻ ആൽബട്രോസ് നാലു വർഷത്തിനു ശേഷം മുട്ടയിട്ടു. വന്യജീവി സംരക്ഷകർ വിസ്ഡം എന്ന് പേരിട്ട ലെയ്സൻ ആൽബട്രോസ് ഇനത്തിൽപ്പെട്ട പക്ഷി 74-ാം വയസ്സിലാണ് മുട്ടയിടുന്നതെന്ന് വിദഗ്ധർ വ്യക്തമാക്കി. പക്ഷിയുടെ 60-ാമത്തെ മുട്ടയാണെന്നാണ് യുഎസ് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസിന്റെ പസഫിക് മേഖലാ അധികൃതരുടെ നിഗമനം.
2006 മുതൽ മുട്ടയിടാനും വിരിയിക്കാനും വിസ്ഡമും ഇണയായ അകേകമായിയും പതിവായി യുഎസ് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസിന്റെ പസഫിക് മേഖലയിൽ എത്താറുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി അകേകമായിയെ കാണാറില്ലെന്നും മറ്റാൺപക്ഷികളുമായി വിസ്ഡം ഇടപഴുകുന്നതാണ് കണ്ടതെന്നും അധികൃതർ പറയുന്നു.
"മുട്ട വിരിയുമെന്ന " മിഡ്വേ അറ്റോൾ നാഷണൽ വൈൽഡ് ലൈഫ് റെഫ്യൂജിലെ സൂപ്പർവൈസറി വൈൽഡ് ലൈഫ് ബയോളജിസ്റ്റ് ജോനാഥൻ പ്ലിസ്നർ പ്രസ്താവനയിൽ പറഞ്ഞു. എല്ലാ വർഷവും ദശലക്ഷക്കണക്കിന് കടൽപ്പക്ഷികൾ തങ്ങളുടെ കുഞ്ഞുങ്ങളെ കൂടുകൂട്ടാനും വളർത്താനും അഭയകേന്ദ്രത്തിലേക്ക് മടങ്ങുന്നു.
രണ്ടുമാസം വേണം മുട്ട വിരിയാൻ. ആൽബട്രോസ് പക്ഷിയിനത്തിൽ മാതാപിതാക്കൾ മാറിമാറി അടയിരിക്കും. മുട്ട വിരിഞ്ഞ് ഏകദേശം അഞ്ചോ ആറോ മാസങ്ങൾക്ക് ശേഷമാകും കുഞ്ഞുങ്ങൾ കടലിലേക്ക് പറക്കുക. കടലിനു മുകളിലൂടെ പറന്നും കണവ പോലുള്ള മത്സ്യങ്ങളും, മത്സ്യ മുട്ടകളും ഭക്ഷിച്ചും അവർ അവരുടെ ജീവിതത്തിൻ്റെ ഭൂരിഭാഗവും ചെലവഴിക്കും. ശരാശരി 68 വയസ്സാണ് ലെയ്സൻ ആൽബട്രോസ് പക്ഷികൾക്ക് ആയുസ്സ് എന്ന് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.
