കോട്ടയം വൈക്കത്ത് നവീകരിച്ച തന്തൈ പെരിയാര്‍ രാമസ്വാമി സ്മാരകം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സ്മാരകത്തില്‍ ഇരുനേതാക്കന്മാരും പുഷ്പാര്‍ച്ചന നടത്തി. നവീകരിച്ച സ്മാരകത്തിന്റെ ഉദ്ഘാടനത്തെ തുടര്‍ന്ന് ഇരു നേതാക്കന്മാരും പെരിയാര്‍ മ്യൂസിയത്തില്‍ സന്ദര്‍ശനം നടത്തി. കേരള മന്ത്രിമാരായ വി എന്‍ വാസവനും സജി ചെറിയാനും തമിഴ്നാട് മന്ത്രിമാരായ ദുരൈ മുരുകന്, ഇ വി വേലു, എം പി സ്വാമിനാഥന് എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.ഫോട്ടോ മ്യൂസിയവും പാർക്കും അടങ്ങുന്ന 70 സെൻ്റ് സ്ഥലത്താണ് തന്തൈ പെരിയാർ സ്മാരകം നിർമിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം ചെയ്ത എം.കെ. സ്റ്റാലിനും പിണറായി വിജയനും ചേർന്ന് ഫോട്ടോ ഗ്യാലറിയും വീക്ഷിച്ചു.
തുടര്‍ന്ന് വൈക്കം ബീച്ച് മൈതാനത്ത് നടന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അധ്യക്ഷത വഹിക്കുകയും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു .1985-ല്‍ കേരള സര്‍ക്കാര്‍ വൈക്കം വലിയ കവലയില്‍ നല്കിയ 84 സെന്റ് സ്ഥലത്ത് തന്തൈ പെരിയാര്‍ സ്മാരകം തമിഴ്നാട് സര്‍ക്കാരാണ് പണിഞ്ഞത്. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് 8.14 കോടി രൂപ മുതല്‍മുടക്കിയാണ് തമിഴ്നാട് സര്‍ക്കാര്‍ സ്മാരകം നവീകരിച്ചത്.
കേരളത്തിന്റെ പ്രശ്നങ്ങളില്‍ തമിഴ്നാടും തമിഴ്നാടിന്റെ പ്രശ്നങ്ങളില്‍ കേരളവും പരസ്പരം കൈത്താങ്ങാവുകയാണെന്നും സഹകരണാത്മക ഫെഡറലിസത്തിന്റെ യഥാര്‍ത്ഥ ദൃഷ്ടാന്തമാണ് ഇരു സംസ്ഥാനങ്ങളും മുന്നോട്ടുവെക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്. വാക്കുകളില്‍ ഒതുങ്ങുന്നതല്ല പ്രവൃത്തിയില്‍ വെളിവാകുന്ന സഹകരണമാണിത്.
സാമ്പത്തിക സ്വയംഭരണമടക്കമുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കു മേല്‍, നിരന്തര കൈ കടത്തലുകള്‍ ഉണ്ടാവുന്ന ഈ ഘട്ടത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങളുടെ ഇടയില്‍ ഈ സഹകരണം വ്യാപിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിര്‍വരമ്പുകള്‍ക്കതീതമായ സഹവര്‍ത്തിത്വവും സഹകരണവുമാണ് വൈക്കം സത്യഗ്രഹത്തില്‍ നമ്മള് കണ്ടത്.
ആ സഹവര്‍ത്തിത്വവും സഹകരണവും തുടര്‍ന്നുകൊണ്ടു പോവുകയാണ് കേരളവും തമിഴ്നാടും ചെയ്യുന്നത്. പെരിയാര്‍ വ്യക്തികളുടെ സ്വാഭിമാനത്തിനായി നിലകൊണ്ടെങ്കില്‍ സംസ്ഥാനങ്ങള്‍ അവയുടെ സ്വാഭിമാനത്തിനായി നിലകൊള്ളണം എന്നതാണ് കാലം ആവശ്യപ്പെടുന്നത്. കാലം ആവശ്യപ്പെടുന്ന തരത്തിലുള്ള സഹകരണം കേരളവും തമിഴ്നാടും മുന്നോട്ടു കൊണ്ടുപോകും എന്ന കാര്യത്തില്‍ സംശയമില്ല. പെരിയാര്‍ സ്മാരകത്തിന്റെ നവീകരണത്തിലും ആ സഹകരണ മനോഭാവം തന്നെയാണ് പ്രകടമാകുന്നത്. അതിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ വരും കാലങ്ങളില്‍ ഇരു സംസ്ഥാനങ്ങള്‍ക്കും കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലാകെയുള്ള സാമൂഹിക പരിഷ്കര്‍ത്താക്കളുടെ മുന്‍നിരയിലാണ് പെരിയാര്‍ എന്ന ഇ വി രാമസ്വാമി നായ്ക്കരുടെ സ്ഥാനം. ശ്രീനാരായണനെ കേരളീയരാകെ ആദരവോടെ ഗുരു എന്നു വിളിക്കുന്നതുപോലെ തന്നെ ഇ വി ആറെ തമിഴരാകെ ആദരവോടെ പെരിയാര്‍ എന്നു വിളിക്കുന്നു. വൈക്കം മഹാദേവ ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളിലൂടെ അവര്‍ണര്‍ക്ക് നടക്കുന്നതിനുള്ള അവകാശത്തിനായി നടന്ന സത്യഗ്രഹത്തില്‍ സുപ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു പെരിയാര്‍. നടക്കാന്‍ ഉള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നത് മലയാളികളുടെ മാത്രം പ്രശ്നമായി ചുരുക്കി കാണുകയല്ല രാജ്യത്തിന്റെ ജനങ്ങളുടെയാകെ പ്രശ്നമായാണ് പെരിയാറും മറ്റും നേതാക്കളും കണ്ടത്. 1924 ഏപ്രില്‍ 13 ന് പെരിയാര്‍ വൈക്കം സത്യഗ്രഹത്തിന്റെ നേതൃത്വം ഏറ്റെടുത്തു. അതോടെ ജനസാഗരം തന്നെ വൈക്കത്തേക്ക് ഒഴുകിയെത്തി. തിരുവിതാംകൂര്‍ ഭരണസംവിധാനത്തിന്റെ നിര്‍ദേശപ്രകാരം അദ്ദേഹത്തെ അറസ്റ്റു ചെയ്ത് അരുക്കുറ്റിയിലെ ജയിലിലാക്കി. അതറിഞ്ഞയുടന്‍ അദ്ദേഹത്തിന്റെ ഭാര്യ നാഗമ്മ വൈക്കത്തെത്തി. സ്ത്രീകളെ പങ്കെടുപ്പിച്ച് അവര്‍ സത്യഗ്രഹത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രചാരണം നടത്തി.
സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനും അവര്‍ സ്വന്തം നിലയ്ക്ക് ഭര്ത്താക്കന്മാരെ തെരഞ്ഞെടുക്കാനും വിവാഹമോചനം നേടാനും പെരിയാര്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ ചരിത്രപരമായിരുന്നു. പെരിയാറിന്റെ അത്തരം ഇടപെടലുകളിലെല്ലാം തുല്യ പങ്കാളിയായിരുന്നു നാഗമ്മ. ആ പങ്കാളിത്തം വൈക്കത്തും കാണാന്‍ കഴിയും.അരുക്കുറ്റിയില്‍ നിന്ന് ജയില്‍ മോചിതനായ പെരിയാര്‍ വീണ്ടും സത്യഗ്രഹത്തില്‍ സജീവമായതോടെ ഭരണകൂടം അദ്ദേഹത്തിന് ദേശഭ്രഷ്ട് കല്പിച്ചു. ഉത്തരവ് പെരിയാര്‍ ലംഘിച്ചതോടെ തിരുവിതാംകൂര്‍ ഭരണകൂടം അദ്ദേഹത്തെ വീണ്ടും ജയിലിലടച്ചു. രാജാവിന്റെ മരണത്തോടനുബന്ധിച്ചാണ് പിന്നീട് പെരിയാറിനെയും മറ്റു സത്യഗ്രഹികളെയും മോചിപ്പത്. ഈ വിധത്തില്‍ ത്യാഗ്വോജ്ജ്വലമായ നേതൃത്വമാണ് വൈക്കം സത്യഗ്രഹത്തിന് പെരിയാര്‍ നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈക്കം സത്യാഗ്രഹത്തിൽ പെരിയാറിനുള്ള മഹനീയമായ പങ്ക് വ്യക്തമാക്കുന്നതാണ് സ്മാരകം. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ മലയാളത്തിലാണ് സ്റ്റാലിൻ സംസാരിച്ച് തുടങ്ങിയത്. അടുത്ത വ്യക്തിബന്ധം പുലർത്തുന്ന പിണറായി വിജയനെ പ്രസംഗത്തിൽ സ്റ്റാലിൻ പുകഴ്ത്തി. ശതാബ്ദി ആഘോഷം ഒന്നിച്ച് നടത്താമെന്ന നിർദേശം അംഗീകരിച്ചതിന് പിണറായിയോട് നന്ദിയുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു. മത- ജാതി- ധന- ലിംഗ വിവേചനം അവസാനിപ്പിക്കാൻ ഒന്നിച്ചുള്ള പോരാട്ടം ഇനിയും തുടരണമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
1924 ൽ പെരിയാറെ അറസ്റ്റ് ചെയ്ത അതേ വൈക്കത്തു തന്നെ പെരിയാറിന്റെ പ്രതിമ ഉയർന്നിരിക്കുകയാണെന്ന് സ്റ്റാലിൻ പറഞ്ഞു. ഇതാണ് പെരിയാറിന്റെ വിജയം. ഇത് ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തേണ്ട ദിവസമാണ്. ഈ കാഴ്ച കാണാൻ കലൈജ്ഞർ കരുണാനിധി ഇല്ല എന്ന വിഷമം ഉണ്ട്. പല മേഖലകളിലും നാം മുന്നേറി. അതുപോരാ. ഇനിയും മുന്നേറേണ്ട മേഖലകളുണ്ട്. ഉയർന്ന ജാതി– താഴ്ന്ന ജാതി, പാവപ്പെട്ടവൻ– പണക്കാരൻ, ആൺ– പെൺ വേർതിരിവുകൾക്കെതിരെ പോരാട്ടം തുടരണം. മുൻപത്തേക്കാൾ വേഗത്തിൽ മാറണം. ആരെയും താഴ്ത്തിക്കാണാതെ സമത്വം എന്ന ആശയം വളരണം അദ്ദേഹം പറഞ്ഞു.
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനായി കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 1 ന് ഇരു മുഖ്യമന്ത്രിമാരും വൈക്കത്ത് എത്തിയിരുന്നു. തമിഴ്നാട്ടില്‍ നിന്നെത്തി വൈക്കം സത്യഗ്രഹത്തിന്റെ നേതാവായിരുന്ന തന്തൈ പെരിയാറിന്റെ സ്മാരകം നവീകരിക്കുമെന്ന് 2023 ലെ ഉദ്ഘാടന വേദിയിലാണ് സ്റ്റാലിന് പ്രഖ്യാപിച്ചത്. പെരിയാര്‍ മ്യൂസിയത്തില്‍ പെരിയാറിന്റെ ജീവചരിത്രം, സമരചരിത്രം എന്നിവയുടെ ചിത്രങ്ങള്‍, വിഡിയോ പ്രദര്‍ശിപ്പിക്കാനുള്ള വലിയ സ്ക്രീന്‍ എന്നി സൗകര്യങ്ങളുമുണ്ട്. പെരിയാറിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച തമിഴ്, മലയാളം, ഇംഗ്ലിഷ് ഭാഷകളിലുള്ള രചനകള്‍ എന്നിവ കാണാം. സ്മാരകത്തിന്റെ പ്രധാന കവാടം കയറുമ്പോള്‍ ആറടിയോളം ഉയരത്തില്‍ തന്തൈ പെരിയാറിന്റെ വലിയ പ്രതിമയാണുള്ളത്. ഇതിന്റെ പിന്നിലെ മതിലില്‍ ഇ വി രാമസ്വാമി നായ്ക്കരുടെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്.വൈക്കം പുരസ്കാരം ജേതാവ് കന്നട എഴുത്തുകാരന് ദേവനൂര മഹാദേവനെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് ആദരിച്ചു.
ദ്രാവിഡ കഴക അധ്യക്ഷന്‍ കെ. വീരമണി വിശിഷ്ടാഥിതിയായി. സഹകരണ-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്, ഫിഷറീസ് -സാംസ്കാരികം-യുവജനക്ഷേമവകുപ്പുമന്ത്രി സജി ചെറിയാന്, തമിഴ്നാട് ജലസേചനവകുപ്പ് മന്ത്രി ദുരൈ മുരുകന്, തമിഴ്നാട് പൊതുമരാമത്തുവകുപ്പുമന്ത്രി എ.വി. വേലു, തമിഴ്നാട് ഇന്‍ഫര്‍മേഷന്‍ വകുപ്പുമന്ത്രി എംപി. സ്വാമിനാഥന്, അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം പി., സി കെ. ആശ എംഎല്‍എ, സംസ്ഥാന സര്‍ക്കാര്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്, തമിഴ്നാട് സര്‍ക്കാര്‍ ചീഫ് സെക്രട്ടറി എന്‍. മുരുകാനന്ദം, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, വൈക്കം നഗരസഭാധ്യക്ഷ പ്രീതാ രാജേഷ്, നഗരസഭാംഗം രാജശേഖരന് എന്നിവര്‍ പ്രസംഗിച്ചു.
വൈക്കം സത്യഗ്രഹ സമരനായകനായ തന്തൈ പെരിയാറിന്റെ സ്മരണാര്‍ഥം വൈക്കത്ത് തന്തൈ പെരിയാര്‍ സ്മാരകവും ഗ്രന്ഥശാലയും തമിഴ്നാട് സര്‍ക്കാര്‍ സ്ഥാപിച്ചിരുന്നു. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞവര്‍ഷം വൈക്കത്ത് എത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് വൈക്കം നഗരത്തിലുള്ള തന്തൈ പെരിയാര്‍ സ്മാരകവും ഗ്രന്ഥശാലയും നവീകരിക്കുന്നതിന് 8.14 കോടി രൂപ അനുവദിച്ചിരുന്നു.
