പാലക്കാട് നല്ലേപ്പുള്ളി ഗവ.യു.പി സ്കൂളിലെ ക്രിസ്മസ് ആഘോഷം വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സൗഹൃദ കരോളുമായി യുവജന സംഘടനകൾ. സ്കൂളിന് മുന്നിലായിരുന്നു ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് പ്രതിഷേധ കരോൾ നടത്തിയത്. മതേതര കേരളത്തിൽ ആഘോഷങ്ങൾക്ക് ജാതിയുടെയോ മതത്തിന്റേയോ അതിർവരമ്പില്ലെന്ന് യുവജന സംഘടനകള്‍ ഒരേ സ്വരത്തിൽ പ്രതികരിച്ചു. മാട്ടുമന്ത മുതൽ നല്ലേപ്പുള്ളി യുപി സ്കൂൾ വരെ വർണാഭമായിരുന്നു കരോൾ.
തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ഇരുകൂട്ടരും സൗഹൃദ കരോൾ ആരംഭിച്ചത്. യൂത്ത് കോൺഗ്രസ് മാട്ടുമന്തയിൽ നിന്നും നല്ലേപ്പിള്ളി യുപി സ്കൂളിലേക്കും ഡിവൈഎഫ്ഐ യുപി സ്കൂളിൽ നിന്ന് നല്ലേപ്പിള്ളി ജംഗ്ഷനിലേക്കും സൗഹൃദ കരോൾ നടത്തി. ഇരുകൂട്ടരും കണ്ടുമുട്ടിയ സ്ഥലത്ത് രാഷ്ട്രീയം മറന്ന് സൗഹൃദം പങ്കിടുകയും ചെയ്തു.
എല്ലാവർക്കും മധുരം വിതരണം ചെയ്ത് കൊട്ടും പാട്ടുമായിട്ടായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതിഷേധ കരോൾ. കേരളം ഇന്നേവരെ ഇങ്ങനെയൊരു വിഷയം കേട്ടിട്ടേയുണ്ടായിരുന്നില്ല. കേരളം മതനിരപേക്ഷതയുടെ നാടാണെന്നും എല്ലാ ആഘോഷങ്ങളും ഒരുമിച്ച് ആഘോഷിക്കുന്നവരാണ് മലയാളികൾ. ആ മലയാളികളുടെ ഇടയിലേക്ക് ഇത്തരത്തിലുള്ള വർഗീയ വിഷവിത്തുകളുമായി വരുന്നവരെ ജനം ഒറ്റപ്പെടുത്തുമെന്ന് ഡിവൈഎഫ് ഐ പ്രതികരിച്ചു. "ക്രിസ്മസ് ആഘോഷം തടഞ്ഞു എന്നതിലുപരിയായി അവർ പറഞ്ഞൊരു വാചകമുണ്ട്. നിങ്ങൾ ക്രിസ്മസ് ആഘോഷിക്കാൻ പാടില്ല ശ്രീകൃഷ്ണജയന്തിയാണ് ആഘോഷിക്കേണ്ടത് എന്നാണ്. ഇത് എന്ത് സന്ദേശമാണ് നൽകുന്നത്. ഇതിനെ തള്ളിപ്പറയാൻ ബിജെപി തയ്യറായോ", ഡിവൈഎഫ്ഐ പ്രവർത്തകർ വ്യക്തമാക്കി.
കരോൾ പാട്ടും ഡാൻസുമായിട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നല്ലേപ്പിള്ളി സ്കൂളിലേക്കെത്തിയത്. കുട്ടികളുൾപ്പെടെ ഇതിൽ പങ്കെടുത്തു. കേരളത്തിന് ഒരു നന്മയുണ്ട്, അതിൽ വർഗീയതയുടെ വിഷം കലർത്താൻ ശ്രമിച്ചാൽ അതിനെ ജനകീയമായി തന്നെ പ്രതിരോധിക്കുെമെന്ന് സൂചിപ്പിക്കാനാണ് ഇന്ന് കരോൾ നടത്തുന്നതെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പറഞ്ഞു. പ്രതിഷേധ സൗഹൃദ കരോളാണ് യൂത്ത് കോൺഗ്രസ് നടത്തിയത്.രാഷ്ട്രീയത്തേക്കാളപ്പുറം മതസൗഹാർദമാണ് കാത്തുസൂക്ഷിക്കേണ്ടത്. അത് യുവജനസംഘടനയെന്ന നിലയിൽ തങ്ങളുടെ ഉത്തരവാദിത്വമാണെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.