കാമുകനെ വിഷംകൊടുത്ത് കൊലപ്പെടുത്തിയ തിരുവനന്തപുരം പാറശാല ഷാരോണ്‍രാജ് കൊലക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ജഡ്ജി എം എം ബഷീറാണ് ശിക്ഷ വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നു വിലയിരുത്തിയാണ് വധശിക്ഷ വിധിച്ചത്. തെളിവു നശിപ്പിച്ച കുറ്റത്തിന് ഗ്രീഷ്മയുടെ അമ്മാവന് നിര്‍മലകുമാരന്‍ നായര്‍ക്ക് മൂന്നു വര്‍ഷം തടവും കോടതി വിധിച്ചു. വിധി വന്നതിനുശേഷം വൈദ്യ പരിശോധന കഴിഞ്ഞ് ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിത ജയിലിലേക്ക് മാറ്റി.
ഗ്രീഷ്മയ്ക്ക് രണ്ട് ലക്ഷം രൂപ പിഴയും നിർമൽകുമാറിന് 50,000 രൂപയും പിഴ ചുമത്തി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഐപിസി 302 - കൊലപാതകം, ഐപിസി 364- കൊലപാതകത്തിന് വേണ്ടി തട്ടിക്കൊണ്ടുപോകല്‍, ഐപിസി 328- ജീവന് ഹാനി ഉണ്ടാക്കുന്ന രീതിയില്‍ വിഷം കൊടുക്കുക, ഐപിസി 203 അന്വേഷണത്തെ വഴിത്തിരിച്ച് വിടുക എന്നീ കുറ്റങ്ങളാണ് ഗ്രീഷ്മയ്ക്കെതിരെ ചുമത്തിയത്. വധശിക്ഷ നടപ്പാക്കേണ്ടത് ഹൈക്കോടതിയുടെ അനുമതിയോടെയാണ് , അതിനാൽ രേഖകളെല്ലാം മേൽ കോടതിക്ക് കൈമാറാൻ നിർദ്ദേശിച്ചു.
556 പേജുള്ള വിധി പകര്‍പ്പില്‍ ഗ്രീഷ്മ ചെയ്ത ക്രൂരകൃത്യങ്ങള്‍ കോടതി എണ്ണിയെണ്ണി വിവരിച്ചു. കേസ് അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥരേയും കോടതി അഭിനന്ദിച്ചു. മാറിയ കാലത്തിനനുസരിച്ച് അന്വേഷണ രീതി മാറ്റി അതിസമര്‍ത്ഥമായി കേസ് അന്വേഷിച്ചതായി കോടതി നിരീക്ഷിച്ചു. 259 ചോദ്യങ്ങളാണ് പ്രതികളോട് ചോദിച്ചത്. 57 സാക്ഷികളെ വിസ്തരിച്ചു.
വിധി കേള്‍ക്കാന്‍ ഷാരോണിന്റെ കുടുംബം രാവിലെ കോടതിയില്‍ എത്തിയിരുന്നു. കോടതിയില്‍ പ്രതീക്ഷയുണ്ടെന്നും ഗ്രീഷ്മയ്ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുമെന്നുമായിരുന്നു ഷാരോണിന്റെ സഹോദരന് ഷിമോണ്‍ രാവിലെ പ്രതികരിച്ചത്. ശിക്ഷാ വിധി കേള്‍ക്കാന്‍ ഗ്രീഷ്മയേയും കോടതിയില്‍ എത്തിച്ചിരുന്നു.
കേസില്‍ രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതേ വിട്ടിരുന്നു. കഷായത്തില്‍ കളനാശിനി കലര്‍ത്തി സുഹൃത്തായ ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബര്‍ 13, 14 ദിവസങ്ങളിലായി അമ്മയുടെയും അമ്മാവന്റെയും സഹായത്തോടെ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രം. ഷാരോണിനെ ഒഴിവാക്കാന്‍ പലവഴി ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് കൊലപാതകം നടത്തിയതെന്നായിരുന്നു ഗ്രീഷ്മയുടെ മൊഴി.
2022 ഒക്ടോബര്‍ 25നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഷാരോണ്‍ മരണപ്പെടുന്നത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിന്റെ വിചാരണ നടപടികള്‍ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിച്ചില്ല.
ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 95 സാക്ഷികളാണുള്ളത്. 323 രേഖകളും 51 തൊണ്ടി മുതലുകളും പ്രോസിക്യൂഷന് ഹാജരാക്കി. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദമുള്ള ഗ്രീഷ്മ 22-ാം വയസിലാണ് കേസില്‍ പ്രതിയാകുന്നത്. പൊലീസ് കസ്റ്റഡിയില്‍ ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചതും വലിയ വിവാദമായിരുന്നു.
ഗ്രീഷ്മ ഒരു തരത്തിലും ദയ അര്‍ഹിക്കുന്നില്ലെന്നാണ് പ്രോസിക്യൂഷന് വാദിച്ചത്. ചെകുത്താന്റെ ചിന്തയാണ് ഗ്രീഷ്മയ്ക്കെന്നും മലയാളികള്‍ക്ക് മുഴുവന്‍ നാണക്കേടുണ്ടാക്കിയ കേസാണിതെന്നും പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞിരുന്നു. ഒരു ഘട്ടത്തില്‍ പോലും പ്രതിക്ക് മനസ്താപം ഉണ്ടായിരുന്നില്ലെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.
22 വയസ് മാത്രമുള്ള തനിക്കെതിരെ മറ്റ് ക്രിമിനല്‍ കേസുകള്‍ ഇല്ലെന്നും പരമാവധി ശിക്ഷ ഇളവ് നല്‍കണമെന്നുമാണ് ഗ്രീഷ്മ കോടതിയില്‍ ആവശ്യപ്പെട്ടത്. സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഷാരോണിന്റെ സ്വഭാവമെന്നും, അയാള്‍ക്ക് സമൂഹ്യവിരുദ്ധ പശ്ചാത്തലമുണ്ടെന്നും ഗ്രീഷ്മ വാദിച്ചു.
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം എന്ന് പറഞ്ഞാണ് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയതെന്ന് കോടതി നിരീക്ഷിച്ചു. ഘട്ടം ഘട്ടമായി കൊലപാതകം നടത്തുകയായിരുന്നു ഗ്രീഷ്മയുടെ ലക്ഷ്യമെന്നും കോടതി. ഒക്ടോബർ 14ന് ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചപ്പോൾ കൊലപ്പെടുത്താൻ ആണ് വിളിക്കുന്നത് എന്ന് ഷാരോണിന് അറിയില്ലായിരുന്നു. എന്നാല്‍ മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചതിനു ശേഷവും പ്രതി ഷാരോണുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് തെളിഞ്ഞുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ വിഷം നൽകി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. മരണക്കിടക്കയിലും ഷാരോൺ ഗ്രീഷണിയെ സ്നേഹിച്ചിരുന്നു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചിരുന്നില്ല. ഷാരോണിന് പരാതി ഉണ്ടോ ഇല്ലയോ എന്നത് കോടതിക്ക് മുമ്പിൽ പ്രസക്തമല്ലെന്നും വിധി പറയുന്നതിനു മുന്‍പ് കോടതി പ്രസ്താവിച്ചു.
സ്നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ ശ്രമിച്ചു. ജ്യൂസിൽ എന്തോ പ്രശ്നങ്ങളുണ്ടെന്ന് ഷാരോണിന് ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് ഷാരോൺ വീഡിയോ ചിത്രീകരിച്ചത്. 11 ദിവസം ഒരു തുള്ളി വെള്ളം ഇറക്കാൻ ആകാതെയാണ് ഷാരോൺ ആശുപത്രിയിൽ കിടന്നത്. വിശ്വാസ വഞ്ചനയാണ് ഗ്രീഷ്മ നടത്തിയത്. പ്രകോപനമൊന്നുമില്ലാതെയാണ് കൊലപാതകമെന്ന് തെളിഞ്ഞതായും കോടതി നിരീക്ഷിച്ചു.
കുറ്റകൃത്യം നടത്തിയ അന്നു മുതൽ തനിക്കെതിരായ തെളിവുകൾ താൻ തന്നെ സ്വയം ചുമന്നു നടക്കുകയായിരുന്നു എന്ന് പ്രതിക്ക് അറിയാമായിരുന്നു. സാഹചര്യ തെളിവുകൾ പൊലീസ് നല്ല രീതിയിൽ കേസിൽ ഉപയോഗിച്ചുവെന്നും കോടതി പറഞ്ഞു. പ്രതിക്കെതിരെ വധശ്രമത്തിനുള്ള 307-ാം വകുപ്പ് പൊലീസ് ചുമത്തിയിരുന്നില്ല. എന്നാൽ വധശ്രമം ഉണ്ടായെന്ന് തെളിഞ്ഞതായും കോടതി പറഞ്ഞു.
പൊന്നുമോന് നീതി ലഭിച്ചു ;
പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ അച്ഛനും അമ്മയും. കോടതിയിൽ ഇരുവരും തൊഴുതുകൊണ്ട് നന്ദി പറഞ്ഞു. നീതിമാനായ ജഡ്ജിയിൽ ദൈവമിറങ്ങി വന്നുവെന്നും വിധിയിൽ പൂർണസംതൃപ്തരാണെന്നും ഷാരോണിന്റെ അമ്മ വിധിയ്ക്ക് പിന്നാലെ പ്രതികരിച്ചു. കോടതിയോട് നന്ദി പറഞ്ഞ ഷാരോണിൻ്റെ അമ്മ, നിഷ്കളങ്കനായ തൻ്റെ മകന് നീതി ലഭിച്ചുവെന്നും പ്രതികരിച്ചു.
