വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് ഒരു കത്ത് കിട്ടി. വടിവൊത്ത കൈയക്ഷരത്തിൽ നോട്ട് ബുക്കിന്റെ താളിൽ തന്റെയും കൂട്ടുകാരുടേയും സന്തോഷം മന്ത്രിയെ അറിയിക്കാൻ വേണ്ടി കുഞ്ഞുഫാത്തിമ എഴുതിയ കത്ത്. ഫാത്തിമയുടെ കത്ത് ലഭിച്ച സന്തോഷവും ഒപ്പം ഫാത്തിമക്ക് മറുപടിയും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി സമൂഹമാധ്യമത്തിൽ പങ്ക് വെച്ചു.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം :
കണ്ണൂർ ജില്ലയിലെ കതിരൂർ ഗവൺമെന്റ് യുപി സ്കൂളിലെ ആറാം ക്ലാസുകാരി ഫാത്തിമ എം പി യുടെ കത്ത് എനിക്ക് ലഭിച്ചു. അതിലെ ഒരു വരി ഞാൻ ഇവിടെ കുറിക്കട്ടെ,
" പണമില്ലാത്ത കുട്ടികളെ പഠനയാത്രയിൽ സൗജന്യമായി കൊണ്ടുപോകണം എന്ന വാക്കാണ് സ്കൂളിലെ മുഴുവൻ കുട്ടികളും യാത്രയിൽ പങ്കെടുക്കാൻ കാരണമായത്. "
ഹൃദയം നിറഞ്ഞു .. ഏറെ സന്തോഷം..
സ്കൂൾ സംബന്ധിച്ച് കത്തിൽ കുറിച്ച കാര്യങ്ങൾ പരിശോധിക്കുമെന്നും മോളെ മറുപടിക്കത്തിലൂടെ അറിയിക്കും..
സ്കൂളിലെ എല്ലാവർക്കും വിനോദയാത്ര പോകാനായതിന് നന്ദി അറിയിച്ചാണ് ആറാം ക്ലാസുകാരി ഫാത്തിമ എം പി മന്ത്രിക്ക് കത്തെഴുതിയത്. അതോടൊപ്പം തന്നെ 103 വർഷം പഴക്കമുള്ള സ്കൂൾ ഇപ്പോഴും പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിലാണെന്ന തന്റെ വേവലാതിയും കത്തിൽ സൂചിപ്പിക്കാൻ ഫാത്തിമ മറന്നില്ല. ‘കാര്യങ്ങൾ പരിശോധിക്കാം, ഹൃദയം നിറഞ്ഞു… ഏറെ സന്തോഷം’ ഫാത്തിമക്ക് ഉള്ള മറുപടിക്കുറുപ്പ് മന്ത്രി സമൂഹമാധ്യമത്തിൽ പങ്ക് വെച്ചു.
കതിരൂർ ഗവ. യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ഫാത്തിമ എം പി. യാത്രക്ക് പണം സംഘടിപ്പിക്കാനാകാത്ത കുട്ടികളെയും സൗജന്യമായി കൊണ്ടുപോകണമെന്ന സർക്കാർ നിർദേശത്തെ തുടർന്ന് ഇത്തവണത്തെ ഫാത്തിമയുടെയും മറ്റും വിനോദയാത്ര സ്പോൺസർഷിപ്പിലായിരുന്നു.
പണമില്ലാതെ ഒരുകുട്ടിയുടെയും യാത്ര മുടങ്ങരുതെന്ന മന്ത്രിയുടെ വാക്കുകളാണ് എല്ലാവർക്കും സന്തോഷകരമായ വിനോദയാത്രക്ക് കാരണമായത് ഫാത്തിമ കത്തിൽ കുറിച്ചു.സ്കൂളിലെ പൂർവവിദ്യാർഥികൂടിയായ സി കെ അബ്ദുൾ മജീദാണ് കുട്ടികളുടെ വിനോദയാത്രക്കുള്ള സൗകര്യമൊരുക്കിയത്. മൈസൂരുവിലേക്കുള്ള യാത്രയിൽ മൂന്നുമുതൽ ഏഴുവരെ ക്ലാസിലെ 40 കുട്ടികളും അധ്യാപകരും പിടിഎ പ്രതിനിധികളുമാണ് ഉണ്ടായിരുന്നത്.പ്രീപ്രൈമറി മുതൽ ഏഴാംക്ലാസ് വരെ 62 കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. ത്തിൽ കുറിച്ച കാര്യങ്ങൾ പരിശോധിക്കുമെന്ന മന്ത്രിയുടെ മറുപടിയിൽ സന്തോഷത്തിലാണ് ഫാത്തിമയും കൂട്ടുകാരും.