ചെങ്ങന്നൂരിൽ നടക്കുന്ന സരസ് മേളയിലെ കളരി അഭ്യാസ വേദിയില്‍ കോല്‍ത്താരി ഇനത്തില്‍ വടി വീശി നാലര വയസ്സുകാരിയും.മന്ത്രി സജി ചെറിയാന്റെയും അരുണ്‍ തോമസ് കണ്ണാട്ടിന്റെയും ചെറുമകളും അലന് കണ്ണാട്ട്-ഡോ. നിത്യ എസ്. ചെറിയാന് ദമ്പതികളുടെ മകളുമായ ഇസബെല്ല അലന് കണ്ണാട്ടാണ് സരസ് വേദിയില്‍ കളരി ചുവടുകള്‍ പ്രദര്‍ശിപ്പിച്ചത്.
സരസ് മേളയുടെ അഞ്ചാം ദിവസമായ വെള്ളിയാഴ്ച്ച ചെങ്ങന്നൂര്‍ പണിക്കേഴ്സ് കളരി അക്കാദമി ഗുരുക്കള്‍ പ്രകാശ് പണിക്കരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ചയോദ്ധാവില് നിന്ന് യോഗിയിലേക്ക് എന്ന പ്രദര്‍ശനത്തിലാണ് ഇസബെല്ല പങ്കെടുത്തത്.
ഏഴു വയസ്സു മുതലാണ് കളരി പഠനം ആരംഭിക്കുക എന്നിരിക്കിലും ഇസബെല്ല നാലര വയസ്സു മുതല്‍ മുറകളില്‍ പ്രകടന പാടവവും മെയ് വഴക്കവും കാട്ടിയതിനെ തുടര്‍ന്നാണ് കളരിയില്‍ പ്രകാശ് ഗുരുക്കള്‍ കൂട്ടിയത്. കളരി പ്രദര്‍ശനത്തില്‍ 65 പേര് പങ്കെടുത്തു.വിവിധ സംഘം അഭ്യാസം നടത്തിയ വേദിയിലാണ് വടി വീശല്‍, വടി കറക്കല്‍, മുഖക്കെട്ട് തുടങ്ങിയവ പ്രദര്‍ശിപ്പിച്ച് ഇസബെല്ല താരമായത്.
കളരിയില്‍ ചേരുന്നതിനുള്ള പ്രായം ഏഴു വയസാണെങ്കിലും നാലര വയസ്സു മുതൽ മുറകളിൽ പ്രകടന പാടവവും മെയ് വഴക്കവും കളരി അഭ്യസിക്കാനുള്ള ഇസബെല്ലയുടെ പ്രത്യേക താല്പര്യം കണ്ടിട്ടാണ് മാതാപിതാക്കള്‍ ഗുരു പ്രകാശ് പണിക്കരുടെ കളരിയില്‍ ചേര്‍ത്തത്. വെറും രണ്ടു മാസത്തെ പരിശീലനം കൊണ്ടു തന്നെ മികച്ച രീതിയില്‍ അഭ്യാസ മുറകള്‍ സ്വായത്തമാക്കിയാണ് ഇസബെല്ല വേദിയില്‍ തിളങ്ങിയത്. പ്രകടനം കാണാന്‍ അപ്പൂപ്പന് സജി ചെറിയാന് ഉണ്ടായിരുന്നില്ലെങ്കിലും സരസ് മേളയുടെ വേദിയില്‍ തന്റെ അഭ്യാസം പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ഇസബെല്ല.
മെയ്ത്താരി, കോല്‍ത്താരി, അംഗത്താരി, വെറുംകൈ, കോല്പ്പയറ്റ്, ഉറുമിപ്പയറ്റ്, മുച്ചാണ് പയറ്റ്, വാളും പരിചയും, മെയ് അടവുകള്‍ തുടങ്ങിയ അഭ്യാസങ്ങള്‍ സംഘം വേദിയില്‍ അവതരിപ്പിച്ചു.
