അമേരിക്കൻ മലയാളി കുടുംബാംഗമായ ബിനുവുമായുള്ള വിവാഹം സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന ഷെറിന്റെ കുടുംബത്തിന് , സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നുള്ള മോചനംകൂടിയായിരുന്നു.
ചെങ്ങന്നൂർ ഭാസ്കര കാരണവര്‍ വധക്കേസില്‍ (Karanavar Murder Case) പ്രതി ഷെറിനു ജയില്‍മോചനം അനുവദിച്ചു. സർക്കാരിന്റെ ശുപാർശ ഗവർണർ രാജേന്ദ്ര അർലേക്കർ അംഗീകരിച്ചതോടെയാണ് ഷെറിന് മോചനം സാധ്യമായത്. മാനുഷിക പരിഗണന, കുടുംബിനി എന്നീ പരിഗണനകളിലാണ് ഇളവു നൽകിയത്. വിട്ടയക്കേണ്ട തടവുകാരുടെ പട്ടികയിൽ സർക്കാർ ഷെറിനെ ഉൾപ്പെടുത്തിയിരുന്നു. ആദ്യഘട്ടത്തിൽ ഗവർണർ സർക്കാരിന്റെ പട്ടിക തിരിച്ചയച്ചിരുന്നു. ഷെറിന് അടക്കം 11 പേര്‍ക്കാണ് ശിക്ഷായിളവ് നല്‍കിയിരിക്കുന്നത്. രണ്ട് ദിവസത്തിനകം ഷെറിൻ പുറത്തിറങ്ങും എന്നാണ് വിവരം.
നേരത്തേ (Sherin) ഷെറിന് ശിക്ഷാ ഇളവ് നല്കി വിട്ടയക്കണമെന്ന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് അടിക്കടി പരോള്‍ ലഭിച്ചത് വിവാദത്തിന് വഴിവെച്ചു. ഇതിനിടെ തന്നെ ഷെറിന് ജയിലില്‍ സഹതടവുകാരിയെ മര്‍ദിച്ചുവെന്നുള്ള വിവരവും പുറത്തുവന്നു. ഇതോടെ (ആ സമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആയിരുന്നു) രാജ്ഭവന് വിഷയത്തില്‍ ഇടപെടുകയും ഷെറിന്റെ മോചനം സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ താത്ക്കാലികമായി മരവിപ്പിക്കുകയും ചെയ്തു.
തുടർന്ന് ഓരോ തടവുകാരുടെയും കുറ്റകൃത്യം, ശിക്ഷ, പരോൾ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങൾ പ്രതിപാദിക്കുന്ന ഫോറം രാജ്ഭവൻ ഏർപ്പെടുത്തി. ശുപാർശയോടൊപ്പം ഈ ഫോറം പൂരിപ്പിച്ച് സർക്കാർ വീണ്ടും ഫയൽ സമർപ്പിക്കുകയായിരുന്നു. മദ്യപിച്ച് വഴക്കുണ്ടാക്കി, അയല്‍ക്കാരെയും ബന്ധുക്കളെയും അപായപ്പെടുത്തിയ കേസിൽ പെട്ടവരാണ് ശിക്ഷായിളവ് ലഭിച്ച മറ്റ് പത്തുപേര്‍. മലപ്പുറം തിരുവനന്തപുരം സ്വദേശികളാണിവര്‍.
കാരണവർ വധക്കേസ്
2009 നവംബർ 8 നാണ് ചെങ്ങന്നൂർ (Chengannur) ചെറിയനാട് കാരണവേഴ്സ് വില്ലയിലെ ഭാസ്കര കാരണവരെ(66) കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഭാസ്കര കാരണവരുടെ മകന്റെ ഭാര്യയായ ഷെറിനായിരുന്നു കേസിലെ ഒന്നാംപ്രതി. പ്രതി ഷെറിന്റെ ആൺസുഹൃത്ത് കുറിച്ചി സ്വദേശി ബാസിത് അലി, ഇയാളുടെ കൂട്ടാളികളായ കളമശ്ശേരി സ്വദേശി നിഥിൻ, ഏലൂർ സ്വദേശി ഷാനു റഷീദ് എന്നിവരായിരുന്നു മറ്റുപ്രതികൾ.
ഭാസ്കര കാരണവരുടെ സ്വത്തിൽ ഷെറിന് കൂടി അവകാശമുണ്ടായിരുന്ന ധനനിശ്ചയാധാരം കാരണവർ റദ്ദുചെയ്തതിലെ പകയും ബാസിത് അലിയുമായി ഒരുമിച്ച് ജീവിക്കുന്നതിനുമാണ് പ്രതികൾ കൃത്യം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. സംഭവം നടന്ന് ഏഴാംമാസം കേസിൽ കോടതി വിധി പറഞ്ഞു. ഒന്നാംപ്രതി ഷെറിന് വിവിധ വകുപ്പുകളിലായി മൂന്ന് ജീവപര്യന്തം തടവും, 85,000 രൂപ പിഴയുമാണ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ശിക്ഷയായി വിധിച്ചത്. രണ്ടുമുതൽ നാലുവരെ പ്രതികളായ ബാസിത് അലി, നിഥിൻ, കൊച്ചി ഏലൂർ ഷാനു റഷീദ് എന്നിവർക്ക് വിവിധ വകുപ്പുകളിലായി രണ്ട് ജീവപര്യന്തവും 80,000 രൂപ പിഴയും വിധിച്ചു. കേസ് അപൂർവങ്ങളിൽ അപൂർവമല്ല, പ്രതികൾ മുൻപ് ക്രിമിനൽ കൃത്യത്തിൽ ഏർപ്പെട്ടില്ല, മക്കളുണ്ട്, ചെറുപ്പക്കാരാണ് തുടങ്ങിയ കാരണങ്ങളാലാണ്പ്രതികൾക്ക് വധശിക്ഷ പരിഗണിക്കാതിരുന്നതെന്ന് കോടതി അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.
ഭാസ്കര കാരണവരുടെ ഇളയമകനായ ബിനു പീറ്റർ കാരണവരുടെ ഭാര്യയാണ് ഷെറിൻ. ശാരീരികവെല്ലുവിളികൾ നേരിടുന്ന ബിനുവിന്റെ സംരക്ഷണത്തിനായാണ് ഷെറിനുമായുള്ള വിവാഹം നടത്തിയത്. അമേരിക്കൻ മലയാളി കുടുംബാംഗമായ ബിനുവുമായുള്ള വിവാഹം സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന ഷെറിന്റെ കുടുംബത്തിന് , സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നുള്ള മോചനംകൂടിയായിരുന്നു.
2001 മെയ് 21-നാണ് ഷെറിനും ബിനുവും വിവാഹിതരായത്. ഷെറിനെ അമേരിക്കയിൽ കൊണ്ടുപോകുമെന്ന ഉറപ്പിലായിരുന്നു കല്യാണം. ഒരുവർഷത്തിനകം ഇരുവരും അമേരിക്കയിൽ എത്തി. അമേരിക്കയിൽ ഭാസ്കരകാരണവർക്കും ഭാര്യ അന്നമ്മയ്ക്കും ഒപ്പമായിരുന്നു ഇവരുടെ താമസം. എന്നാൽ, അവിടെ ജോലിക്കുനിന്നിരുന്ന സ്ഥാപനത്തിൽ ഷെറിൻ മോഷണത്തിന് പിടിക്കപ്പെട്ടതോടെ കാര്യങ്ങൾ കൈവിട്ടു. അമേരിക്കയിൽവെച്ച് സാമ്പത്തികപ്രശ്നങ്ങളുമായി ബന്ധപ്പെട്ടും ഷെറിനെതിരേ ആരോപണമുയർന്നു. ഇതോടെ ബിനുവിനെയും ഷെറിനെയും ഭാസ്കര കാരണവർ നാട്ടിലേക്ക് പറഞ്ഞയച്ചു. കൈക്കുഞ്ഞുമായിട്ടായിരുന്നു ഇവരുടെ മടക്കം. കുഞ്ഞിന്റെ പിതൃത്വം വരെ തർക്കത്തിലെത്തിയതോടെ പിതൃത്വപരിശോധന വരെ നടത്തിയിരുന്നു.
2007-ൽ ഭാര്യ അന്നമ്മയുടെ മരണത്തോടെ ഭാസ്കര കാരണവരും നാട്ടിലേക്ക് മടങ്ങി. ചെറിയനാട്ടെ വീട്ടിലെത്തിയതിന് പിന്നാലെയാണ് മരുമകളുടെ യഥാർഥമുഖം അദ്ദേഹത്തിന് പിടികിട്ടിയത്. മരുമകളുടെ വഴിവിട്ട ബന്ധങ്ങൾക്കും മകന്റെ നിസ്സഹായതയ്ക്കും അദ്ദേഹം സാക്ഷിയായി.
ഷെറിനെ വിശ്വസിച്ച ഭർത്താവ് ബിനു പീറ്റർ വീടിന്റെ മുകൾനിലയിലായിരുന്നു കിടന്നിരുന്നത്. ഷെറിൻ താഴത്തെനിലയിലെ മുറിയിലും. അന്നത്തെ സാമൂഹികമാധ്യമമായ ഓർക്കൂട്ട് വഴി പലരുമായും ഷെറിന് സൗഹൃദമുണ്ടായിരുന്നു. ഭാസ്കര കാരണവരുടെ സാന്നിധ്യത്തിലടക്കം ഇത്തരത്തിൽ ഷെറിന്റെ പല സുഹൃത്തുക്കളും കാരണവേഴ്സ് വില്ലയിൽ വന്നുപോവുക പതിവായിരുന്നു. ഇതോടെ ഭാസ്കര കാരണവർ തന്റെ ആത്മസുഹൃത്തിനോട് വിവരം പങ്കുവെച്ചു. ഒടുവിൽ ഇദ്ദേഹവുമായി മധ്യസ്ഥശ്രമങ്ങൾക്ക് ശ്രമിച്ചെങ്കിലും ഭാസ്കര കാരണവരുടെ മുഖത്തടിച്ചാണ് ഷെറിൻ അരിശംതീർത്തത്. ഷെറിനെ വേഗം കുടുംബത്തിൽനിന്ന് ഒഴിവാക്കുകയാണെന്ന് നല്ലതെന്ന് ഇതോടെ കാരണവർക്ക് ബോധ്യമായി. ആദ്യപടിയായി തന്റെ വസ്തുവിൽ ഷെറിനുണ്ടായിരുന്ന അവകാശം ഒഴിവാക്കി പുതിയ ധനനിശ്ചയാധാരം ഉണ്ടാക്കി.
സംസ്ഥാനത്ത് ശിക്ഷാകാലയളവിൽ ഏറ്റവുമധികംതവണ പരോൾ ലഭിച്ച തടവുകാരിയാണ് ഷെറിൻ. ശിക്ഷാകാലയളവിനിടെ 500 ദിവസത്തോളം ഇവർ ജയിലിനു പുറത്തായിരുന്നു. ഉന്നത ഇടപെടലാണ് പരോളിനു പിന്നിലെന്ന ആരോപണവുമുണ്ടായി. കോവിഡ് സമയത്തും ഷെറിൻ മാസങ്ങളോളം പുറത്തുതന്നെയായിരുന്നു.
ജയിൽ ജീവനക്കാരെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഷെറിനെതിരേ പരാതിയുയർന്നിരുന്നു. ജയിലിലെ വി.ഐ.പി. സന്ദർശനവും വലിയ ചർച്ചയായി. വനിതാ ജയിലിലെ സൗകര്യങ്ങളെച്ചൊല്ലി ഇവർ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നതായി വാർത്തകളുണ്ടായിരുന്നു.
3 ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതി ശിക്ഷാകാലാവധി തുടങ്ങി ഒന്നരവർഷം പിന്നിട്ടപ്പോൾത്തന്നെ പരോൾ കിട്ടാൻ തുടങ്ങി. 2016-ൽ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽവന്ന് കേരളത്തിലെ മറ്റു തടവുകാർക്കൊന്നും പരോൾ അനുവദിക്കാതിരുന്നപ്പോഴും ഷെറിന് പരോൾ കിട്ടി. 30 ദിവസത്തെ പരോൾ പിന്നീട് 30 ദിവസത്തേക്കുകൂടി നീട്ടുകയും ചെയ്തു.
2010 ജൂൺ 11-നാണ് കാരണവർ കൊലക്കേസിൽ വിധിവന്നത്. 2012 മാർച്ച് മൂന്നിന് ഷെറിന് ആദ്യ പരോൾ അനുവദിച്ചു. തിരുവനന്തപുരം ജയിലിൽവെച്ചുമാത്രം ഇവർ എട്ടുതവണ പരോൾ നേടി. രണ്ടെണ്ണം അടിയന്തര പരോളായിരുന്നു. തിരുവനന്തപുരം ജയിലിലായിരിക്കേ ആരോപണങ്ങളെത്തുടർന്ന് വിയ്യൂർ ജലിലിലേക്കു മാറ്റി.
ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഷെറിനെ സ്കോർപിയോ കാറിൽ സെൻട്രൽ ജയിലിലേക്കു കൊണ്ടുപോയതും വിവാദത്തിൽ കലാശിച്ചു. ആലപ്പുഴ സബ് ജയിലിൽനിന്ന് രണ്ടു വനിതാ പോലീസുകാരുടെ മാത്രം സാന്നിധ്യത്തിൽ ടാക്സിയിൽ കൊണ്ടുപോയത് പോലീസിന്റെ വീഴ്ചയായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു.
ഷെറിൻ ആദ്യം പൂജപ്പുര സെൻട്രൽ ജയിലിലും പിന്നീട് നെയ്യാറ്റിൻകര വനിതാ ജയിലിലുമായിരുന്നു. ഇവിടെ അനധികൃതമായി ഫോൺ ഉപയോഗം ഉൾപ്പെടെയുള്ള ഒട്ടേറെ ആരോപണങ്ങളുയർന്നു. വിയ്യൂർ സെൻട്രൽ ജയിലിലേക്കു മാറ്റിയെങ്കിലും വീണ്ടും ആരോപണങ്ങളുണ്ടായി. പിന്നീട് തിരുവനന്തപുരം വനിതാ ജയിലിലേക്കയച്ചു. ഏറെ വൈകാതെ ശിക്ഷ ഇളവുനൽകേണ്ട തടവുകാരുടെ പട്ടികയിൽ ഷെറിൻ ഇടംപിടിച്ചു.