ലണ്ടനിലെ ഒരു ജിപ്സി ട്രാവലേഴ്സിന്റെ കുടുംബനാഥനായ ഫ്രാങ്ക് തോംപ്സൺ മരിച്ചപ്പോൾ മക്കൾക്ക് ഒരു തോന്നലുണ്ടായി. ബ്രിട്ടനിലും അയർലൻഡിലുമായി ജിപ്സിയായി മനോഹരമായി ജീവിച്ച പിതാവിന് അർഹിക്കുന്ന പോലെൊരു സംസ്കാര ചടങ്ങ് നടത്തി യാത്രയാക്കണം എന്ന്. അതിനായി നടത്തിയ തയ്യാറെടുപ്പുകളും ആ സംസ്കാര ചടങ്ങുമാണിപ്പോൾ ലോക സമൂഹമാധ്യമങ്ങളിലെ വൈറൽ ഐറ്റം.
ജിപ്സികൾ വലിയ സഞ്ചാരജീവിതം നയിക്കുന്നവരാണ്. ഒരു പാവപ്പെട്ട തൊഴിലാളിയുടെ മകനായി ജനിച്ച ഫ്രാങ്ക് ജിപ്സിയാണെങ്കിലും സ്വന്തം പരിശ്രമത്താൽ ബിസിനസ് വളർത്തി സമ്പന്നനായ വ്യക്തിയാണ്. സമൂഹത്തിനും കുടുംബത്തിനും നല്ലത് ചെയ്തു. അനാഥാലയം നടത്തി, കുട്ടികളുടെ ക്ഷേമത്തിനായി സംഭാവന നൽകി. നല്ലൊരു മനസിനുടമ.
69 വയസിൽ ശ്വാസകോശ രോഗത്തെ തുടർന്നാണ് ഫ്രാങ്ക് തോംപ്സൺ ലോകത്തോട് വിട പറഞ്ഞത്. ഫ്രാങ്ക് മരിച്ചപ്പോൾ സാധ്യമായതിൽ വച്ച് ഏറ്റവും മികച്ച അന്ത്യകർമം നടത്തണമെന്നത് തന്നെയായിരുന്നു കുടുംബാംഗങ്ങളുടെ ആഗ്രഹം. അതിന് ആദ്യം ചെയ്തത് കോടികളുടെ വില വരുന്ന സ്വർണ ശവപ്പെട്ടി പ്രത്യേകമായി വിദേശത്തുനിന്ന് ഓർഡർ ചെയ്യുകയായിരുന്നു.
അത് വരാൻ തന്നെ ആഴ്ചകളെടുത്തു. ജൂലൈ 2 ന് മരിച്ച ഫ്രാങ്കിനായി സ്വർണ്ണം കൊണ്ടുള്ള ശവപ്പെട്ടി വന്നത് ജൂലൈ 23-ന്. അത് റോൾസ് റോയ്സ് കാറിൽ വെച്ച് വച്ച് ഫ്രാങ്കിന്റെ ബിസിനസ് സ്ഥാപനങ്ങളുള്ള.. സുഹൃത്തുക്കളുള്ള ഫ്രാങ്ക് സഞ്ചരിച്ച വഴികളിലൂടെയെല്ലാം ഒരു പ്രദക്ഷിണം തന്നെ നടത്തി. മരിച്ച ഒരാൾക്ക് വേണ്ടിയുള്ള, ഒരാഴ്ച നീണ്ടുനിന്ന ആഘോഷ അന്ത്യയാത്ര.
വഴിയരികിൽ യാത്ര കാണാനെത്തിയവർക്ക് ഏതാണ്ടൊരു ഉത്സവപ്രതീതി തന്നെ. അങ്ങനെ ജൂലൈ 29-ന് ഫ്രാങ്കിനെ അടക്കം ചെയ്തു. ഈ ദൃശ്യങ്ങൾ ഇപ്പോഴാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
രാജകീയ സംസ്കാരം നടത്തിയ ആസ്തി പ്രദർശിപ്പിക്കാനല്ല, ആ നല്ല മനസിനോടുള്ള ആദരമായാണ് ഇതെന്നായിരുന്നു മക്കൾ പറയുന്നത്. ലണ്ടനിൽ, ഫ്രാങ്കിനായി പണം വാരിയെറിഞ്ഞ് ഒരു ശവകുടീരവും ഉയരുന്നുണ്ട്. ഒരു വർഷം കൊണ്ട് നിർമാണം പൂർത്തിയാകും. ഫ്രാങ്കിനെ ലോകം മറന്നുപോകരുത് എന്ന ആഗ്രഹത്തോടെ ഒരു ശവകുടീരം.