ആലത്തൂരില്‍ സിറ്റിംഗ് എംപി രമ്യാ ഹരിദാസിനെതിരെ പരാജയപ്പെടുത്തി ഒന്നാമതെത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്. കഴിഞ്ഞ തവണ രമ്യാ ഹരിദാസ് 'പാട്ടും പാടി' ജയിച്ച മണ്ഡലമാണ് ഇത്തവണ കെ രാധാകൃഷ്ണനൊപ്പം ചേര്‍ന്നത്.
കേരളത്തിലെ ഏതു മണ്ഡലത്തില്‍ മത്സരിപ്പിച്ചാലും വിജയസാധ്യതയുള്ള കരുത്തന്, കെ രാധാകൃഷ്ണന് എന്ന മുതിര്‍ന്ന നേതാവിനെ ആലത്തൂരില്‍ ഇറക്കിയ സിപിഎമ്മിന് മുന്നില്‍ ഒരൊറ്റ ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത്, തങ്ങളുടെ കോട്ടയായിരുന്ന ആലത്തൂര്‍ മണ്ഡലം തിരിച്ചുപിടിക്കുക. 2019-ല്‍ നേരിട്ട അപ്രതീക്ഷിത തിരിച്ചടിക്ക് തക്കതായ മറുപടി നല്‍കുക. ഒടുവില്‍ രാധാകൃഷ്ണനിലൂടെ ആലത്തൂരിനെ വീണ്ടും ചുവപ്പണിയിച്ച് സിപിഎം ആ ലക്ഷ്യം സാധിച്ചു.20111 വോട്ടുകള്‍ക്കാണ് ആലത്തൂരുകാര് രാധാകൃഷ്ണനെ ന്യൂഡല്‍ഹിക്ക് അയക്കുന്നത്. 398818 വോട്ടുകള്‍ രാധാകൃഷ്ണന് സ്വന്തമാക്കിയപ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിറ്റിങ് എംപിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ രമ്യാ ഹരിദാസിന് 378707 വോട്ടുകള്‍ മാത്രമാണ് നേടാനായത്.
രണ്ടാം പിണറായി മന്ത്രിസഭയിൽ നിലവില്‍ മന്ത്രിയും സിപിഐഎം കേന്ദ്രക്കമ്മിറ്റിയംഗവുമായ രാധാകൃഷ്ണന് വിദ്യാര്‍ഥി യുവജന പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. നാല് തവണ നിയസഭ അംഗമായി. അതും ഒരേ മണ്ഡലമായ ചേലക്കരയില്‍. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. 2008ല്‍ സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗമായി. 2018ല്‍ കേന്ദ്രക്കമ്മിറ്റിയംഗവും. 1991ല്‍ വള്ളത്തോള്‍ നഗര്‍ ഡിവിഷനില്‍ നിന്ന് ജില്ലാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാണ് പാര്‍ലമെന്ററി ജീവിതത്തിന് തുടക്കമിട്ടത്.
1996ലാണ് ആദ്യമായി ചേലക്കരയില്‍ നിന്ന് നിയമസഭയിലെത്തിയത്. തുടര്‍ന്ന് 2001, 2006, 2011, 2021ലും വിജയിച്ചു. 1996ല്‍ ആദ്യമായി നിയമസഭയിലെത്തിയ രാധാകൃഷ്ണന് നായനാര്‍ മന്ത്രിസഭയില്‍ പട്ടികജാതി -വര്‍ഗ ക്ഷേമമന്ത്രിയായി. 2001ല്‍ പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പായി. 2006 ല്‍ നിയമസഭാ സ്പീക്കറുമായി.
സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറായും പ്രവര്‍ത്തിച്ചിരുന്നു. ദളിത് ശോഷന്‍ മുക്തി മഞ്ച് അഖിലേന്ത്യാ പ്രസിഡന്റ്, ഫാം വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) സംസ്ഥാന പ്രസിഡന്റ്, കേരള സംസ്ഥാന കളിമണ്‍ പാത്ര നിര്‍മാണ തൊഴിലാളി യൂണിയന് സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. ചേലക്കര തോന്നൂര്‍ക്കര വടക്കേവളപ്പില്‍ എം സി കൊച്ചുണ്ണിയുടെയും ചിന്നയുടെയും മകനായി 1964 മെയ് 24ന് പുള്ളിക്കാനത്ത് ജനനം. കൊച്ചുണ്ണി പുള്ളിക്കാനത്ത് തോട്ടം തൊഴിലാളിയായിരുന്നു. തോന്നൂര്‍ക്കരയില്‍ അമ്മ ചിന്നയോടൊപ്പമാണ് നിലവില്‍ താമസം. അവിവാഹിതനാണ്.
