ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടിയെടുക്കേണ്ടത് സർക്കാരാണെന്നും, റിപ്പോർട്ട് AMMA സംഘടനയെ പ്രതിസ്ഥാനത്ത് നിർത്തുന്നില്ലെന്നും സംഘടനയുടെ ജനറൽ സെക്രട്ടറി സിദ്ദീഖ്. റിപ്പോർട്ട് സ്വാഗതം ചെയ്യുന്നു. റിപ്പോർട്ടിലെ പരാമർശിക്കുന്ന പരാതികൾ ഉണ്ടെങ്കിൽ കേസെടുത്ത് അന്വേഷിക്കണം. കുറ്റക്കാരെ ശിക്ഷിക്കണമെന്നാണ് നിലപാടെന്നും സിദ്ദീഖ് കൊച്ചിയിലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
റിപ്പോർട്ട് വൈകിയതിന് പൊതുസമൂഹത്തോട് ക്ഷമ ചോദിക്കുന്നു. സിനിമയിലെ പവർ ഗ്രൂപ്പ് എന്ന പരാമർശം കേട്ടു. അങ്ങനെയുള്ളതായി അറിയില്ല. 'സിനിമാ മേഖലയിലാകെ പ്രശ്നം' എന്ന പരാമർശത്തിൽ അതൃപ്തിയുണ്ട്. സംഘടയുടെ ഷോ ഉള്ളതു കൊണ്ടാണ്ട് റിപ്പോർട്ടിന്മേലുള്ള പ്രതികരണം വൈകിയതെന്നും സിദ്ദീഖ് പറഞ്ഞു.
റിപ്പോർട്ട് പുറത്തുവന്ന് അഞ്ചാം ദിവസമാണ് സംഘടനയുടെ ജനറൽ സെക്രട്ടറി സിദ്ദീഖ് നിലപാട് വിശദീകരിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ സിദ്ദീഖും മറ്റ് ഭാരവാഹികളും കമ്മിറ്റി അമ്മയിലെ ഭൂരിപക്ഷം അംഗങ്ങളിൽനിന്ന് അഭിപ്രായം തേടിയില്ലെന്നും പറഞ്ഞു. കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് രണ്ട് വർഷം മുമ്പ് സാംസ്ക്കാരിക മന്ത്രി, സജി ചെറിയാൻ ചർച്ച നടത്തിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിലപാട് വ്യക്തമാക്കാൻ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’. റിപ്പോർട്ടിലെ പ്രതികരണം അറിയിക്കാൻ സംഘടന വാർത്താസമ്മേളനം നടത്തി. ജനറൽ സെക്രട്ടറി സിദ്ദിഖ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ വിനു മോഹൻ, ചേർത്തല ജയൻ, ജോമോൾ, അനന്യ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ വാക്കുകൾ
അമ്മയുടെ പ്രതികരണം വൈകിയെന്ന് പൊതുവേ വിമർശനമുണ്ട്. പ്രസിഡന്റ് മോഹൻലാൽ സ്ഥലത്തില്ല. അവരോടുൾപ്പെടെ ചർച്ച ചെയ്യാനാണ് സമയമെടുത്തത്. അല്ലാതെ ഒളിച്ചോട്ടമല്ല. റിപ്പോർട്ടിലെ കണ്ടെത്തലുകളും നിർദേശങ്ങളും തികച്ചും സ്വാഗതാർഹം. റിപ്പോർട്ട് പുറത്തുവരുന്നതിനെ എതിർത്തിട്ടില്ല. അതിനെയും സ്വാഗതം ചെയ്തിരുന്നു. റിപ്പോർട്ടിൽ എന്തു നടപടിയെടുക്കണം എന്ന് തീരുമാനിക്കുന്നതു സർക്കാരാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് അമ്മയ്ക്കെതിരെയുള്ള ഒന്നല്ല. ഞങ്ങളുടെ അംഗങ്ങൾ തൊഴിലെടുത്തു സുരക്ഷിതമായിരിക്കണമെന്നതു ഞങ്ങളുടെ കൂടെ ആവശ്യമാണ്. മാധ്യമങ്ങൾ അമ്മയെ പ്രതിസ്ഥാനത്തു നിർത്തുന്നതു സങ്കടകരം.
മലയാള സിനിമ മേഖല മുഴുവൻ മോശമാണെന്നു സാമാന്യവത്കരിക്കുന്നതിനോടു യോജിപ്പില്ല. അടച്ചാക്ഷേപിച്ചുള്ള ആരോപണങ്ങൾ വിഷമങ്ങളുണ്ടാക്കി. പവർ ഗ്രൂപ്പിനെക്കുറിച്ച് അറിയില്ല. അത് എവിടെ നിന്നുവന്നു എന്ന് അറിയില്ല. എല്ലാ സംഘടനകളിൽനിന്നും രണ്ടു പേരെ വീതം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ഹൈപവർ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതേക്കുറിച്ചാണോ പറഞ്ഞതെന്നറിയില്ല.
അങ്ങനെ ആരെങ്കിലും പവർ ഗ്രൂപ്പായി പ്രവർത്തിച്ചാൽ സിനിമാ മേഖല മുന്നോട്ടുപോകില്ല. മാഫിയ എന്നൊക്കെ പറയുന്നത് അതേക്കുറിച്ച് അറിയാത്തതുകൊണ്ടാണ്. ഹേമ കമ്മിറ്റിയെക്കുറിച്ച് പ്രതികരിക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറിയിട്ടില്ല. അങ്ങനെ ഒഴിഞ്ഞുമാറാനാകില്ല. കാരണം ഞാനൊരു സംഘടനയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നയാളാണ്. പരിപൂർണമായും ഹേമ കമ്മിറ്റി റിപ്പോർട്ടിനെ അമ്മ സ്വാഗതം ചെയ്യുന്നു. അതിലെ നിർദേശങ്ങൾ എല്ലാം നടപ്പിലാക്കണം.
2006ൽ നടന്ന സംഭവത്തെക്കുറിച്ച് 2018ൽ ഒരു പെൺകുട്ടി പരാതി നൽകിയിരുന്നു. അന്ന് ഞാൻ വെറും എക്സിക്യൂട്ടിവ് മെമ്പർ മാത്രമായിരുന്നു. അന്നു പരാതി ശ്രദ്ധയിൽപ്പെട്ടില്ല. അതു തെറ്റായിപ്പോയി. അങ്ങനെയുണ്ടാകാൻ പാടില്ലാത്തതാണ്. അല്ലാതെ ലൈംഗികാതിക്രമങ്ങളെക്കുറിച്ചു മറ്റു പരാതികൾ അമ്മയ്ക്കു ലഭിച്ചിട്ടില്ല. ലൈംഗികാതിക്രമത്തേക്കാൾ കൂടുതൽ പ്രതിഫലം ലഭിക്കാതെ പോകുന്നു എന്ന പ്രശ്നമാണു സിനിമാ മേഖല നേരിടുന്ന വലിയ പ്രശ്നം. ലൈംഗികാതിക്രമ ആരോപണങ്ങളിൽ വേട്ടക്കാരുടെ പേരു പുറത്തുവിടണമെന്നും കേസെടുക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെടുന്ന കാര്യം അമ്മ ആലോചിച്ചു തീരുമാനമെടുക്കും.
അമ്മ സംഘടനയിലെ ഭൂരിഭാഗം പേരെയും കമ്മിറ്റി മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടില്ല. എന്നെ വിളിച്ചിട്ടില്ല. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരെ വിളിച്ചിരുന്നു. അവരോടു പ്രതിഫലം സംബന്ധിച്ച ചില കാര്യങ്ങൾ മാത്രമാണു ചോദിച്ചതെന്നാണ് അറിഞ്ഞത്.
ഡബ്ല്യുസിസി അംഗങ്ങൾക്ക് അവസരം നിഷേധിക്കാൻ ആവില്ല. ഒരു കഥാപാത്രത്തിന് ഏറ്റവും അനുയോജ്യരായ ആളുകളെയാണ് ആദ്യം പരിഗണിക്കുന്നത്. അവരെ ലഭ്യമായില്ലെങ്കിൽ മാത്രമാണു മറ്റൊരാളെ തിരഞ്ഞെടുക്കുക. ഒരു പവർ ഗ്രൂപ്പിന് അങ്ങനെ ആരെയും മാറ്റിനിർത്താനാവില്ല. പാർവതിക്ക് ഇടവേളയുണ്ടായ കാര്യത്തിൽ മറുപടി പറയാൻ പറ്റില്ല. പല ഘടകങ്ങൾ ഒന്നിച്ചുചേരുമ്പോഴാണ് ഒരു സിനിമ സംഭവിക്കുന്നത്. ഞങ്ങൾക്കും സിനിമ ലഭിക്കുന്നത് അങ്ങനെയാണ്. ഇടവേള എനിക്കും ഉണ്ടായിട്ടുണ്ട്. പാർവതി കഴിവുള്ള നടിയാണ്. തനിക്കുണ്ടായ ദുരനുഭവം തുറഞ്ഞുപറഞ്ഞ തിലകന്റെ മകൾ സോണിയ തിലകനെ അഭിനന്ദിക്കുന്നു.
സിനിമാ സെറ്റുകളിൽ പ്രാഥമികാവശ്യത്തിനുള്ള സൗകര്യം പോലുമില്ലെന്ന പരാതി ഇപ്പോൾ കണക്കിലെടുക്കാനാവില്ല. നാലഞ്ച് വർഷം മുമ്പായിരുന്നെങ്കിൽ അത് ശരിയായിരുന്നു. ഇപ്പോൾ സാഹചര്യം മാറി. ഭൂരിഭാഗം സെറ്റിലും പ്രാഥമികാവശ്യത്തിനുള്ള സൗകര്യങ്ങളെല്ലാം ഒരുക്കുന്നുണ്ട്. കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ആരും സംഘടനയോടു പരാതി പറഞ്ഞിട്ടില്ല. അറിയാത്ത കാര്യത്തിൽ എങ്ങനെയാണ് നടപടിയെടുക്കുക.
ജോമോളുടെ പ്രതികരണം
'ഞാനെത്ര കാലമായി സിനിമയിൽ ഉണ്ടെന്നത് എല്ലാവർക്കും അറിയാം. എന്റെ അനുഭവത്തിൽ ആരും മോശമായി സംസാരിക്കുകയോ കതകിൽ വന്ന് മുട്ടുകയോ കൂടെ സഹകരിച്ചാൽ മാത്രമേ അഭിനയിക്കാൻ ചാൻസ് തരൂ എന്നൊന്നും പറഞ്ഞിട്ടില്ല. പ്രമുഖ നടിയെ സിനിമയിൽ നിന്ന് മാറ്റി നിർത്തിയെന്ന് പറയുന്നത് കേട്ടു. ഞാനും അവാർഡ് നേടിയതാണ്. ഒരു സംവിധായകൻ്റെയോ നിർമാതാവിന്റെയോ ക്രിയേറ്റിവിറ്റിയെ ചോദ്യം ചെയ്യാൻ പാടില്ല. അതിൽ നമുക്ക് ഇടപെടാൻ സാധിക്കില്ല', ജോമോൾ പറഞ്ഞു.
സിനിമമേഖലയിലെ ദുരനുഭവങ്ങളെ കുറിച്ച് സഹപ്രവർത്തകർ പറഞ്ഞുകേട്ടിട്ടില്ല. പരാതിയുള്ളവര്‍ക്ക് തങ്ങളുടെ പിന്തുണയുണ്ടെന്നും അവരോടൊപ്പം തന്നെയാണെന്നും ജോമോള്‍ പറഞ്ഞു.
എക്സിക്യൂട്ടീവ് നിലപാട് തള്ളി ജഗദീഷ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് താര സംഘടനയായ അമ്മയില്‍ ഭിന്നത. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് പറഞ്ഞ് മാറ്റി നിര്ത്താനാകില്ലെന്നായരുന്നു ജഗദീഷിന്റെ പ്രതികരണം. റിപ്പോര്‍ട്ടിലെ വേട്ടക്കാരുടെ പേര് എന്തിന് ഒഴിവാക്കിയെന്നും ആരോപിതര്‍ അഗ്നിശുദ്ധി തെളിയിക്കട്ടെയെന്നും ജഗദീഷ് തിരുവനന്തപുരത്ത് പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ പഴയതാണെന്ന സിദ്ധിഖ് ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണത്തിന് പിന്നാലെ ആയിരുന്നു ജഗദീഷിന്റെ പ്രതികരണം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മയുടെ പ്രതികരണം വൈകിയതില്‍ ക്ഷമ ചോദിക്കുന്നു എന്ന മുഖവുരയോടെ ആയിരുന്നു ജഗദീഷ് വിഷയത്തില്‍ പ്രതികരിച്ചത്. ഹേമ കമ്മിഷന് റിപ്പോര്‍ട്ട് പൂര്‍ണമായും സ്വാഗതാര്‍ഹമാണ്. റിപ്പോർട്ടിലെ ആരോപണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. വിഷയത്തിൽ അമ്മയ്ക്കോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ ചേംബറിനോ ഒഴിഞ്ഞുമാറാനാകില്ലെന്നും അമ്മ വൈസ് പ്രസിഡന്റ് കൂടിയായ ജഗദീഷ് പറഞ്ഞു.
വാതിലില്‍ മുട്ടിയെന്ന് ഒരു നടി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കണം. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തുന്നതു ശരിയല്ല. ആ ഒറ്റപ്പെട്ട സംഭവങ്ങളും അന്വേഷിക്കണം. പല തൊഴിലിടത്തും ഇങ്ങനെയില്ലേ എന്ന ചോദ്യം അപ്രസക്തമാണ്. അത് പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല. ഭാവിയില്‍ ഈ പ്രശ്നം പരിഹരിക്കാനാണ് നമ്മള് ശ്രമിക്കേണ്ടത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഒറ്റപ്പെട്ട സംഭവം ആണെന്ന് പറഞ്ഞ് സംഘടനയ്ക്ക് ഒഴിഞ്ഞുമാറാനാകില്ല. ആരോപണങ്ങള്‍ പഴയതാണെങ്കിലും അന്വേഷണം വേണം. ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങളില്‍ പരാതിയില്ലെങ്കിലും കേസെടുത്ത് അന്വേഷണം നടത്തണം. വേട്ടക്കാരുടെ പേരുകള്‍ പുറത്തുവരണമെന്നും ജഗദീഷ് പ്രതികരിച്ചു. പവര്‍ ഗ്രൂപ്പ് ആലങ്കാരിക പദമാണ്, കോടികള്‍ മുടക്കി നടക്കുന്ന വ്യവസായത്തില്‍ സ്വാധീന ശക്തികളെന്ന നിലയിലായിരിക്കും ആ പരമാര്‍ശം ഉണ്ടായത്.
ആരോപണങ്ങള്‍ നേരിടുന്നവര്‍ അഗ്നിശുദ്ധിവരുത്തട്ടെ. ഹേമ കമിറ്റി റിപ്പോര്‍ട്ട് നേരത്തെ പുറത്തുവിടേണ്ടതായിരുന്നു. അങ്ങനെ ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ പറയുന്ന പരാതികള്‍ കുറയുന്ന നിലയുണ്ടാകുമായിരുന്നുവെന്നും ജഗദീഷ് ചൂണ്ടിക്കാട്ടി. മാധ്യമങ്ങളെ കുറ്റപ്പെടുത്തേണ്ടതില്ല, ചോദ്യങ്ങള്‍ ഉയരേണ്ടവ തന്നെയായിരുന്നുവെന്നും ജദീഷ് പ്രതികരിച്ചു.
കൊച്ചിയില്‍ അമ്മ ജനറൽ സെക്രട്ടറി സിദ്ധിഖ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിനോടു തികച്ചും വ്യത്യസ്തമായ നിലപാടായിരുന്നു തൊട്ടുപിന്നാലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട ജഗദീഷ് സ്വീകരിച്ചത്.