അടുത്ത ജന്മത്തിൽ പൂണുലിട്ട ബ്രാഹ്മണനായി ജനിക്കണമെന്ന സുരേഷ് ഗോപിയുടെ പരാമർശം ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ ഒന്നായിരുന്നു. ഈ പരാമർശത്തിനെതിരെ നിരവധി പേരാണ് വിമർശനവുമായി എത്തിയത്. ബ്രഹ്മാണ മേധാവിത്വത്തോടുള്ള സുരേഷ് ഗോപിയുടെ വിധേയത്വത്തിനു ഒരു തിരിച്ചടി എന്ന രീതിയിൽ സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ ചെയ്ത ഒരു കാര്യമാണ് സോഷ്യൽമീഡിയയിൽ ചർച്ചയായി.
കേന്ദ്ര സഹമന്ത്രിയും കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (എസ്ആർഎഫ്ടിഐ) ചെയർമാനുമായ നടൻ സുരേഷ്ഗോപിക്ക് ബി ആർ അംബേദ്കറിന്റെ 'ജാതി ഉന്മൂലനം' (Annihilation of Caste) സമർപ്പിച്ച് എസ്ആർഎഫ്ടിഐ വിദ്യാർഥി യൂണിയൻ. സ്ഥാപനത്തിന്റെ ചെയർമാനായി നിയമിതനായി ഒരുവർഷത്തിലധികം കഴിഞ്ഞാണ് സുരേഷ് ഗോപി ആദ്യമായി ക്യാമ്പസ്സിലേക്ക് വരുന്നതെന്നും സ്ഥാപനത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ചെയർമാന്റെ ശ്രദ്ധയിൽപ്പെടുത്തുക എന്ന ഉദ്ദേശ്യത്തിലാണ് വിദ്യാർഥി യൂണിയൻ പ്രതിനിധികൾ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതെന്നും അതിന്റെ ഭാഗമായി തങ്ങളുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ജാതിഉന്മൂലനത്തിന്റെ കോപ്പി നൽകിയത് എന്നുമാണ് വിദ്യാർഥി യൂണിയൻ പ്രസിഡന്റ് സുബ ഒരു മാധ്യമത്തിനോട് പറഞ്ഞു.
2023 പകുതിയോടെയാണ് സുരേഷ് ഗോപി സ്ഥാപനത്തിന്റെ ചെയർമാനായി നിയമിതനാകുന്നത്. അതിനു ശേഷം അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും പാർലമെന്റ് അംഗമാവുകയും ചെയ്തു. പിന്നീട് കേന്ദ്ര സഹമന്ത്രിയുമായി. ഇതെല്ലാം കഴിഞ്ഞ് ഇപ്പോഴാണ് അദ്ദേഹം സ്ഥാപനം സന്ദർശിക്കുന്നത്.
"അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണം" എന്നതുൾപ്പെടെ ജാതീയതയെ ഉയർത്തിപ്പിടിക്കുന്ന നിലപാടുകൾ സുരേഷ്ഗോപി നിരവധി തവണ സ്വീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ചാതുർവർണ്യത്തിലധിഷ്ഠിതമായ ജാതിവ്യവസ്ഥയെ തള്ളിക്കളയുന്ന 'ജാതി ഉന്മൂലനം' നൽകിയതിന് രാഷ്ട്രീയവായനകൾ സാധ്യമാണ്. അവിശ്വാസികളുടെ സർവനാശത്തിനുവേണ്ടി പ്രാർഥിക്കുമെന്നും സുരേഷ്ഗോപി പൊതുമധ്യത്തിൽ പ്രസംഗിച്ചിരുന്നു.
അധ്യാപകരുൾപ്പെടെയുള്ളവരുമായി ചെയർമാൻ പ്രത്യേകയോഗങ്ങൾ നടത്തി. വിദ്യാർഥികളുടെ പ്രശനങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനായി യൂണിയൻ പ്രതിനിധികളും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയെന്നും ആ കൂടുയക്കാഴ്ചയുടെ ഭാഗമായി ക്യാമ്പസിലെ പ്രശനങ്ങൾ രേഖാമൂലം അദ്ദേഹത്തിന് നൽകിയതിനു ശേഷമാണ് ജാതി ഉന്മൂലനത്തിന്റെ ഒരു കോപ്പിയും നൽകിയതെന്നാണ് യൂണിയൻ പ്രസിഡന്റ് സുബ പറയുന്നത്.
എസ്ആർഎഫ്ടിഐ വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിലുള്ള പ്രോലിറ്റേറിയൻ പ്രസ് അച്ചടിച്ച പുസ്തകമാണ് സുരേഷ് ഗോപിക്ക് കൈമാറിയതെന്നും സുബ അറിയിച്ചു. "സ്ഥാപനത്തിലെ അംബേദ്കർ പ്രതിമയുടെ അനാച്ഛാദന ചടങ്ങിനോടനുബന്ധിച്ച് ഞങ്ങൾ പ്രസിദ്ധീകരിച്ച പതിപ്പാണ് അദ്ദേഹത്തിന് നൽകിയത്" സുബ പറയുന്നു.
"ഇന്ത്യ എന്താണ്, ഭരണഘടനാ മൂല്യങ്ങൾ എന്താണ്, ഇന്ത്യൻ സമൂഹത്തിൽ ജാതീയത എത്ര ശക്തമായാണ് വേരാഴ്ത്തിയിരിക്കുന്നത് എന്നെല്ലാം മനസിലാക്കാൻ ഒരാൾ നിർബന്ധമായും അംബേദ്കറിനെ വായിച്ചിരിക്കണം എന്നാണ് ഞങ്ങൾ കരുതുന്നത്." അതുകൊണ്ട് തങ്ങൾ അദ്ദേഹത്തിന് അംബേദ്കർ എഴുതിയ ജാതി ഉന്മൂലനം കൈമാറി, അത് തങ്ങളുടെ രാഷ്ട്രീയ സന്ദേശമാണ് എന്നാണ് വിദ്യാർഥി യൂണിയനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് സുബ പറയുന്നത്.
അംബേദക്കറിന്റെ ‘ജാതി ഉന്മൂലനം’ എന്ന പുസ്തകം സുരേഷ് ഗോപിക്ക് നൽകിയിരിക്കുകയാണ് വിദ്യാർത്ഥികൾ. ഇതിന്റെ ചിത്രം പങ്കുവെച്ചാണ് സുരേഷ് ഗോപിയുടെ വിവാദമായ ഈ പരാമർശത്തെ സോഷ്യൽമീഡിയ ബന്ധപ്പെടുത്തുന്നത്. അടുത്ത ജന്മത്തിൽ പൂണുലിട്ട ബ്രാഹ്മണനായി ജനിക്കാൻ ആഗ്രഹിക്കുന്ന സുരേഷ് ഗോപിയ്ക്ക് ഈ ജന്മത്തിൽ തന്നെ സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ ജാതി ഉന്മൂലനം കൊടുത്തിട്ടുണ്ട് എന്നാണ് കുറിപ്പ് പ്രചരിക്കുന്നത് . അംബ്ദേക്കറിന്റെ ബുക്ക് വാങ്ങിയതിന്റെ ഇഷ്ടമില്ലായ്മയും ഫോട്ടോയിൽ അദ്ദേഹത്തിന്റെ മുഖത്ത് കാണാമെന്നും പറയുന്നുണ്ട്.
