ആഗോളതാപനം നേരിടുന്നതിന് ശാസ്ത്രലോകം വികസിപ്പിച്ച ജലമരം കേരളത്തിലുമെത്തി. രാജ്യത്തെ ആദ്യ വാട്ടർ ട്രീ എറണാകുളം ഫിഷറീസ് സർവ്വകലാശാല കാമ്പസ്സിൽ സ്ഥാപിച്ചു. അന്തരീക്ഷതാപനം നിയന്ത്രിക്കുന്നതിനായി ഒരു വന്മരത്തിന് ചെയ്യാൻ കഴിയുന്നതൊക്കെയും ഒരു ടാങ്കിൽ സംഭരിച്ച വെള്ളത്തിന് ചെയ്യാൻ കഴിയുന്നു എന്നതാണ് വാട്ടർ ട്രീ യുടെ പ്രത്യേകത.
കാഴ്ചയിൽ ഒരു ഗ്ലാസ് നിർമ്മിത ടാങ്കിൽ സംഭരിച്ച ജലം , വെള്ളത്തിന്റെ നിറം പച്ചയാണെന്ന് മാത്രം. മരങ്ങൾ ചെയ്യുന്നത് പോലെ അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് വലിച്ചെടുത്ത് അന്തരീക്ഷ താപം നിയന്ത്രിക്കാൻ ഈ ജലമരത്തിന് കഴിയും.
വെള്ളത്തിന് പച്ച നിറം നൽകുന്ന സൂക്ഷമ ആൽഗകളാണ് ഈ ദൗത്യം നിർവ്വഹിക്കുന്നത്. ആയിരം ലിറ്ററിന്റെ ഒരു ജലമരം പത്ത് വന്മരങ്ങൾക്ക് സമമാണ്. മരങ്ങൾ നട്ട് പിടിപ്പിക്കുന്നതിന് സ്ഥലപരിമിതി നേരിടുന്ന പല വൻനഗരങ്ങളും ഇത്തരം ജലമരങ്ങളെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്.
കൈരളി അഗ്രികൾച്ചർ എംഎസ്സിഎസ് ലിമിറ്റഡ്, ലോകാർബൺ സൊലൂഷൻസ് എന്നിവരുമായി ചേർന്നാണ് കുഫോസ് കാമ്പസ്സിൽ വാട്ടർ ട്രീ ഒരുക്കിയത്. വിശ്രമത്തിനുള്ള ഇടം , സെൽഫി പോയിന്റ് അങ്ങനെ പല വിധത്തിൽ കാമ്പസ്സിന് അഴകേകുകകൂടി ചെയ്യുന്നുണ്ട് ഈ മരം. പാതയോരങ്ങളിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ജലമരങ്ങളാക്കി മാറ്റാനുള്ള വലിയ സാധ്യതകളാണ് തുറന്നിരിക്കുന്നത്.
