![]() |
| Courtesy |
സംതൃപ്തനായാണ് പടിയിറങ്ങുന്നതെന്ന് സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. നാളെ മുതൽ തനിക്ക് നീതി നൽകാൻ സാധിക്കില്ല, പക്ഷേ സംതൃപ്തനാണെന്ന് സുപ്രീം കോടതിയിലെ തന്റെ അവസാനദിനത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ ചന്ദ്രചൂഡ് പറഞ്ഞു. ഒരു തീർഥാടകനോട് സമാനമാണ് ഒരു ജഡ്ജിയുടെ കരിയറെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
‘‘സേവിക്കാനുള്ള പ്രതിബദ്ധതയോടെയാണ് ഓരോ ദിവസവും കോടതിയിൽ വരുന്നത്. ഞങ്ങൾ ചെയ്യുന്ന ജോലിക്ക് കേസുകൾ ഉണ്ടാക്കാനോ തകർക്കാനോ കഴിയും.’’– അദ്ദേഹം പറഞ്ഞു. ‘‘കോടതിയിൽ ഞാൻ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, ദയവായി എന്നോട് ക്ഷമിക്കൂ. എന്റെ എല്ലാ തെറ്റുകളും പൊറുക്കപ്പെടട്ടെ.’’– "മിച്ചമി ദുഘഡം" എന്ന ജൈന വാചകം ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസിനെ ആദരിക്കാനെത്തിയ അഭിഭാഷകരും അസോസിയേഷന് അംഗങ്ങളും ജുഡീഷ്യറിയിലെ "റോക്ക് സ്റ്റാർ" എന്നാണ് ഡി.വൈ. ചന്ദ്രചൂഢിനെ വിശേഷിപ്പിച്ചത്.
“നാളെ മുതൽ എനിക്ക് നീതി നടപ്പാക്കാന്‍ സാധിക്കില്ല, പക്ഷേ ഞാൻ സംതൃപ്തനാണ്. വിരമിക്കല്‍ ചടങ്ങ് എപ്പോൾ തുടങ്ങണം എന്ന് എൻ്റെ രജിസ്ട്രാർ ജുഡീഷ്യൽ എന്നോട് ചോദിച്ചപ്പോൾ, തീർപ്പുകൽപ്പിക്കാതെ കിടക്കുന്ന ഒരുപാട് ഇനങ്ങളില്‍ ചിലത് തീർപ്പാക്കാന്‍ സമയം കിട്ടുമെന്ന് കരുതി ഉച്ചയ്ക്ക് 2 മണി എന്ന് ഞാൻ പറഞ്ഞു. പക്ഷെ, ഒരു വെള്ളിയാഴ്ച ദിവസം ഉച്ചതിരിഞ്ഞ് 2 മണിക്ക് ആരെങ്കിലും ഇവിടെ ഉണ്ടാകുമോ എന്ന് ഞാന്‍ സ്വയം ആശ്ചര്യപ്പെട്ടു? അതോ ഞാൻ സ്ക്രീനിൽ എന്നെത്തന്നെ നോക്കിയിരിക്കേണ്ടി വരുമോ?,” ചന്ദ്രചൂഢ് പറഞ്ഞു.മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് മനു സിംഗ്വി അടക്കം നിരവധി മുതിർന്ന അഭിഭാഷകർ ചടങ്ങിൽ ചീഫ് ജസ്റ്റിസുമായുള്ള അനുഭവങ്ങൾ പങ്കുവെച്ചു സംസാരിച്ചു.
ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ കഴിവുള്ള കൈകളിൽ ബെഞ്ച് വിട്ടുനൽകുന്നതിൽ തനിക്ക് ആശ്വാസമുണ്ടെന്നും ഡി.വൈ.ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു. ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ചന്ദ്രചൂഡിന്റെ പിൻഗാമിയായി ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് നവംബർ 10നാണ് വിരമിക്കുന്നതെങ്കിലും ഇന്നാണ് അവസാന പ്രവൃത്തിദിനം. 2022 നവംബർ 9നാണ് ഡി.വൈ.ചന്ദ്രചൂഡ് ഇന്ത്യയുടെ 50–ാമത്തെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ചന്ദ്രചൂഡ് 2016 മേയ് 13നാണ് സുപ്രീം കോടതി ജഡ്ജിയായത്. 2000 മാർച്ച് 29 മുതൽ ബോംബെ ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നു. അതിനു മുൻപ് അഡീഷനൽ സോളിസിറ്റർ ജനറലായിരുന്നു.
ഡൽഹി സ്വദേശിയായ ജസ്റ്റിസ് സഞ്ജീവ് ഖന്ന, 1983 ൽ ഡൽഹി തീസ് ഹസാരി കോടതിയിൽ അഭിഭാഷകനായി തുടങ്ങി. ഡൽഹി ഹൈക്കോടതിയിലും ട്രൈബ്യൂണലുകളിലും പ്രവർത്തിച്ചു. ആദായ നികുതി വകുപ്പിന്റെയും ഡൽഹി സർക്കാരിന്റെയും സ്റ്റാൻഡിങ് കൗൺസലായിരുന്നു. 2005 ൽ ഡൽഹി ഹൈക്കോടതിയിൽ അഡീഷനൽ ജഡ്ജിയും പിന്നീടു സ്ഥിരം ജഡ്ജിയുമായി. ഡൽഹി ജുഡീഷ്യൽ അക്കാദമിയുടെയും ഇന്റർനാഷനൽ ആർബിട്രേഷൻ സെന്ററിന്റെയും ചുമതല വഹിച്ചു. 2019 ൽ സുപ്രീം കോടതി ജഡ്ജിയായി.
