ലോകത്ത് ആദ്യമായി റുഷ്ദിയുടെ പുസ്തകത്തിന് വിലക്കേര്‍പ്പെടുത്തുന്ന രാജ്യം ഇന്ത്യയായിരുന്നു എന്നതാണ് മറ്റൊരു വിരോധാഭാസം
![]() |
| Courtesy |
സല്മാന് റുഷ്ദിയുടെ വിവാദ നോവല്‍ 'ദി സാത്താനിക് വേഴ്സസ്' ന് ഇന്ത്യയില്‍ ഉണ്ടായിരുന്ന വിലക്ക് നീക്കി ഡല്‍ഹി കോടതി. നോവലിന് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനം ഹാജരാക്കാന്‍ സര്‍ക്കാരിന് കഴിയാത്തതിനെ തുടര്‍ന്നാണ് മൂന്ന് പതിറ്റാണ്ടിനു ശേഷം വിലക്ക് നീക്കിയത്.
1988 ലാണ് സല്മാന് റുഷ്ദിയുടെ നോവല്‍ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ആരോപിച്ച് അന്നത്തെ രാജീവ് ഗാന്ധി സർക്കാർ ഇന്ത്യയില്‍ വിലക്കിയത്. നോവലില്‍ ഇസ്ലാംമത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന ഉള്ളടക്കം ഉണ്ടെന്ന് ആരോപിച്ചായിരുന്നു വിലക്ക്. വിലക്കിനെതിരെയുള്ള ഹര്‍ജി 2019 മുതല്‍ ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
നോവലിന് ഇന്ത്യയിൽ ഇറക്കുമതി വിലക്കേർപ്പെടുത്തിയതിനെതിരെ സന്ദീപന്‍ ഖാന് എന്നയാൾ ഹൈക്കോടതിയിൽ നൽകിയ ഹര്‍ജികളില്‍ ഡല്‍ഹി ഹൈക്കോടതി നടപടികൾ അവസാനിപ്പിച്ചു.1988 ഒക്ടോബര്‍ അഞ്ചിനു കേന്ദ്ര കസ്റ്റംസ് ബോര്‍ഡ് ഇറക്കിയ ഉത്തരവു നിലനിൽക്കുന്നതു കൊണ്ട് സല്മാന് റുഷ്ദിയുടെ ദ സാത്താനിക് വേഴ്സസ് എന്ന പുസ്തകം ഇറക്കുമതി ചെയ്യാന്‍ കഴിയുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സന്ദീപന്‍ ഖാന് ഹർജി നൽകിയത്.
നവംബര്‍ 5 നാണ് വിലക്ക് നീക്കിക്കൊണ്ടുള്ള കോടതി വിധി വന്നത്. പുസ്തകം ഇറക്കുമതി ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള വിജ്ഞാപനം 'കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഹാജരാക്കാനായില്ല' എന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് അത്തരമൊരു വിജ്ഞാപനം നിലവിലില്ലെന്ന് അനുമാനിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കോടതി വ്യക്തമാക്കി. വിലക്കിക്കൊണ്ടുള്ള വിജ്ഞാപനം ഇല്ലാത്തതിനാല്‍ വിലക്ക് നീക്കം ചെയ്യുന്നതായും കോടതി അറിയിച്ചു.വിജ്ഞാപനം ഹാജരാക്കാന്‍ അധികൃതര്‍ക്കാവാത്ത സാഹചര്യത്തില്‍ പുസ്തകവുമായി ബന്ധപ്പെട്ട് നിയമപരമായ ഏതു നടപടിയും ഹര്‍ജിക്കാരനു സ്വീകരിക്കാവുന്നതാണെന്ന് ജസ്റ്റിസ് രേഖാ പാട്ടീല്‍ ഉത്തരവിൽ വ്യക്തമാക്കി.
1988 സെപ്റ്റംബറിലാണ് സല്മാന് റുഷ്ദിയുടെ നോവല്‍ പുറത്തിറങ്ങിയത്. വിപണിയിലെത്തിയ ഉടനെ തന്നെ നോവലിലെ ഉള്ളടക്കത്തെ ചൊല്ലി വലിയ വിവാദങ്ങള്‍ ലോകത്താകമാനം ഉയര്‍ന്നു. പ്രവാചകന് മുഹമ്മദിനെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നോവലില്‍ ഉണ്ടെന്നായിരുന്നു ആരോപണം. തുടര്‍ന്ന് പുസ്തകത്തിനെതിരേയും സല്മാന് റുഷ്ദിക്കെതിരെയും വലിയ പ്രതിഷേധങ്ങളും വധശ്രമങ്ങളും ഉണ്ടായി. ഇന്ത്യയിലടക്കം പലയിടങ്ങളിലും പുസ്തകം കത്തിച്ച സംഭവങ്ങള്‍ വരെയുണ്ടായി.
റുഷ്ദിയുടെ നാലാമത്തെ നോവലായിരുന്നു സാത്താനിക് വേഴ്സസ്. ഇന്ത്യയടക്കം ഇരുപത് രാജ്യങ്ങളില്‍ പുസ്തകം നിരോധിച്ചിരുന്നു. 1989 ല്‍ റുഷ്ദിയെ വധിക്കാന്‍ ഇറാന് പരമോന്നത നേതാവായിരുന്ന ആയത്തൊള്ള റൂഹോള ഖൊമേനി ഫത്വയും പുറത്തിറക്കി. പുസ്തകം എഴുതിയ ആളെ മാത്രമല്ല, പുറത്തിറക്കിയവരേയും വധിക്കണമെന്നായിരുന്നു ആഹ്വാനം. എന്നാൽ 1998 ല്‍ ഇറാന് ഫത്വ ഔദ്യോഗികമായി പിന്‍വലിച്ചെങ്കിലും 2022 ല്‍ ന്യൂയോര്‍ക്കില്‍ വെച്ച് റുഷ്ദിക്കു നേരെ വധശ്രമമുണ്ടായി. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായിരുന്നു
.
