മുൻ സാഹചര്യങ്ങളെ അപേക്ഷിച്ചു സരിന്റെ വരവ് നേരിയതോതിൽ ആണെങ്കിലും എൽഡിഎഫിന് വോട്ട് വർദ്ധിപ്പിച്ചു.
![]() |
| Courtesy |
ജനങ്ങളുടെ പ്രതികരണത്തിൽ പ്രതീക്ഷ അർപ്പിച്ചാണ് വോട്ട് കണക്ക് പറഞ്ഞതെന്ന് പാലക്കാട്ടെ എൽ.ഡി.എഫ് സ്ഥാനാർഥി പി. സരിൻ. ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.എൽഡിഎഫ് മുന്നോട്ട് വച്ച കണക്കുകളിൽ ചില തെറ്റുകൾ വന്നുവെന്നും നേരിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നതെന്നും സരിൻ വ്യക്തമാക്കി. സ്വതന്ത്ര ചിഹ്നമായ സ്റ്റെതസ്കോപ്പ് ആയിരുന്നിട്ടും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ 1500 വോട്ട് മണ്ഡലത്തിൽ കൂട്ടി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ 2000 വോട്ടും അധികമായി എൽഡിഎഫിന് ലഭിച്ചെന്നും സരിൻ പറഞ്ഞു.
‘‘എൽഡിഎഫിന്റെ പ്രവർത്തകർ കഴിഞ്ഞ 5 ആഴ്ചയായി മികച്ച പ്രവർത്തനമാണ് നടത്തിയത്. പാലക്കാട് മുനിസിപ്പാലിറ്റിയിൽ അടക്കം എൽഡിഎഫിനെ തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചു. പക്ഷേ മുനിസിപ്പാലിറ്റിയിൽ വലിയ വോട്ട് വർധന സംഭവിച്ചിട്ടില്ല. അതിന് പ്രധാന കാരണം നിഷ്പക്ഷമായി ചിന്തിച്ച് കൊണ്ടിരുന്ന വോട്ടുകളെ രാഷ്ട്രീയമായി കച്ചവടം ചെയ്യാൻ ശ്രമിച്ചുവെന്നതാണ്. കണക്കുകൾ അത് വ്യക്തമാക്കുന്നുണ്ട്.’’ – സരിൻ പറഞ്ഞു.
‘‘ബിജെപി അറിഞ്ഞുകൊണ്ട് തന്നെ കോൺഗ്രസിനെ സഹായിക്കാൻ രക്ഷകനായി അവതരിച്ചുവെന്നതാണ് യാഥാർഥ്യം. ആ യാഥാർഥ്യം ജനങ്ങളുടെ ആഗ്രഹത്തെ മറികടക്കുന്നതായിരുന്നു. എൽഡിഎഫ് എന്ന നിലയിൽ അതിനെ പ്രതിരോധിക്കാൻ സാധിച്ചില്ലെന്നത് സ്വയം വിമർശനം ആയി ഏറ്റെടുക്കുന്നു.’’ – സരിൻ വ്യക്തമാക്കി.
‘‘ആരാണ് യുഡിഎഫിന്റെ താരപ്രചാരകർ ആയി മാറിയത്. എന്താണ് താരപ്രചാര വേലയിൽ നടന്നത്. തരം താഴ്ന്ന വർഗീയതയിലേക്ക് അത് വഴിവിട്ടു പോയി എന്നുള്ളത് വളരെ നിരാശാജനകമായ കാര്യമാണ്. എസ്ഡിപിഐ പരസ്യമായി യുഡിഎഫിലേക്ക് പ്രവേശിക്കാൻ പോകുന്നു എന്നതിന്റെ സൂചനയാണ് പാലക്കാട് നിന്ന് ലഭിക്കുന്നത്. എന്താണ് കേരളത്തിൽ നടക്കുന്നത് എന്നത് കേരളത്തിലെ സാമാന്യജനം മനസിലാക്കുന്നുണ്ട്.’’ – സരിൻ പറഞ്ഞു.
ഒരു തിരഞ്ഞെടുപ്പ് തോല്‍വികൊണ്ട് ഇല്ലാതാകുന്നതല്ല ഇടതുപക്ഷ രാഷ്ട്രീയം. അത് പാലക്കാട് ആയാലും കേരളത്തില്‍ ആയാലും. തെറ്റുകളും കുറവുകളും പഠിച്ച് തിരുത്തും. രാഷ്ട്രീയത്തില്‍ നിലപാടുകളുടെ പേരില്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ ആ തോല്‍വി ഒരു അന്തസാണെന്ന് പ്രവര്‍ത്തകര്‍ നെഞ്ചില്‍ കൈവെച്ചു പറയുന്ന തിരഞ്ഞെടുപ്പ് പരാജയമാണിത്. തിരിച്ചടി ഒരു കരുത്താക്കി മാറ്റി എല്‍ഡിഎഫ് പ്രവര്‍ത്തിക്കും. നിലപാടുകളില്‍ വെള്ളം കലര്‍ക്കുന്ന യുഡിഎഫിനെ എന്നെങ്കിലും ജനം ചവറ്റുകൊട്ടയിലെറിയുന്ന കാലം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
