സാമ്യം തോന്നുന്നെങ്കിൽ അത് യാദൃശ്ചികം മാത്രമാണെന്നും കുറിയിൽ
കല്യാണക്കുറി നീട്ടിയപ്പോൾ മാറിപ്പോയോയെന്ന് ക്ഷണിക്കാൻചെന്ന വീട്ടിലെ അംഗങ്ങൾക്കു സംശയം. സംശയം ന്യായം. വില്ലേജ് അസിസ്റ്റന്റായ ഭജലാൽ കല്യാണക്കുറിയടിച്ചത് ഭൂനികുതിയടയ്ക്കുന്ന രസീതിന്റെ മാതൃകയിലാണ്. ഇതോടെ കല്യാണക്കുറി കിട്ടിയവർക്ക് സംശയം, സൂക്ഷിച്ചു നോക്കിയപ്പോൾ സംശയം മാറി ഒപ്പം കൗതുകവും.
സർക്കാർ മുദ്രയ്ക്കുപകരം കല്യാണക്കുറിയിൽ ഗണപതിയുടെ ചിത്രമാണ്. ബാക്കിയെല്ലാം നികുതിശീട്ടു പോലെതന്നെ. ചടങ്ങ്, നേരം, സമയം, സ്ഥലം, വിശദാംശങ്ങൾ എന്നിങ്ങനെ കല്യാണത്തിന്റെ വിവരങ്ങളെല്ലാം ആ മാതൃകയിൽ. വരന്റെ ജില്ല, താലൂക്ക്, വില്ലേജ് എന്നിവയും ഉള്ളടക്കമായി രണ്ടു ചടങ്ങുകളും കൊടുത്തിട്ടുണ്ട്. ഒന്ന് വിവാഹം. രണ്ട് സത്കാരം.
'വരൻ, വധു എന്നിവരുടെ വിവരങ്ങൾ' എന്ന വിവരണത്തോടെ വധൂവരൻമാരുടെ മാതാപിതാക്കളുടെ വിവരവും നൽകിയിരിക്കുന്നു. വിവാഹസത്കാര വേദി ക്യു.ആർ. കോഡായും കൊടുത്തിട്ടുണ്ട്. 'ഈ കത്ത് വിവാഹം ക്ഷണിക്കുന്ന ആവശ്യത്തിനായി ഓൺലൈൻ സംവിധാനം മുഖേന തയ്യാറാക്കി ലഭ്യമാക്കുന്നതിനാൽ ഒപ്പ് ആവശ്യമില്ല' എന്ന റവന്യൂ സ്റ്റൈൽ അറിയിപ്പും കത്തിന്റെ അവസാനമുണ്ട്.
എറണാകുളം പള്ളൂരുത്തി വില്ലേജ് ഓഫീസ് ജീവനക്കാരനായ ഭജലാൽ, ചേർത്തല തണ്ണീർമുക്കം കണ്ണങ്കര കാട്ടിപ്പറമ്പിൽ ഭക്തവത്സലന്റെയും സി.കെ. ഓമനയുടെയും മകനാണ്. വെള്ളിയാകുളം ഗവ. യു.പി. സ്കൂൾ അധ്യാപികയായ വധു ആതിരാ വിനോഷ്, ചേർത്തല സി.എം.സി. 21-ൽ പി. വിനോഷിന്റെയും എം.ആർ. ഉഷാകുമാരിയുടെയും മകളാണ്. ഞായറാഴ്ചയാണ് ഇവരുടെ വിവാഹം.
