കടിച്ചു പറിക്കുന്ന സ്വഭാവമാണെങ്കിലും ഓമനത്തം എന്നു പറഞ്ഞാൽ ഇതു തന്നെ.
തായ്ലൻഡ് മൃഗശാലയിലെ കുട്ടിക്കടുവകൾ ക്യൂട്ട്നസ്സ് കൊണ്ട് ആളുകളെ കൈയിൽ എടുത്തിരിക്കുകയാണ്. പറഞ്ഞു വരുന്നത് വടക്കൻ തായ്ലാന്റിലെ ചിയാങ് മായ് നൈറ്റ് സഫാരിയിൽ കഴിയുന്ന സ്വർണ കടുവ 'ഏവ'യെ കുറിച്ചാണ്. സഫാരിയുടെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് ഏവയുടെ ചിത്രങ്ങൾ പങ്കുവെച്ചത്. തായ്ലൻഡിൽ നിന്നുമുള്ള മൂ ഡെങ് ഹിപ്പോ, മെൽബർനിലെ പേസ്റ്റോ പെൻഗ്വിൻ തുടങ്ങിവരും ഒരു കാലത്തു നെറ്റിസൺസിന്റെ പ്രിയങ്കരരായിരുന്നു. ഇപ്പോൾ ഈ നനുത്ത രോമവും കുട്ടിത്തം നിറഞ്ഞ മുഖവുമുള്ള ഏവയാണ് സോഷ്യൽ മീഡിയ ഭരിക്കുന്നത്. മൂന്ന് വയസുള്ള ഏവയുടെ നിഷ്കളങ്കമായ മുഖമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. രണ്ടു ദിവസത്തിനുള്ളിൽ ഏവയുടെ ചിത്രങ്ങൾക്ക് 10000 കണക്കിന് ലൈക്കുകളും ഷെയറുകളും ആണ് കിട്ടുന്നത്.
ബംഗാൾ കടുവകളുടെ വകഭേദമായാണ് സ്വർണകടുവകളെ വിശേഷിപ്പിക്കുന്നത്. പൊതുവെ കടുവകളിൽ കാണുന്ന അക്രമസ്വഭാവം ഇവയ്ക്കില്ല. ആളുകളോട് സൗമ്യമായും സൗഹാർദപരവുമായാണ് ഇവർ പെരുമാറുന്നത്. നിലവിൽ 30 ൽ താഴെ സ്വർണക്കടുവകൾ മാത്രമാണ് ലോകത്തിലുള്ളത് എന്നാണ് കരുതപ്പെടുന്നത്. നിറത്തിന്റെ സവിശേഷത കൊണ്ട് സ്ട്രോബെറി ടൈഗർ എന്ന വിളിപ്പേരും ഇവയ്ക്കുണ്ട്.
സൗത്ത് ചൈന പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ചു ഏവയുടെയും ലൂണയുടെയും മാതാപിതാക്കളെ ചെക്ക് റിപ്പബ്ളിക്കിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമാണ് തായ്ലാൻഡിലെ മൃഗശാലയിൽ ജൂലൈ 2015 ൽ കൊണ്ടുവന്നത്. ഏവയുടെ സഹോദരി ലൂണയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 2016 -നാണ് ലൂണയും ഏവയും ജനിച്ചത്. സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഈ സുന്ദരി കടുവയെ കാണുവാൻ വരുന്ന ആളുകളുടെ എണ്ണവും വർധിച്ചിരിക്കുകയാണെന്നാണ് പാർക്ക് അധികൃതർ പറയുന്നത്.
