![]() |
| Courtesy |
സിറിയയിലെ അട്ടിമറിക്ക് ശേഷം ആദ്യ പ്രതികരണവുമായി പുറത്താക്കപ്പെട്ട പ്രസിഡന്റ് ബഷാർ അൽ അസദ്. സിറിയയിൽ നടന്നത് തീവ്രവാദ പ്രവർത്തനമാണെന്ന് അസദ് പറഞ്ഞു. സിറിയ വിടാൻ നേരത്തേ തീരുമാനിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിറിയൻ പ്രസിഡൻസിയുടെ ടെലഗ്രാം ചാനലിലൂടെ പ്രസിഡന്റ് ബഷാർ അൽ അസദ് എന്ന പേരിലാണ് പ്രസ്താവന നടത്തിയത്. വ്യോമതാവളത്തിലേക്കു പോയെന്നു സ്ഥിരീകരിച്ച അസദ്, റഷ്യയിലേക്ക് കടന്നത് വ്യോമതാവളത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായതിനെ തുടർന്നാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
‘‘സ്വന്തം നേട്ടങ്ങൾക്കായി സ്ഥാനമാനങ്ങൾ ആഗ്രഹിച്ചിട്ടില്ല. രാഷ്ട്രത്തെ സംരക്ഷിക്കാനും അതിന്റെ സ്ഥാപനങ്ങളെ പ്രതിരോധിക്കാനും അവസാന നിമിഷം വരെ തിരഞ്ഞെടുപ്പുകളെ ഉയർത്തിപ്പിടിക്കാനുമുള്ള സിറിയൻ ജനതയുടെ ഇച്ഛാശക്തിയിലും കഴിവിലും ഉറച്ച ബോധ്യമുണ്ട്.
രാഷ്ട്രം ഭീകരതയുടെ കൈകളിലേക്ക് വീഴുകയും അർഥവത്തായ സംഭാവന നൽകാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യുമ്പോൾ, ഏതൊരു സ്ഥാനവും അർഥശൂന്യമാവും. എന്നിരുന്നാലും സിറിയയോടും ജനതയോടുമുള്ള അഗാധമായ അടുപ്പത്തെ അത് ഇല്ലാതാക്കില്ല, അതു സ്ഥാനമോ, സാഹചര്യമോ കൊണ്ട് ഇളക്കാനാകാത്ത ബന്ധമാണ്. സിറിയ വീണ്ടും സ്വതന്ത്രവുമാകുമെന്ന പ്രതീക്ഷയാൽ നിറഞ്ഞ ഒന്നാണത്.’’ – അസദ് പ്രസ്താവനയിൽ പറയുന്നു.
