മനുഷ്യൻ സൃഷ്ടിച്ച ആഗോളതാപനം കാരണം ഇന്ന് മഞ്ഞുരുക്കം നേരിടുന്നുണ്ടെങ്കിലും അന്റാര്‍ട്ടിക്കയെന്ന് കേള്‍ക്കുമ്പോള്‍ കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന വിശാലമായ മഞ്ഞ് നിറഞ്ഞ പ്രദേശമാണ് നമ്മുടെ മനസിലേക്ക് കടന്ന് വരിക. എന്നാൽ വിശാലമായ മഞ്ഞ് നിറഞ്ഞ പ്രദേശമായ അന്റാര്‍ട്ടിക്ക നിബിഡവനമായിരുന്നെന്ന തെളിവുകൾ കണ്ടെത്തി ഗവേഷകർ. 90 ദശലക്ഷം വർഷം മുമ്പ് മിതശീതോഷ്ണ വനപ്രദേശമായിരുന്നു അന്റാർട്ടിക്ക എന്ന് ഫ്രീബർഗ് യൂണിവേഴ്സിറ്റി ഓഫ് മൈനിംഗ് ആൻഡ് ടെക്നോളജിയിലെയും ആൽഫ്രഡ് വെജെനർ ഇൻസ്റ്റിറ്റ്യൂട്ടിലെയും ഗവേഷകരുടെ നേതൃത്വത്തിലുള്ള ഒരു അന്താരാഷ്ട്ര ഗവേഷക സംഘം കണ്ടെത്തി.
ഏകദേശം 90 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് അതായത് ക്രിറ്റേഷ്യസ് കാലഘട്ടത്തിന്റെ (Cretaceous period) മധ്യത്തിൽ പ്രദേശത്ത് ഉണ്ടായിരുന്ന ആമ്പർ ശകലങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഐസ് ബ്രേക്കർ പോളാർസ്റ്റേൺ, ആമുണ്ട്സെൻ കടലിൽ നടത്തിയ ഖനനത്തില്‍ നിന്നാണ് ഗവേഷകർക്ക് തെളിവുകൾ ലഭിച്ചത്.റെസിൻ ഉത്പാദിപ്പിക്കുന്ന കോനിഫോറെസ് മരങ്ങള്‍ക്ക് (coniferous tree) നിലനിൽക്കാന് ആവശ്യമായ ചൂട് അക്കാലത്തെ അന്റാര്‍ട്ടിക്കന്‍ കാലാവസ്ഥയ്ക്ക് ഉണ്ടായിരുന്നുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഐസ് ബ്രേക്കർ പോളാർസ്റ്റേൺ, ആമുണ്ട്സെൻ കടലിൽ നടത്തിയ ഖനനത്തില്‍ നിന്നും ഒരു മില്ലിമീറ്ററിൽ താഴെ വലിപ്പമുള്ള അവശിഷ്ടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ആമ്പർ ഉത്പാദിപ്പിക്കുന്ന മരങ്ങൾ കഠിനമായ ശൈത്യകാലത്തെയും ചൂട് കാലത്തെയും ഇരുണ്ട കാലത്തെയും നേരിടാൻ കരുത്തുള്ളവയാണ്.
ക്രിറ്റേഷ്യസ് കാലഘട്ടത്തിലെ മധ്യകാലഘട്ടം തീവ്രമായ ആഗോളതാപനത്തിന്റെ കാലമാണ്. കണ്ടെത്തിയ ആമ്പറിന്റെ സൂക്ഷ്മപരിശോധനയിൽ, മരത്തിന്റെ പുറംതൊലിയുടെ അവശിഷ്ടങ്ങൾ, പാത്തോളജിക്കൽ റെസിൻ ഫ്ലോയുടെ അടയാളങ്ങൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. പരാന്നഭോജികളിൽ നിന്നും കാട്ടുതീയിൽ നിന്നും കേടായ പുറംതൊലി അടയ്ക്കാൻ ഉപയോഗിക്കുന്ന, മരം സ്വയം വികസിപ്പിച്ചെടുത്ത ഒരു അതിജീവന സംവിധാനമാണിത്.പുരാതന അന്റാർട്ടിക് മരങ്ങൾ സ്വയം രൂപപ്പെടുത്തിയ പ്രതിരോധശേഷിയിലേക്കും അവ അക്കാലത്ത് നേരിട്ട വെല്ലുവിളികളിലേക്കും പുതിയ കണ്ടെത്തല്‍ വെളിച്ചം വീശുന്നു. ഭൂമിയിലെ ഏഴ് ഭൂഖണ്ഡങ്ങളും ഒരിക്കല്‍ റെസിന്‍ ഉത്പാദിപ്പിച്ചിരുന്ന മരങ്ങള്‍ നിലനിന്നിരുന്നു. ഇത് ഭൂമിയുടെ കാലാവസ്ഥാ, പാരിസ്ഥിതിക ചരിത്രത്തിന്റെ പരസ്പര ബന്ധത്തെയാണ് കാണിക്കുന്നത്. അതായത്, ഭൂമിക്ക് സ്വയം പുനർനവീകരണശേഷിയുണ്ടെന്ന്.
ഈ കണ്ടെത്തല്‍ ഒരിക്കല്‍ അന്റാര്‍ട്ടിക്കയിൽ തഴച്ച് വളര്‍ന്ന മരക്കാടിന്റെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. മഴക്കാടിന്റെ സാന്നിധ്യത്തെ കുറിച്ച് മാത്രമല്ല, ഭൂമിയുടെ ഹരിതഗൃഹ ഭൂതകാലത്തെക്കുറിച്ചുള്ള മനുഷ്യന്റെ ഇതുവരെയുള്ള അറിവിനെയും ഈ കണ്ടെത്തല്‍ ശക്തിപ്പെടുത്തുമെന്നും ഗവേഷകർ കണക്ക് കൂട്ടുന്നു. അതോടൊപ്പം ആഗോളതാപനം മൂലം അന്റാർട്ടിക്കയിലെ മഞ്ഞുരുക്കം ശക്തമാകുമ്പോൾ പുരാതന കാലത്തെ കൂടുതല്‍ തെളിവുകള്‍ ലഭ്യമാകുമെന്നും കൂടുതൽ തെളിവുകൾ ലഭ്യമാകുമെന്നുംഗവോഷകർ കണക്കുകൂട്ടുന്നു.
