അസർബയ്ജാൻ വിമാനം കസാഖ്സ്താനിലെ അക്താകുവിൽ തകർന്നുവീണ സംഭവത്തിൽ വിശദീകരണവുമായി അസർബയ്ജാൻ എയർലൈൻസ്. സാങ്കേതികവും പുറത്തുനിന്നുള്ള എന്തിന്റെയോ ഇടപെടലുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി അസർബയ്ജാൻ എയർലൈൻസ് വ്യക്തമാക്കുന്നു.
ബാഹ്യവും സാങ്കേതികവുമായ ഇടപെടലുകളാണ് വിമാനാപകടത്തിന് കാരണമായതെന്ന് അസർബൈജാൻ എയർലൈൻസ് അറിയിച്ചു. ക്രിസ്മസ് ദിനത്തിൽ വിമാനം തകർന്നുവീണ് 38 പേരാണ് മരിച്ചത്. ബാക്കുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്കുള്ള യാത്രാമധ്യേയാണ് അസർബൈജാൻ വിമാനം നിയന്ത്രണം നഷ്ടപ്പെട്ടു തകർന്നു വീണത്. പിന്നാലെ ഡിസംബർ 28 മുതൽ ബാക്കുവിൽ നിന്ന് റഷ്യയിലേക്കുള്ള 8 വിമാന സർവീസ് നിർത്തിവച്ചതായി അസർബൈജാൻ എയർലൈൻസ് എക്സിൽ പങ്കുവച്ച കുറിപ്പിൽ അറിയിച്ചു.
‘‘ അസർബൈജാൻ എയർലൈൻസിന്റെ ജെ2-8243 വിമാനം അപകടത്തിൽപെട്ടതു കൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം. വിമാനം ബാഹ്യവും സാങ്കേതികവുമായ ഇടപെടലുകള്‍ കാരണമാണ് അപകടത്തിൽപെട്ടത്. വിമാനാപകടവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ പൂർത്തിയാകുന്നത് വരെ വിമാനങ്ങൾ റദ്ദ് ചെയ്യുന്നത് തുടരും.’’– എയർലൈൻസ് വ്യക്തമാക്കി. യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്യുമെന്നും എയർലൈൻസ് അറിയിച്ചിട്ടുണ്ട്.
ഗ്രോസ്നിക്ക് മുകളിലുള്ള ഡ്രോണ്‍ എയര്‍ ആക്റ്റിവിറ്റിക്കിടെ ഫ്ലൈറ്റ് 8432-ലേക്ക് റഷ്യന്‍ മിസൈലുകളോ യന്ത്ര നിര്‍മിത തോക്കുകളോ വഴി ആക്രമണം നടന്നിരിക്കാം എന്നാണ് റിപ്പോര്‍ട്ട്.
