![]() |
| വി.എസ്.അച്യുതാനനന്ദന്റെ മകനും, ഭാര്യയ്ക്കും ഒപ്പം ഗവർണർ |
മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദനെ സന്ദർശിച്ച് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. തിരുവനന്തപുരത്ത് വി.എസിന്റെ വസതിയിലെത്തിയായിരുന്നു സന്ദർശനം. തന്റെ കോളേജ് പഠനകാലം മുതൽ വി.എസിനെ കുറിച്ച് കേട്ടിട്ടുണ്ടെന്നും മാതൃകാപരമായ പൊതുജീവിതം നയിച്ച വ്യക്തിയാണ് അദ്ദേഹമെന്നും ഗവർണർ സന്ദർശനശേഷം മാധ്യമങ്ങളോട് പറഞ്ഞു.
‘‘ഗവർണറായി എത്തിയപ്പോൾ അദ്ദേഹത്തെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തെയും കുടുംബത്തെയും കാണാൻ സാധിച്ചു. അതു ഭാഗ്യമായി കരുതുന്നു. അനാരോഗ്യം ഉള്ളതിനാൽ വിഎസിനു സംസാരിക്കാൻ കഴിഞ്ഞില്ല. എങ്കിലും അദ്ദേഹവുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞു. അദ്ദേഹം ആരോഗ്യവാനായിരിക്കാൻ ഞാൻ പ്രാർഥിക്കുന്നു. അദ്ദേഹത്തെ കാണണമെന്ന് നേരത്തേ മുതൽ ആഗ്രഹിച്ചിരുന്നു.’’– അർലേക്കർ കൂട്ടിച്ചേർത്തു.
സർക്കാർ പാസാക്കിയ യുജിസി ബില്ലിനെക്കുറിച്ചുള്ള ചോദ്യത്തോടും ഗവർണർ പ്രതികരിച്ചു. ജനാധിപത്യത്തിൽ എല്ലാവർക്കും എല്ലാ കാര്യങ്ങളെക്കുറിച്ചും പ്രതികരിക്കാൻ അവസരമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.‘‘എല്ലാവരുടെയും കാഴ്ചപ്പാടുകൾ ഒരു സംവിധാനത്തിൽ എത്തും. ഇതു കരട് ബിൽ ആണ്. വ്യത്യസ്ത കാഴ്ചപ്പാടുകൾ പരിശോധിച്ച് ഒരു അന്തിമ ബില്ലിൽ അവരെത്തും.’’ – അദ്ദേഹം പറഞ്ഞു.
