സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആർ നാസർ തുടരും. മൂന്നാം തവണയാണ് ആർ നാസർ ജില്ലാ സെക്രട്ടറിയാകുന്നത്. കായംകുളം എംഎൽഎ യു പ്രതിഭയെയും മാവേലിക്കര എംഎൽഎ എംഎസ് അരുണ്കുമാറിനെയും ഉൾപ്പടെ നാലുപേരെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. മാരാരിക്കുളം ഏരിയ സെക്രട്ടറി രഘുനാഥ്, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രൻ എന്നിവരാണു ജില്ലാ കമ്മിറ്റിയിലെ മറ്റു പുതുമുഖങ്ങൾ.
അതേസമയം, ജില്ലാ കമ്മിറ്റിയിൽ നിന്നും 5 പേരെ ഒഴിവാക്കി. എം. സുരേന്ദ്രൻ, ജി. വേണുഗോപാൽ, പി. അരവിന്ദാക്ഷൻ, ജലജ ചന്ദ്രൻ, എൻ. ശിവദാസൻ എന്നിവരെയാണ് ഒഴിവാക്കിയത്. സാമ്പത്തിക ആരോപണം നേരിട്ടുന്ന ശിവദാസനെ കായംകുളം ഏരിയ കമ്മിറ്റിയിൽ നിന്നും ഇത്തവണ ഒഴിവാക്കിയിരുന്നു. എം.സുരേന്ദ്രൻ, ജി. വേണുഗോപാൽ എന്നിവർ പ്രായപരിധി നിബന്ധന പ്രകാരമാണ് ഒഴിവായത്. 46 അംഗ ജില്ലാ കമ്മിറ്റിയെ ആണ് തിരഞ്ഞെടുത്തത്. കഴിഞ്ഞ തവണ 47 അംഗ കമ്മിറ്റിയായിരുന്നു. ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും.
മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മുഴുവൻ സമയവും പങ്കെടുത്ത ആലപ്പുഴ ജില്ലാ സമ്മേളനത്തിനൊടുവിലാണ് ആർ നാസർ മൂന്നാം തവണയും ജില്ലാ സെക്രട്ടറിയായി എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടത്. നാസറിന്റെ പേരല്ലാതെ മറ്റൊരു പേരും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നില്ല. എസ്എഫ്ഐയിലൂടെയും ഡിവൈഎഫ്ഐയിലൂടെയും രാഷ്ട്രീയ രംഗത്തേക്ക് എത്തിയ ആർ നാസർ സിഐടിയു നേതൃനിരയിലും പ്രവർത്തിക്കുന്നുണ്ട്. ആലപ്പുഴയിലെ വിഭാഗീയ പ്രശ്നങ്ങൾ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിഞ്ഞതും നേതൃത്വം പരിഗണിച്ചു.
ജന പ്രതിനിധികളെ പാർട്ടി നേതൃനിരയിലേക്ക് കൊണ്ട് വരിക എന്ന നയത്തിന്റെ ഭാഗമായാണ് കായംകുളം എംഎൽഎ യു. പ്രതിഭയെയും മാവേലിക്കര എംഎൽഎ എം.എസ് അരുൺ കുമാറിനെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. വിവാദങ്ങൾക്കിടെയും യു പ്രതിഭ എംഎൽഎയെ ചേർത്ത് നിർത്തുകയാണ് നേതൃത്വം. മാവേലിക്കര എംഎൽഎ എം.എസ് അരുൺ കുമാറിലൂടെ യുവ പട്ടികജാതി സാന്നിധ്യം കൂടി ഉറപ്പ് വരുത്തി.
