വെളുപ്പാൻ കാലത്ത് സുഖമായിട്ട് ഉറങ്ങാൻ പറ്റാത്ത അവസ്ഥയ്ക്ക് കാരണക്കാരനായ 'പൂവൻകോഴി' പ്രതിയായ കേസ് പരിഹരിച്ചു!ദിവസേനെ ഒരാളുടെ ഉറക്കം കെടുത്തിയതോടെ കോഴിക്കൂട് തന്നെ മാറ്റാൻ ഉത്തരവിട്ടിരിക്കുകയാണ് ആർഡിഒ. പത്തനംതിട്ട അടൂരിലാണ് സംഭവം.
അടൂർ പള്ളിക്കൽ വില്ലേജിൽ ആലുംമൂട് പ്രണവത്തിൽ രാധാകൃഷ്ണക്കുറുപ്പിന്റെ പരാതിയെത്തുടർന്നാണ് നടപടി. ഇദ്ദേഹത്തിന്റെ അയൽവാസിയായ പള്ളിക്കൽ കൊച്ചുതറയിൽ അനിൽ കുമാറിന്റെ വീടിന് മുകൾനിലയിൽ സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂടാണ് തൽസ്ഥാനത്ത് നിന്ന് മാറ്റാൻ അടൂർ ആർഡിഒ ബി രാധാകൃഷ്ണൻ നിർദേശം നൽകിയിരിക്കുന്നത്.
പുലർച്ചെ മൂന്നു മുതൽ പൂവൻകോഴി കൂവുന്നത് കാരണം സ്വൈര്യ ജീവിതത്തിന് തടസമുണ്ടാക്കുന്നതായി കാണിച്ച് രാധാകൃഷ്ണക്കുറുപ്പ് അടൂർ ആർ.ഡി.ഒയ്ക്ക് പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുകൂട്ടരുടേയും കേട്ട ശേഷം സ്ഥലപരിശോധനയും നടത്തി. കെട്ടിടത്തിന്റെ മുകളിൽ വളർത്തുന്ന കോഴികളുടെ കൂവൽ പ്രായമായതും രോഗാവസ്ഥയിൽ കഴിയുന്നതുമായ പരാതിക്കാരന് രാത്രിയിൽ സ്വസ്ഥമായി ഉറങ്ങുന്നതിന് തടസം ഉണ്ടാക്കുന്നതായി ബോധ്യപ്പെട്ടു.
ഈ സാഹചര്യത്തിൽ അനിൽ കുമാറിന്റെ താമസ വീടിന് മുകളിലായി സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂട് ഇവിടെ നിന്നും വീടിന്റെ കിഴക്കുഭാഗത്തായി മാറ്റണമെന്നും ആർ.ഡി.ഒ. ഇറക്കിയ ഉത്തരവിൽ പറയുന്നു. ഉത്തരവ് കൈപ്പറ്റി 14 ദിവസത്തിനുള്ളിൽ നിർദേശം പാലിക്കണമെന്നും ആർ.ഡി.ഒ ഇറക്കിയ ഉത്തരവിൽ പറയുന്നു.